ഗില്ലും ജയ്സ്വാളും അല്ല, 'ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവി' താരം ആരെന്ന് പറഞ്ഞ് ആര്‍.പി സിംഗ്

തന്റെ അരങ്ങേറ്റ മത്സരത്തില്‍ത്തന്നെ ഇന്ത്യയ്ക്കായി മികച്ച പ്രകടനം കാഴ്ചവെച്ച യുവതാരം തിലക് വര്‍മയെ പ്രശംസിച്ച് ഇന്ത്യന്‍ മുന്‍ പേസര്‍ ആര്‍.പി സിംഗ്. ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവി തിലക് വര്‍മയില്‍ മറഞ്ഞിരിക്കുന്നതായി തനിക്ക് തോന്നുന്നുവെന്ന് ആര്‍പി സിംഗ് പറഞ്ഞു.

ടി20 ഐ അരങ്ങേറ്റത്തില്‍ യുവതാരം 22 പന്തില്‍ 39 റണ്‍സ് നേടിയിരുന്നു. ഇന്ത്യ 28-2 എന്ന സ്‌കോറിന് വീണതിന് പിന്നാലെ നാലാം സ്ഥാനത്തിറങ്ങിയ തിലക് താന്‍ നേരിട്ട രണ്ടാം പന്തില്‍ സിക്സറടിച്ച് അന്താരാഷ്ട്ര ക്രിക്കറ്റില്‍ തന്റെ അക്കൗണ്ട് തുറന്നു.

അത് വളരെ നല്ല ഒരു പ്രകടനമായിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവി അവനില്‍ മറഞ്ഞിരിക്കുന്നതായി എനിക്ക് തോന്നുന്നു. നാമെല്ലാവരും ഇടംകൈയ്യന്‍ മധ്യനിര ബാറ്ററെ തിരയുകയാണ്, തിലക് വര്‍മ്മയെ ആ കോണില്‍ നിന്ന് കാണാന്‍ കഴിയും.

ഒരു സിക്സോടെ അക്കൗണ്ട് തുറന്ന അദ്ദേഹം രണ്ടാമതും സിക്സ് അടിച്ചു. കവറിനു മുകളില്‍ അടിച്ച മൂന്നാമത്തെ സിക്‌സാണ് മികച്ച സിക്‌സര്‍. എക്സ്ട്രാ കവറിനു മുകളില്‍ സിക്സ് അടിക്കുക എന്നത് അത്ര എളുപ്പമല്ല- ആര്‍പി സിംഗ് പറഞ്ഞു.