ഏകദിന ലോകകപ്പ്: തനിഗുണം കാണിച്ച് ബംഗ്ലാദേശ്, മാത്യൂസ് 'ടൈംഡ് ഔട്ട്', അപൂര്‍വ്വ സംഭവത്തിന് സാക്ഷ്യം വഹിച്ച് ക്രിക്കറ്റ് ലോകം

അപൂര്‍വ്വമായി മാത്രം സംഭവിക്കുന്ന സംഭവവികാസങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച് ലോകകപ്പിലെ ശ്രീലങ്ക-ബംഗ്ലാദേശ് മത്സരം. ഡല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്‌ലിയില്‍ നടന്നുകൊണ്ടിരിക്കുന്ന മത്സരത്തില്‍ ശ്രീലങ്കന്‍ താരം ഏയ്ഞ്ചലോ മാത്യൂസ് ‘ടൈംഡ് ഔട്ട്’ ആയി പുറത്തായി. ക്രിക്കറ്റില്‍ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായി മാത്രം സംഭവിക്കുന്ന പുറത്താകലാണിത്.

തെറ്റായ ഹെല്‍മറ്റ് ധരിച്ച് ബാറ്റിംഗിന് ഇറങ്ങിയതാണ് മാത്യൂസിന് തിരിച്ചടിയായത്. ഒരു ബാറ്റര്‍ പുറത്തായതിന് ശേഷം രണ്ട് മിനിറ്റിനുള്ളില്‍ അടുത്ത ബാറ്റര്‍ ക്രീസിലെത്തണമെന്നാണ് ചട്ടം. മാത്യൂസ് ക്രീസിലെത്താന്‍ തന്നെ കുറച്ച് സമയമെടുത്തു. തുടര്‍ന്നാണ് അദ്ദേഹം ഹെല്‍മെറ്റിന് പ്രശ്‌നമുണ്ടെന്ന് മനസിലാക്കിയത്.

പിന്നാലെ താരം പകരക്കാരനെ വിളിച്ചു, മറ്റൊരു ഹെല്‍മറ്റ് ആവശ്യപ്പെട്ടു. ഇതോടെ ബംഗ്ലാദേശ് നായകന്‍ ഷാക്കിബ് അല്‍ ഹസന്‍ ടൈംഔട്ടിനായി അമ്പയറോട് അപ്പീല്‍ ചെയ്തു. ബംഗ്ലാദേശ് ടൈംഔട്ട് പിന്‍വലിക്കാന്‍ തയ്യാറാകാത്തതും, നിയമങ്ങള്‍ക്കനുസൃതമായി പോകേണ്ടതിനാലും അമ്പയര്‍മാര്‍ വിക്കറ്റ് അനുവദിക്കാന്‍ നിര്‍ബന്ധിതരായി. ഇതോടെ മാത്യൂസ് ‘ടൈംഡ് ഔട്ട്’ ആയി മടങ്ങി.

ഇത്തരമൊരു സംഭവത്തിന് സാക്ഷിയാകുന്നത് ഇതാദ്യമായാണ് കമന്ററി പാനലിലിരുന്ന ലങ്കന്‍ മുന്‍ താരം റസ്സല്‍ അര്‍നോള്‍ഡ് പറഞ്ഞത്. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ശ്രീലങ്ക ഇതിനോടകം അഞ്ച് വിക്കറ്റ് നഷ്ടപ്പെട്ട് തകര്‍ച്ചയിലാണ്.