ഏകദിന ലോകകപ്പ്: 'അവന്‍ 30 ഓവര്‍ കളിച്ചാല്‍ സെമിഫൈനലിന് ആവശ്യമായത് ഞങ്ങള്‍ക്ക് നേടാനാകും': അത്ഭുതങ്ങള്‍ സംഭവിക്കാന്‍ പോകുന്നുവെന്ന സൂചന നല്‍കി ബാബര്‍ അസം

ലോകകപ്പില്‍ ശ്രീലങ്കയ്ക്കെതിരായ ന്യൂസിലന്‍ഡിന്റെ വിജയം പാകിസ്ഥാന്റെ സെമിഫൈനല്‍ പാത സങ്കീര്‍ണ്ണമാക്കി. സെമി സ്ഥാനം ഉറപ്പാക്കാന്‍ സമീപകാല ഫോം മാറ്റിവച്ച് പാകിസ്ഥാന് ഇംഗ്ലണ്ടിനെതിരെ ഉജ്ജ്വല വിജയം നേടേണ്ടതുണ്ട്. ഈ ജീവമരണ പോരാട്ടത്തിന് തയ്യാറെടുക്കുമ്പോള്‍ പാക് ക്യാപ്റ്റന്‍ ബാബര്‍ അസം വലി ആത്മവിശ്വാസത്തിലും ശുഭാപ്തിവിശ്വാസത്തിലുമാണ്.

ക്രിക്കറ്റില്‍ എന്തും സംഭവിക്കാം. ടൂര്‍ണമെന്റ് മികച്ച രീതിയില്‍ പൂര്‍ത്തിയാക്കാന്‍ ഞങ്ങള്‍ ശ്രമിക്കും. ഞങ്ങള്‍ക്ക് നെറ്റ് റണ്‍ റേറ്റിനായി ഒരു പ്ലാനുണ്ട്, അത് നടപ്പാക്കാന്‍ ശ്രമിക്കും. ആദ്യ 10 ഓവര്‍ എങ്ങനെ കളിക്കണം, അതിനുശേഷം എന്തുചെയ്യണം എന്നതിനെക്കുറിച്ച് ഞങ്ങള്‍ പ്ലാന്‍ ചെയ്തിട്ടുണ്ട്.

ഫഖര്‍ സമാന്‍ 20-30 ഓവര്‍ കളിച്ചാല്‍ ഞങ്ങള്‍ക്ക് ആവശ്യമുള്ളത് നേടാനാകും. ഇഫ്തിഖര്‍ അഹമ്മദ്, മുഹമ്മദ് റിസ്വാന്‍ എന്നിവരുടെ റോളും മത്സരത്തില്‍ നിര്‍ണായകമാകും. എനിക്ക് ഒരു സമ്മര്‍ദ്ദവുമില്ല. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഞാന്‍ മികച്ച പ്രകടനം നടത്തുകയും ടീമിനെ നയിക്കുകയും ചെയ്തു.

ടിവിയില്‍ ഇരുന്നുകൊണ്ട് കാര്യങ്ങള്‍ പറയാന്‍ എളുപ്പമാണ്. എന്നെ ഉപദേശിക്കാന്‍ ആഗ്രഹിക്കുന്ന ആളുകള്‍ക്ക് എന്റെ നമ്പറില്‍ എന്നെ ബന്ധപ്പെടാം. ഇപ്പോള്‍, എന്റെ ശ്രദ്ധ അടുത്ത മത്സരത്തിലാണ്. ക്യാപ്റ്റന്‍സിയുടെ ഭാവിയെക്കുറിച്ച് ഞാന്‍ പിന്നീട് ചിന്തിക്കും.

ഞാന്‍ മത്സരത്തിന്റെ സാഹചര്യത്തിന് അനുസരിച്ചാണ് ബാറ്റ് ചെയ്യുന്നത്. ചിലപ്പോള്‍ സാഹചര്യങ്ങള്‍ ഞങ്ങളെ സ്വതന്ത്രമായി കളിക്കാന്‍ അനുവദിക്കില്ല. ഇന്ത്യയില്‍ ഓരോ വേദിക്കും വ്യത്യസ്ത സാഹചര്യങ്ങളുണ്ട്. ഞങ്ങള്‍ ആദ്യമായാണ് ഇന്ത്യയില്‍ പര്യടനം നടത്തുന്നത്- ബാബര്‍ അസം പറഞ്ഞു.