അഹമ്മദാബാദ് ഇളകിമറിയും, വിഐപി ഗ്യാലറിയിലും സൂപ്പര്‍ താരങ്ങളുടെ കൂട്ടയിടി, ക്രിക്കറ്റ് ലോകത്തെ ഞെട്ടിക്കാന്‍ ബിസിസിഐ

ഏകദിന ലോകകപ്പില്‍ ഒക്ടോബര്‍ 14ന് ശനിയാഴ്ച അഹമ്മദാബാദില്‍ നടക്കുന്ന ക്രിക്കറ്റ് മത്സരത്തില്‍ ഇന്ത്യ ചിരവൈരികളായ പാകിസ്ഥാനെ നേരിടും. ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ നരേന്ദ്രമോദി സ്റ്റേഡിയമാണ് ഇതിഹാസ പോരാട്ടത്തിന് വേദിയാകുന്നത്.
ഒരു ലക്ഷത്തി ഇരുപതിനായിരം കാണിളെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള സ്റ്റേഡിയം ഇന്ത്യ-പാക് പോരാട്ടത്തിനായി നിറഞ്ഞു കവിയുമെന്നാണ് കരുതുന്നത്. ഒപ്പം വിഐപി ഗ്യാലറിയും താരസമ്പന്നമായിരിക്കും.

റിപ്പോര്‍ട്ടുകള്‍ പ്രകാരം, അമിതാഭ് ബച്ചന്‍, രജനികാന്ത് തുടങ്ങിയ ഇന്ത്യന്‍ സിനിമയിലെ ഇതിഹാസങ്ങള്‍ ഏറ്റുമുട്ടലിന് സാക്ഷ്യം വഹിക്കാന്‍ സ്റ്റേഡിയത്തില്‍ എത്തും. മറുവശത്ത്, ‘മാസ്റ്റര്‍ ബ്ലാസ്റ്റര്‍’ സച്ചിന്‍ ടെണ്ടുല്‍ക്കറും ഇന്ത്യന്‍ മുന്‍ നായകഗന്‍ എംഎസ് ധോണിയും ഗെയിമില്‍ തങ്ങളുടെ സാന്നിധ്യം അടയാളപ്പെടുത്തും.

മത്സരത്തിന് മുന്നോടിയായി വര്‍ണാഭമായ ചടങ്ങാണ് ബിസിസിഐ സംഘടിപ്പിച്ചിട്ടുള്ളത്. ബോളിവുഡ് ഗായകന്‍ അര്‍ജിത് സിംഗിന്റെ സംഗീത പരിപാടി അടക്കം ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്. നേരത്തെ ലോകകപ്പിലെ ഉദ്ഘാടന മത്സരത്തിന് മുന്നോടിയായുള്ള ഉദ്ഘാടനച്ചടങ്ങുകള്‍ ബിസിസിഐ ഒഴിവാക്കിയിരുന്നു. ഇതിനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്കുള്ള മറുപടിയാവും ശനിയാഴ്ച ക്രിക്കറ്റ് ലോകം കാണാന്‍ പോവുക.

ഇത്തവണ ലോകകപ്പിലെ പല മത്സരങ്ങളും ഒഴിഞ്ഞ ഗ്യാലറിക്ക് മുമ്പിലാണ് നടക്കുന്നത്. ഇത് വലിയ വിമര്‍ശനത്തിന് കാരണമായിട്ടുണ്ട്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന ന്യൂസിലാന്‍ഡ്-ഇംഗ്ലണ്ട് ഉദ്ഘാടന മത്സരം കാണാന്‍ ആളുകള്‍ വളരെ കുറവായിരുന്നു. ചെന്നൈയില്‍ നടന്ന ഇന്ത്യ-ഓസ്‌ട്രേലിയ മത്സരത്തിന് മാത്രമാണ് 90 ശതമാനം ഗ്യാലറി നിറഞ്ഞത്. ഇതിനെല്ലാമുള്ള മറുപടിയാവും ശനിയാഴ്ച നടക്കുന്ന ഇന്ത്യ-പാക് പോരാട്ടം.