ഏകദിന ലോകകപ്പ്: ഇന്ത്യ വേറെ ലെവല്‍ ടീം, തോല്‍വി സമ്മതിച്ച് ലങ്കന്‍ കോച്ച്

ഏകദിന ലോകപ്പില്‍ ഏറ്റവും മികച്ച ബോളിംഗ് ആക്രമണമാണ് ഇന്ത്യയ്ക്കുള്ളതെന്ന് ശ്രീലങ്കയുടെ മുഖ്യ പരിശീലകന്‍ ക്രിസ് സില്‍വര്‍വുഡ്. ഇന്ത്യയ്‌ക്കെതിരായി ഇന്ന് വാങ്കെഡെയില്‍ നടക്കാനിരിക്കുന്ന ലോകകപ്പ് മത്സരത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്തിലെ ഏതൊരു ടീമും ഇത്തരമൊരു ബോളിംഗ് ആക്രമണം ആഗ്രഹിക്കുമെന്നും ലങ്കന്‍ ടീമിന് ഇന്ത്യ വലിയൊരു വെല്ലുവിളിയാമെന്നും സില്‍വര്‍വുഡ് പറഞ്ഞു.

നിങ്ങള്‍ ഇന്ത്യയുടെ ബോളിംഗ് ആക്രമണം നോക്കുകയാണെങ്കില്‍, അത് വളരെ ശക്തമാണെന്ന് മനസിലാകും. സത്യം പറഞ്ഞാല്‍ ലോകത്തിലെ ഏതൊരു ടീമും ഇത്തരമൊരു ആക്രമണം ആഗ്രഹിക്കുന്നുവെന്ന് ഞാന്‍ കരുതുന്നു.

എന്നാല്‍ ഞങ്ങള്‍ ഇത് ഞങ്ങളുടെ ആണ്‍കുട്ടികള്‍ വലിയ വെല്ലുവിളിയായി കാണുന്നു. മികച്ചവര്‍ക്കെതിരെ കളിക്കാനും അതിനെതിരെ സ്വയം പോരാടാനുമുള്ള അവസരമായാണ് ഞങ്ങള്‍ ഇതിനെ കാണുന്നത്. പക്ഷേ ഇന്ത്യയുടേത് വളരെ മികച്ച ബോളിംഗ് ആക്രമണം തന്നെയാണ്- ക്രിസ് സില്‍വര്‍വുഡ് പറഞ്ഞു.

ഇതുവരെ കളിച്ച ആറ് മത്സരങ്ങളും ജയിച്ച രോഹിത് ശര്‍മ്മ നയിക്കുന്ന ഇന്ത്യന്‍ ടീം നിലവില്‍ പോയിന്റ് പട്ടികയില്‍ മുന്നിലാണ്. അതേസമയം, രണ്ട് ജയവും നാല് തോല്‍വിയുമായി ഏഴാം സ്ഥാനത്താണ് ശ്രീലങ്ക.