ഏകദിന ലോകകപ്പ്: ഈ ഇന്ത്യന്‍ ടീം ഓസ്‌ട്രേലിയയുടെ പ്രതാപകാലത്തെ ഓര്‍മ്മിപ്പിക്കുന്നു; തുറന്നു സമ്മതിച്ച് ഷെയ്ന്‍ വാട്സണ്‍

ഏകദിന ലോകകപ്പില്‍ തോല്‍വിയറിയാതെ മുന്നേറുകയാണ് അതിഥേയരായ ഇന്ത്യ. കളിച്ച മത്സരങ്ങളില്‍ ഏഴിലും ജയിച്ച ഇന്ത്യ സെമിയില്‍ കയറി. ഇപ്പോഴിതാ 2023 ലോകകപ്പിലെ നിലവിലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മികവിനെ ടൂര്‍ണമെന്റിന്റെ 2003, 2007 പതിപ്പുകളില്‍ തുടര്‍ച്ചയായി കിരീടങ്ങള്‍ നേടിയ അജയ്യമായ ഓസ്ട്രേലിയന്‍ ടീമിനോട് ഉപമിച്ചിരിക്കുകയാണ് ഓസ്ട്രേലിയന്‍ മുന്‍ ഓള്‍റൗണ്ടര്‍ ഷെയ്ന്‍ വാട്സണ്‍.

‘ടൈംസ് ഓഫ് ഇന്ത്യ’യ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍, മുന്‍കാല ഓസ്ട്രേലിയന്‍ ടീമുകള്‍ക്ക് സമാനമായ പ്രഭാവലയം ഇന്ത്യന്‍ ടീമിനുണ്ടെന്ന് വാട്സണ്‍ പറഞ്ഞു. ‘അവര്‍ സമാനമായ പ്രഭാവലയം പുറപ്പെടുവിക്കുന്നു. 2003, 2007 ലോകകപ്പുകളിലെ അജയ്യരായ ഓസ്ട്രേലിയന്‍ ടീമുകളുടെ കാര്യത്തിലെന്നപോലെ, ഈ ടീമിന് യാതൊരു ബലഹീനതയും ഇല്ല. ആ ഓസീസ് ടീമിനെപ്പോലെ, ഈ ടീമിന് മികച്ച ലോകോത്തര മാച്ച് വിന്നര്‍മാരും ഉണ്ട്.’

‘രണ്ട് മത്സരങ്ങള്‍ക്ക് ശേഷം ഇന്ത്യന്‍ ടീമിന്റെ സന്തുലിതാവസ്ഥയും കളിക്കാരുടെ ഫോമും കണ്ടപ്പോള്‍, ഈ ചിന്ത എന്റെ മനസ്സില്‍ വന്നു. അവര്‍ അവിശ്വസനീയമാംവിധം ആധിപത്യം പുലര്‍ത്തുകയും ടൂര്‍ണമെന്റില്‍ തോല്‍വിയറിയാതെ മുന്നേറുകയാണ്. ഈ ഇന്ത്യന്‍ ടീമിനെ വെല്ലുവിളിക്കാന്‍ ഇറങ്ങുന്ന ടീമിന് അവരുടെ ഏറ്റവും മികച്ചത് തന്നെ പുറത്തെടുക്കേണ്ടിവരും- വാട്‌സണ്‍ അഭിപ്രായപ്പെട്ടു.

ശ്രീലങ്കക്കെതിരായ വമ്പന്‍ ജയത്തോടെ ഇന്ത്യ ടൂര്‍ണമെന്റിന്റെ സെമിയിലെത്തുന്ന ആദ്യ ടീമായി. 358 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ശ്രീലങ്കയെ 19.4 ഓവറില്‍ 55 റണ്‍സിന് ഇന്ത്യ എറിഞ്ഞിട്ടു. ലങ്കന്‍ ബാറ്റിംഗ് നിരയില്‍ മൂന്ന് പേര്‍ മാത്രമാണ് രണ്ടക്കം കടന്നത്. 14 റണ്‍സെടുത്ത കസുന്‍ രജിതയാണ് ലങ്കയുടെ ടോപ് സ്‌കോറര്‍.