വാങ്കഡെയില്‍ നിലംതൊടാതെ ഇംഗ്ലണ്ട്; ദക്ഷിണാഫ്രിക്കക്കെതിരെ കൂറ്റന്‍ തോല്‍വി

ഏകദിന ലോകകപ്പിലെ ഇന്നത്തെ രണ്ടാം മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് 229 റണ്‍സിന്റെ വമ്പന്‍ ജയം. ദക്ഷിണാഫ്രിക്ക മുന്നോട്ടുവെച്ച 400 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ നിലവിലെ ചാമ്പ്യന്മാര്‍ 22 ഓവറില്‍ 170 റണ്‍സിന് ഓള്‍ഔട്ടായി.

17 ബോളില്‍ 5 സിക്സിന്‍റെയും 2 ഫോറിന്‍റെയും അകമ്പടിയില്‍ 43  റണ്‍സെടുത്ത് പുറത്താകാതെ നിന്ന മാര്‍ക്ക് വുഡാണ്  ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍. ഹാരി ബ്രൂക്ക് 17, ജോസ് ബട്ട്‌ലര്‍ 15, ജോണി ബെയര്‍സ്‌റ്റോ 10, ഗസ് അറ്റ്കിൻസൺ 21 ബോളില്‍ 35 എന്നിങ്ങനെയാണ് മറ്റുള്ള പ്രകടനങ്ങള്‍. ദക്ഷിണാഫ്രിക്കയ്ക്കായി ജെറാള്‍ഡ് കോറ്റ്‌സി മൂന്നു വിക്കറ്റും മാര്‍ക്കോ ജാന്‍സണ്‍, ലുങ്കി എന്‍ഗിഡി എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും കഗിസോ റബാഡ, കേശവ് മഹാരാജ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

ഹെന്റിച്ച് ക്ലാസന്റെ അതിവേഗ സെഞ്ച്വറിക്കരുത്തിലാണ് ദക്ഷിണാഫ്രിക്ക നിശ്ചിത 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 399 റണ്‍സ് അടിച്ചെടുത്തത്. ഏകദിനത്തില്‍ ഇംഗ്ലണ്ടിനെതിരെ ഒരു ടീം നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്.

ക്ലാസന്‍ 67 ബോളില്‍ നാല് സിക്‌സിന്റെയും 12 ഫോറിന്റെയും അകമ്പടിയില്‍ 109 റണ്‍സെടുത്തു. ജാന്‍സണ്‍ 42 ബോളില്‍ ആറ് സിക്‌സിന്റെയും മൂന്ന് ഫോറിന്റെയും അകമ്പടിയില്‍ 75 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ഇരുവരും ചേര്‍ന്ന് അവസാന 9 ഓവറില്‍ 138 റണ്‍സാണ് അടിച്ചെടുത്തത്.

നായകന്‍ എയ്ഡന്‍ മാര്‍ക്രം 42, റാസി വാന്‍ ഡര്‍ ഡസ്സന്‍ 60, റീസാ ഹെന്‍ഡ്രിക്‌സ് 80 എന്നിവരാണ് മറ്റ് പ്രധാന സ്‌കോറര്‍മാര്‍. ഇംഗ്ലണ്ടിനായി റീസ് ടോപ്ലി മൂന്ന് വിക്കറ്റ് വീഴ്ത്തി. ഗസ് അട്കിന്‍സണ്‍, ആദില്‍ റാഷിദ് എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതവും വീഴ്ത്തി.