ഏകദിന ലോകകപ്പ്: അത് സംഭവിച്ചാല്‍ അഫ്ഗാനെതിരെ പാകിസ്ഥാന്‍ പരാജയപ്പെടും; ഞെട്ടിക്കുന്ന പ്രവചനവുമായി റമീസ് രാജ

സ്പിന്‍ സൗഹൃദ വിക്കറ്റില്‍ പാകിസ്ഥാനെതിരെ അഫ്ഗാനിസ്ഥാന്‍ ഫേവറിറ്റ് ആകുമെന്ന് മുന്‍ പാകിസ്ഥാന്‍ ക്യാപ്റ്റന്‍ റമീസ് രാജ. ഒക്ടോബര്‍ 23 തിങ്കളാഴ്ച ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തില്‍ നടക്കുന്ന ഏകദിന ലോകകപ്പില്‍ ഇരു ടീമുകളും ഏറ്റുമുട്ടാനിരിക്കെയാണ് റമീസ് രാജയുടെ വിലയിരുത്തല്‍.

ഇത്തവണത്തെ ഏകദിന ലോകകപ്പില്‍ സ്പിന്നര്‍മാര്‍ക്കെതിരെ പാകിസ്ഥാന്‍ അത്ര മികച്ച പ്രകടനമല്ല കാഴ്ചവയ്ക്കുന്നതെന്ന് റമീസ് രാജ വിശ്വസിക്കുന്നു. റാഷിദ് ഖാന്‍ നയിക്കുന്ന സ്പിന്‍ നിരയ്‌ക്കെതിരെ പാകിസ്ഥാന്‍ ബാറ്റ്സ്മാന്‍മാര്‍ക്ക് സ്വതന്ത്രമായി കളിക്കുന്നത് ബുദ്ധിമുട്ടാണ്. അതിനാല്‍ നിലവില്‍ ലോകത്തിലെ ഏറ്റവും മികച്ച സ്പിന്‍ ത്രയമുള്ള അഫ്ഗാന്‍ ടീമിന് വരാനിരിക്കുന്ന മത്സരത്തില്‍ പാകിസ്ഥാനെതിരെ മുന്‍തൂക്കമുണ്ടാകുമെന്ന് രാജ വിശ്വസിക്കുന്നു.

പാകിസ്ഥാന് ഒരു വഴിത്തിരിവ് ഉണ്ടാക്കാന്‍ പ്രയാസമാണ്. അഫ്ഗാനിസ്ഥാനെതിരായ അവരുടെ അടുത്ത മത്സരത്തില്‍ ചെന്നൈയില്‍ എന്തും സംഭവിക്കാം. സ്പിന്നിനെതിരായ പാകിസ്ഥാന്‍ ബാറ്റര്‍മാരുടെ പ്രകടനം മനസ്സില്‍ വെച്ചാല്‍ ഇവിടെ എന്തും സംഭവിക്കാം. ഇത് ഒരു സ്പിന്നിംഗ് വിക്കറ്റാണെങ്കില്‍, അഫ്ഗാനിസ്ഥാന്‍ പാകിസ്ഥാനേക്കാള്‍ അല്‍പ്പം മുന്നിലായിരിക്കുമെന്ന് ഞാന്‍ കരുതുന്നു- രാജ തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.

ടൂര്‍ണമെന്റില്‍ നെതര്‍ലന്‍ഡ്സിനും ശ്രീലങ്കയ്ക്കുമെതിരായ വിജയങ്ങളോടെ പാകിസ്ഥാന്‍ഡ തുടങ്ങിയത്. എന്നിരുന്നാലും, ആ ആവേശം നിലനിര്‍ത്തുന്നതില്‍ അവര്‍ പരാജയപ്പെട്ടു. യഥാക്രമം ഇന്ത്യയ്ക്കെതിരെയും ഓസ്ട്രേലിയയ്ക്കെതിരെയും പരാജയപ്പെട്ട പാകിസ്ഥാന്‍ പോയിന്റ് പട്ടികയില്‍ഡ അഞ്ചാം സ്ഥാനത്താണ്.