ഏകദിന ലോകകപ്പ്: എയ്ഞ്ചലോ മാത്യൂസിന്റെ വിവാദമായ പുറത്താകല്‍; പക്ഷം പിടിച്ച് വസീം അക്രം

എയ്ഞ്ചലോ മാത്യൂസിന്റെ വിവാദമായ പുറത്താക്കലില്‍ തന്റെ അഭിപ്രായം വ്യക്തമാക്കി പാകിസ്ഥാന്‍ ഇതിഹാസം വസീം അക്രം. വിക്കറ്റ് നിയമം അനുശാസിക്കുന്നതാണെങ്കിലും കളിയുടെ സ്പിരിറ്റ് മനസ്സില്‍ വച്ചുകൊണ്ട് ആ അപ്പീല്‍ ബംഗ്ലാദേശ് നായകന്‍ ഷക്കീബ് അല്‍ ഹസന്‍ പിന്‍വലിക്കണമായിരുന്നുവെന്ന് വസീം അക്രം പറഞ്ഞു.

നോക്കൂ, ഇതില്‍ ഒരു സംവാദം നടക്കുമായിരുന്നു, അതില്‍ സംശയമില്ല. പക്ഷേ കളിയുടെ സ്പിരിറ്റ് മനസ്സില്‍ വച്ചുകൊണ്ട് ഈ അപ്പീല്‍ പിന്‍വലിക്കണമായിരുന്നു. എന്നാല്‍ ഇത് അവരുടെ തീരുമാനമാണ്. അത് ചട്ടങ്ങള്‍ക്കനുസരിച്ചാണ് ചെയ്തതെങ്കില്‍ ഇപ്പോള്‍ അതിനെ പറ്റി തര്‍ക്കിച്ചിട്ട് പ്രയോജനമില്ല- വസീം അക്രം പറഞ്ഞു.

മത്സരശേഷം ഷക്കിബ് തന്റെ നീക്കത്തെ ന്യാസീകരിച്ചാണ് സംസാരിച്ചത്. മാത്യൂസിനെതിരേ അപ്പീല്‍ ചെയ്യാന്‍ തന്റെ ടീമിലെ ഫീല്‍ഡര്‍മാരില്‍ ഒരാളാണ് തന്നോട് ആവശ്യപ്പെട്ടതെന്നും ഇതേ തുടര്‍ന്നു താന്‍ അമ്പയറോടു അപ്പീല്‍ ചെയ്യുകയായിരുന്നെന്നും ഷക്കീബ് പറഞ്ഞു.

എന്റെ ടീമിലെ ഫീല്‍ഡര്‍മാരില്‍ ഒരാളാണ് ഇപ്പോള്‍ നിങ്ങള്‍ വിക്കറ്റിനു വേണ്ടി അപ്പീല്‍ ചെയ്യുകയാണെങ്കില്‍ മാത്യൂസ് ഔട്ടായിരിക്കുമെന്നു പറഞ്ഞത്. ഇതേ തുടര്‍ന്നു ഞാന്‍ അമ്പയറോടു അപ്പീല്‍ ചെയ്യുകയായിരുന്നു. നിങ്ങള്‍ കാര്യമായി തന്നെ പറഞ്ഞതാണോ ഇതെന്നും അപ്പീല്‍ പിന്‍വലിക്കുന്നുണ്ടോയെന്നും അമ്പയര്‍ എന്നോടു ചോദിക്കുകയും ചെയ്തു.

ഇതു നിയമത്തില്‍ പറഞ്ഞിരിക്കുന്ന കാര്യമാണ്. ചെയ്തതു ശരിയാണോ, തെറ്റാണോയെന്നൊന്നും എനിക്കറിയില്ല. ഞാന്‍ യുദ്ധമുഖത്തായിരുന്നു. എന്റെ ടീം ജയിക്കുമെന്നു ഉറപ്പ് വരുത്തേണ്ട ഒരു തീരുമാനമെടുക്കേണ്ടതും ആവശ്യമായിരുന്നു. ശരിയോ, തെറ്റോയെന്ന കാര്യത്തില്‍ ചര്‍ച്ചകളുണ്ടാവും. പക്ഷെ നിയമത്തില്‍ ഇക്കാര്യം പറഞ്ഞിട്ടുണ്ടെങ്കില്‍ അതു പ്രയോജനപ്പെടുത്താന്‍ എനിക്കു മടിയില്ല.

മാത്യൂസുമായുള്ള തര്‍ക്കം എന്നെ സഹായിച്ചു. അതിലൂടെ കുറേക്കൂടി പോരാട്ടവീര്യം പുറത്തെടുക്കാനായി. എനിക്കു 36 വയസ്സായി, സാധാരണ ഇത്തരം കാര്യങ്ങള്‍ എളുപ്പത്തില്‍ വരില്ല. പക്ഷെ ഇന്നു അതു സംഭവിച്ചതില്‍ ഞാന്‍ സന്തോഷവാനാണ്- ഷാക്കീബ് പറഞ്ഞു.