ഏകദിന ലോകകപ്പ്: രണ്ട് വട്ടം ഇന്ത്യയെ വീഴ്ത്തിയ 'തല', ഇത് വോണ്‍ ഏഴ് വര്‍ഷം മുമ്പേ പ്രവചിച്ചത്!

ആതിഥേയരായ ഇന്ത്യയെ വീഴ്ത്തി ഓസട്രേലിയ തങ്ങളുടെ ആറാം കിരീടത്തില്‍ മുത്തമിട്ടപ്പോള്‍ എല്ലാവരുടെയും മനസില്‍ അലതല്ലിയ പേര് ട്രാവിസ് ഹെഡ്. ഫൈനലില്‍ ഇന്ത്യന്‍ ബോളര്‍മാരെ കാഴ്ക്കാരാക്കി 120 ബോളില്‍ 15 ഫോറും നാലു സിക്സറുകളുമടക്കം ഹെഡ് അടിച്ചെടുത്തത് 137 റണ്‍സായിരുന്നു.

ഓസീസിന്റെ വിജയശില്‍പ്പിയായി ഹെഡ് മാറിയപ്പോള്‍ അവരുടെ സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണ്‍ നടത്തിയ ഒരു പ്രവചനം ഇപ്പോള്‍ വൈറലായിരിക്കുകയാണ്. ഏഴു വര്‍ഷങ്ങള്‍ക്കു മുമ്പായിരുന്നു ഹെഡിനെക്കുറിച്ച് വോണ്‍ വമ്പന്‍ പ്രവചനം നടത്തിയത്. ഇത് എത്രത്തോളം സത്യമാണെന്ന്് ഇപ്പോള്‍ രണ്ടാം വട്ടവും വ്യക്തമായിരിക്കുകയാണ്.

ഒരു ക്രിക്കറ്ററെന്ന നിലയില്‍ ഞാന്‍ ട്രാവിസ് ഹെഡിന്റെ വലിയൊരു ഫാനാണ്. എല്ലാ ഫോര്‍മാറ്റുകളിലും ഓസ്ട്രേലിയയുടെ അടുത്ത സ്റ്റാറായി അദ്ദേഹം മാറുമെന്നു ഞാന്‍ വിശ്വസിക്കുന്നു- എന്നായിരുന്നു 2016 ഡിസംബര്‍ ആറിനു വോണ്‍ ട്വിറ്ററില്‍ (എക്‌സ്) കുറിച്ചത്.

ഇതാദ്യമായല്ല ഫൈനല്‍ പോലെയൊരു വലിയ വേദിയില്‍ ഹെഡ് ഓസ്ട്രേലിയയുടെ രക്ഷകനായി മാറിയത്. ഈ വര്‍ഷം ജൂണില്‍ നടന്ന ഐസിസിയുടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ കലാശക്കളിയിലും ഇന്ത്യയുടെ അന്തകനായി മാറിയത് ഹെഡായിരുന്നു. അന്ന് ഇന്ത്യയെ 209 റണ്‍സിനു തോല്‍പ്പിച്ച് ഓസീസ് ജേതാക്കളായപ്പോള്‍ ഹെഡായിരുന്നു പ്ലെയര്‍ ഓഫ് ദി മാച്ച്.