ഏകദിന ലോകകപ്പ്: ആളുകളെ മണ്ടന്‍മാരാക്കരുത്; ആഞ്ഞടിച്ച് ഹര്‍ഭജന്‍ സിംഗ്

ഏകദിന ലോകകപ്പിലെ ഡിആര്‍എസ് അബദ്ധങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് ഇന്ത്യന്‍ മുന്‍ താരം ഹര്‍ഭജന്‍ സിംഗ്. ലോകകപ്പില്‍ കഴിഞ്ഞ ദിവസം നടന്ന പാകിസ്ഥാന്‍-ദക്ഷിണാഫ്രിക്ക മത്സരത്തില്‍ സംഭവിച്ച പിഴവുകളാണ് ഹര്‍ഭജനെ ചൊടിപ്പിച്ചത്. ഇത്തരം തീരുമാനങ്ങളില്‍ കുടുതല്‍ സുതാര്യത ആവശ്യമാണെന്നും ഒന്നുകില്‍ അമ്പയറുടെ തീരുമാനം, അല്ലെങ്കില്‍ ടെക്‌നോളജി ഇതില്‍ ഏതെങ്കിലും ഒന്നേ ആശ്രയിക്കാവൂ എന്നും ഹര്‍ഭജന്‍ പറഞ്ഞു.

ക്രിക്കറ്റിനെ ഭ്രാന്തമായി സ്‌നേഹിക്കുന്ന ആരാധകരെ മണ്ടന്‍മാരാക്കാന്‍ ഐസിസി ശ്രമിക്കരുത്. ഒന്നുകില്‍ ടെക്‌നോളജി, അല്ലെങ്കില്‍ മനുഷ്യന്‍, ഇതിലേതെങ്കിലും ഒന്ന് തെരഞ്ഞെടുത്തേ മതിയാകു. ടെക്‌നോളജിയുടെ സഹായം തേടുമ്പോള്‍ അമ്പയറുടെ തീരമാനവും സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് പരിഗണിക്കുന്നത് കാണികളെ മണ്ടന്‍മാരാക്കുന്നതിന് തുല്യമാണ്- ഹര്‍ഭജന്‍ എക്‌സില്‍ കുറിച്ചു.

മത്സരത്തില്‍ ദക്ഷിണാഫ്രിക്കയുടെ റാസി വാന്‍ഡര്‍ ദസ്സന്‍ ഡിആര്‍എസിലെ പിഴവുകൊണ്ട് ഔട്ടാവുകയും എന്നാല്‍ ടബ്രൈസ് ഷംസി സമാനമായ തീരുമാനത്തില്‍ അമ്പയേഴ്‌സ് കോളിന്റെ ആനുകൂല്യത്തില്‍ പുറത്താവാതിരിക്കുകയും ചെയ്തിരുന്നു. ഇത് മത്സരത്തിന്റെ ഫലത്തെ തന്നെ മാറ്റിമറിച്ച തീരുമാനങ്ങളായിരുന്നു.

മല്‍സരത്തില്‍ അമ്പയര്‍മാരുടെ ചില തീരുമാനങ്ങള്‍ക്കെതിരേ ശക്തമായ വിമര്‍ശനങ്ങളാണ് ഉയരുന്നത്. ദക്ഷിണാഫ്രിക്കയുടെ അവസാന ബാറ്ററായ തബ്രെസ് ഷംസി എല്‍ബിഡബ്ല്യു കോളില്‍ നിന്നും കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. ഒരു വിക്കറ്റ് ശേഷിക്കെ ദക്ഷിണാഫ്രിക്കയ്ക്കു ജയിക്കാന്‍ എട്ടു റണ്‍സ് വേണമെന്നിരിക്കെയായിരുന്നു സംഭവം.

പേസര്‍ ഹാരിസ് റൗഫെറിഞ്ഞ 46ാം ഓവറിലായിരുന്നു നാടകീയ സംഭവം. ഓവറിലെ അവസാന ബോളില്‍ റൗഫിന്റെ ഇന്‍സ്വിംഗര്‍ ഷംസിയുടെ പാഡില്‍ പതിച്ചു. പിന്നാല എല്‍ബിഡബ്ല്യുവിനായി പാക് താരങ്ങള്‍ ശക്തമായി അപ്പീല്‍ ചെയ്‌തെങ്കിലും അമ്പയര്‍ വിക്കറ്റ് അനുവദിച്ചില്ല. തുടര്‍ന്ന് പാക് ക്യാപ്റ്റന്‍ ബാബര്‍ ആസം റിവ്യു എടുക്കുകയും ചെയ്തു.

പിച്ച് ചെയ്ത ശേഷം അകത്തേക്കു വന്ന ബോള്‍ ലെഗ് സ്റ്റംപിന്റെ തൊട്ടുമുകളിലൂടെ ഉരസിയാണ് പുറത്തു പോവുകയെന്നു റീപ്ലേയില്‍ തെളിഞ്ഞു. പക്ഷെ അമ്പയറുടെ കോള്‍ കണക്കിലെടുത്ത് തേര്‍ഡ് അമ്പയര്‍ അതു നോട്ടൗട്ടും വിധിക്കുകയായിരുന്നു. ഇതു നിരാശയോടെ കണ്ടു നില്‍ക്കാനായിരുന്നു പാക് താരങ്ങളുടെ വിധി. ഈ ഓവറില്‍ തെറ്റായി ഒരു വൈഡും അമ്പയര്‍ ദക്ഷിണാഫ്രിക്കയ്ക്ക് അനുവദിച്ചിരുന്നു. പിന്നാലെ കേശവ് മഹാരാജ് ബൗണ്ടറിയിലൂടെ ദക്ഷിണാഫ്രിക്കയുടെ വിജയ റണ്‍ കണ്ടെത്തുകയും ചെയ്തു.