ഏകദിന ലോകകപ്പ്: ഗില്ലാണ് പ്രശ്‌നക്കാരന്‍, ഇഷാനെ ഒതുക്കാന്‍ ഒരുപാടുമില്ലെന്ന് ഫിഞ്ച്

സൂപ്പര്‍ താരം ശുഭ്മാന്‍ ഗില്ലിന് ഡെങ്കിപ്പനി സ്ഥിരീകരിച്ചത് ഇന്ത്യയ്ക്ക് വലിയ തിരിച്ചടിയാണ് സമ്മാനിച്ചിരിക്കുന്നത്. ഞായറാഴ്ച (ഒക്ടോബര്‍ 8) നടക്കുന്ന ഓസ്‌ട്രേലിയയ്‌ക്കെതിരായ ഇന്ത്യയുടെ ആദ്യ ലോക ക്രിക്കറ്റ് മത്സരത്തില്‍ 24 കാരനായ താരം കളിക്കാന്‍ സാധ്യതയില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഗില്ല് കളിച്ചില്ലെങ്കില്‍ പകരം ഇഷാന്‍ കിഷന്‍ രോഹിത്തിനൊപ്പം ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യും. ഇപ്പോഴിതാ ഗില്‍ കളിക്കുന്നതാണ് ഓസീസിന് വെല്ലുവിളിയെന്നും, ഇഷാന്‍ വെല്ലുവിളിയാവില്ലെന്നും അഭിപ്രായപ്പെട്ടിരിക്കുകയാണ് ഓസീസ് മുന്‍ നായകന്‍ ആരോണ്‍ ഫിഞ്ച്.

ഏതു ഫോര്‍മാറ്റില്‍ ആയാലും ഓസ്ട്രേലിയ ബോള്‍ ചെയ്യാന്‍ ഏറെ പാടുപെടുന്ന താരങ്ങളിലൊരാളാണ് ശുഭ്മാന്‍ ഗില്‍. കാരണം അദ്ദേഹത്തിനു കാര്യമായി വീക്ക്നെസുകളൊന്നും തന്നെയില്ല. നിങ്ങളുടെ മികച്ച ബോളുകളെ പോലും പ്രഹരിക്കാന്‍ ഗില്ലിനു സാധിക്കും. സ്പിന്‍ ബോളിംഗിനെതിരേ ആധിപത്യം പുലര്‍ത്തുന്ന അദ്ദേഹം ഇടംകൈ, വലംകൈ പേസര്‍മാര്‍ക്കെതിരേയും ആധിപത്യം സ്ഥാപിക്കുന്നു.

ഗില്ലിനെ അപേക്ഷിച്ച് പവര്‍പ്ലേയില്‍ ഇഷാന്‍ കിഷനെതിരേ ബോള്‍ ചെയ്യുക ഓസ്ട്രേലിയക്കു എളുപ്പമായിരിക്കും. ഇഷാനു ചില ടെക്നിക്കല്‍ പ്രശ്നങ്ങളുണ്ടെന്നു ഞാന്‍ കരുതുന്നു. ബാറ്റ് ചെയ്യുമ്പോള്‍ അദ്ദേഹത്തിന്റെ ഫ്രണ്ട് ഫൂട്ട് അല്‍പ്പം ക്ലോസ് ചെയ്യുന്നതായി കാണാന്‍ സാധിക്കും. അതുകൊണ്ടു തന്നെ ബോള്‍ സ്വിംഗ് ചെയ്യിക്കുകയാണങ്കില്‍ ഇഷാനെ തുടക്കത്തില്‍ തന്നെ പുറത്താക്കാനാവും- ഫിഞ്ച് പറഞ്ഞു.

ഞായറാഴ്ച ചെന്നൈ ചിദംബരം സ്റ്റേഡിയത്തിലാണ് ഇന്ത്യ-ഓസ്‌ട്രേലിയ മത്സരം. ഉച്ചയ്ക്ക് രണ്ടിന് മത്സരം ആരംഭിക്കും. സ്റ്റാര്‍ സ്‌പോര്‍ട്‌സിലും ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിലും മത്സരം തത്സമയം കാണാം.