മൂന്ന് ഫോര്‍മാറ്റിലുമില്ല, അശ്വിനെ എന്തിന് ഒഴിവാക്കിയെന്ന് ആരാധകര്‍ ; തഴഞ്ഞതിന്റെ കാരണം വിശദീകരിച്ച് സെലക്ടര്‍മാര്‍

ഇന്ത്യന്‍ മണ്ണില്‍ സ്പിന്നര്‍ എന്ന നിലയില്‍ മികച്ച പ്രകടനം നടത്താന്‍ ശേഷിയുള്ള താരമായിട്ടും ആര്‍ അശ്വിനെ ടീമില്‍ നിന്നും തഴഞ്ഞതിന്റെ കാരണം എത്ര ആലോചിച്ചിട്ടും ആരാധകര്‍ക്ക് പിടികിട്ടിയിട്ടില്ല. ഇന്ത്യയിലെ സ്പിന്‍ പിച്ചുകളില്‍ താരത്തിന് തകര്‍പ്പന്‍ പ്രകടനം നടത്താന്‍ കഴിയുന്നത് ഇന്ത്യയ്ക്ക് മേല്‍ക്കൈ ആകുകയും ചെയ്യുമായിരുന്നു.

എന്നാല്‍ വെസ്റ്റിന്‍ഡീസിനെതിരേയുള്ള മൂന്ന് ഫോര്‍മാറ്റിലും താരത്തെ സെലക്ടര്‍മാര്‍ ഒഴിവാക്കി. ആരാധകരുടെ ആശങ്കകള്‍ക്ക് വിരാമമിട്ട് ഒടുവില്‍ മുഖ്യസെലക്ടര്‍ ചേതന്‍ ശര്‍മ്മ തന്നെ അശ്വിനെ തഴയാനുള്ള കാരണവും വ്യക്തമാക്കി.

ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനിടെ ഏറ്റ പരിക്കുകളാണ് താരത്തെ മാറ്റി നിര്‍ത്താന്‍ കാരണമായിരിക്കുന്നത്. കൈക്കുഴയ്ക്കും കണംകാലിനുമെല്ലാം പരിക്കേറ്റിരുന്ന താരത്തിന് വിശ്രമം അനുവദിക്കുകയായിരുന്നു. ദക്ഷിണാഫ്രിക്കയില്‍ ഏകദിന പരമ്പരയ്ക്കിടെ അശ്വിന്‍ കാല്‍തെറ്റി വീഴുകയും ഇതേ തുടര്‍ന്നു കൈക്കുഴയ്ക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഈ പരിക്ക് അത്ര നിസാരമല്ലെന്നാണ് അറിയുന്നത്.

കൂടുതല്‍ പരിശോധനയിലൂടെ മാത്രമേ ഇതേക്കുറിച്ച് അറിയാന്‍ സാധിക്കുകയുള്ളൂ. ഇതു പരിഗണിച്ചാണ് അശ്വിനെ ധൃതി പിടിച്ച് ടീമിലേക്കു തിരിച്ചു കൊണ്ടു വരേണ്ടതില്ലെന്നും പല പ്രധാനപ്പെട്ട പരമ്പരകളും ടൂര്‍ണമെന്റുകളും വരാനിരിക്കുന്നതിനാല്‍ അദ്ദേഹത്തിനു വിശ്രമം അനുവദിക്കുന്നതാണ് ഉചിതമെന്നും സെലക്ടര്‍മാര്‍ തീരുമാനിച്ചത്. 2017 ന് ശേഷം ദീര്‍ഘകാലം വൈറ്റ് ബോള്‍ ക്രി്കറ്റില്‍ നിന്നും അകന്നു നിന്ന അശ്വിനെ കഴിഞ്ഞ യുഎഇയില്‍ നടന്ന ഐസിസിയുടെ ടി20 ലോകകപ്പ് മുതലാണ് ടീമിലേക്ക് വീണ്ടും പരിഗണിച്ചു തുടങ്ങിയത്.