ഇന്ത്യയ്ക്കായി ഒരു അന്താരാഷ്ട്രമത്സരം പോലും ഇതുവരെ കളിച്ചിട്ടില്ല ; പക്ഷേ ഇവര്‍ ക്രിക്കറ്റിലെ കോടീശ്വരന്‍മാര്‍

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇതുവരെ ഒരു മത്സരം പോലും കളിച്ചിട്ടില്ല പക്ഷേ ഈ യുവതാരങ്ങളില്‍ ചിലര്‍ ഇപ്പോഴേ ഇന്ത്യന്‍ ക്രിക്കറ്റിലെ കോടീശ്വരന്മാരാണ്. ഐപില്ലില്‍ ലേലം തുടരാനിരിക്കെ മികച്ച പ്രകടനം നടത്തുന്ന യുവതാരങ്ങള്‍ക്കായി ലേലത്തില്‍ യുദ്ധത്തിനായി ഒരുങ്ങുകയാണ് ഫ്രാഞ്ചൈസികള്‍. ക്രിക്കറ്റിലെ വമ്പന്‍ പേരുകള്‍ പോലും ഫ്രാഞ്ചൈസികളുടെ ശ്രദ്ധനേടാന്‍ പാടുപെടുമ്പോള്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇതുവരെ പേരുപോലും പറഞ്ഞുകേട്ടിട്ടില്ലാത്ത താരങ്ങള്‍ ഐപഎല്ലില്‍ കോടീശ്വരന്മാരായിരിക്കുകയാണ്.

അര്‍ഷദ് ദീപ് സിംഗ്

2019 ല്‍ അരങ്ങേറ്റ ഐപിഎല്‍ മുതല്‍ മികച്ച പ്രകടനം നടത്തുന്ന ഇടംകയ്യന്‍ പേസര്‍ അര്‍ഷദീപ് സിംഗാണ് കൂട്ടത്തിലെ ഏറ്റവും കേമന്‍. കളിച്ച ആദ്യ ഐപിഎല്ലില്‍ തന്നെ ക്രിക്കറ്റ് ആരാധകരുടെ കണ്ണിലുടക്കിയ താരത്തെ പഞ്ചാബ് കിംഗ്‌സ് ഇലവന്‍ ഇത്തവണയും ടീമില്‍ നില നിര്‍ത്തിയിരിക്കുകയാണ്. നാലു കോടിയാണ് താരത്തിനായി പഞ്ചാബ് കിംഗ്‌സ് ഇലവന്‍ മാറ്റി വെച്ചിരിക്കുന്നത്. ഇന്ത്യന്‍ ക്രിക്കറ്റിന്റെ ബൗളിംഗിന്റെ നെടുന്തൂണായ ഷമിയെ പോലും വേണ്ടെന്നു വെച്ചാണ് പഞ്ചാബ് ടീം 23 കാരനെ നിലനിര്‍ത്തിയത്.

2021 ഐപിഎല്ലില്‍ 12 മത്സരങ്ങളില്‍ 18 വിക്കറ്റുകളാണ് താരം നേടിയത്. രാജസ്ഥാന്‍ റോയല്‍സിനെതിരേ നേടിയ അഞ്ചുവിക്കറ്റ്് നേട്ടവും ഇതില്‍പെടുന്നു. ഐപിഎല്‍ ചരിത്രത്തിലെ അഞ്ചുവിക്കറ്റ് നേട്ടമുള്ള മുന്നാമത്തെ താരമാണ് അര്‍ഷീദീപ്.

വിജയ് ഹസാരേ ട്രോഫിയില്‍ അഞ്ചുകളികളില്‍ പഞ്ചാബിനായി 10 വിക്കറ്റുകളും നേടി. 23 ഐപിഎല്‍ മത്സരങ്ങളിലായി ഇതുവരെ 30 വിക്കറ്റുകളാണ് താരം വീഴ്ത്തിയിരിക്കുന്നത്. 2020 ഐപിഎല്ലിലും എട്ടു കളിയില്‍ ഒമ്പതു വിക്കറ്റുകള്‍ എടുത്ത താരമാണ്.

യശസ്വീ ജയ്‌സ്വാള്‍

രാജസ്ഥാന്‍ റോയല്‍സിന്റെ കോടീശ്വരനായ യശസ്വീ ജയ്‌സ്വാളാണ് ഈ വിഭാഗത്തിലെ രണ്ടാമത്തെ കോടീശ്വരന്‍. പൊട്ടിത്തെറി ബാറ്റിംഗിലൂടെ ടീമിന്റെ സ്‌കോര്‍ അതിവേഗം ഉയര്‍ത്താന്‍ ശേഷിയുള്ള താരത്തിനായി നാലു കോടി മാറ്റിവെച്ച് നിലനിര്‍ത്തിയിരിക്കുകയാണ് രാജസ്ഥാന്‍. ഭാവിയിലേ്ക്ക് ലക്ഷ്യം വെച്ചു തന്നെയാണ് രാജസ്ഥാന്‍ റോയല്‍സ് യശസ്വീയെ നിലനിര്‍ത്തിയിരിക്കുന്നത്.

2020 ഐപിഎല്ലില്‍ 2.4 കോടിയ്ക്ക് രാജസ്ഥാന്‍ റോയല്‍സ് നേടിയെടുത്ത താരം 13 ഐപിഎല്‍ മത്സരത്തില്‍ നിന്നും 289 റണ്‍സ് അടിച്ചു കൂട്ടിയതാരമാണ്. 136.32 ആണ് സ്‌ട്രൈക്ക് റേറ്റ്. 10 കളികളില്‍ 249 റണ്‍സാണ് കഴിഞ്ഞ സീസണില്‍ താരം നേടിയത്. ഇതില്‍ 19 പന്തില്‍ നേടിയ ഒരു അര്‍ദ്ധശതകവുമുണ്ട്. ഇത് ഐപിഎല്‍ ചരിത്രത്തില്‍ അന്താരാഷ്ട്ര മത്സരം കളിക്കാത്ത ഒരു താരത്തിന്റെ വേഗമേറിയ രണ്ടാമത്തെ അര്‍ദ്ധശതകമാണ്.

ഉമ്രാന്‍ മാലിക്

അവസരം വാതില്‍ക്കല്‍ മുട്ടിവിളിക്കുമ്പോള്‍ ഇരു കൈകള്‍ കൊണ്ടും അത് പിടിച്ചെടുക്കുക. അതാണ് യുവതാരം ഉമ്രാന്‍ മാലിക് ചെയ്തത്. ഐപിഎല്ലില്‍ ഇത് രണ്ടാം തവണയാണ് ഉമ്രാന്‍ മാലിക് കളിക്കാനൊരുങ്ങുന്നത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ നെറ്റ്ബൗളറായി എത്തിയ ഉമ്രാന്റെ നക്ഷത്രം ഉദിച്ചത് പെട്ടെന്നായിരുന്നു. ബൗളര്‍ തങ്കരാശു നടരാജന്‍ കോവിഡിനെ തുടര്‍ന്ന് കഴിഞ്ഞ സീസണില്‍ പുറത്തായതോടെയാണ് ഉമ്രാന് അവസരം ഒരുങ്ങിയത്. അരങ്ങേറ്റ മത്സരത്തില്‍ തന്നെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് എതിരേ ഈ വലംകയ്യന്‍ ബൗളര്‍ മികച്ച പ്രകടനം നടത്തി. എറിഞ്ഞ ആദ്യ പന്തില്‍ തന്നെ ഐപിഎല്ലിലെ ഏറ്റവും വേഗമേറിയ ബൗളര്‍മാരില്‍ ഒരാളായി.

ഐപിഎല്‍ 2021 ല്‍ ഐപിഎല്‍ ചരിത്രത്തില്‍ തന്നെ ഏറ്റവും വേഗമേറിയ പന്തെറിഞ്ഞ താരമായിട്ടാണ് ഉമ്രാന്‍ മാറിയത്് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്‌ളൂരിനെതിരേ 153 കിലോമീറ്റര്‍ വേഗതയിലാണ് താരം പന്തെറിഞ്ഞത്. 150 കി.മീ. വേഗതയില്‍ പന്തെറിയാനുള്ള താരത്തിന്റെ കഴിവ് മുന്‍ കൂട്ടി കണ്ട് തന്നെയാണ് നാലു കോടിയ്ക്ക് സണ്‍റൈസേഴ്‌സ് താരത്തെ നിലനിര്‍ത്തിയത്. ടീം ഇന്ത്യയുടെ ബൗളര്‍ ഭുവനേശ്വര്‍ കുമാറിനെയും വിന്‍ഡീസ് ബൗളര്‍ ജേസന്‍ ഹോള്‍ഡറെയും മറികടന്നാണ് ഉമ്രാനെ നിലനിര്‍ത്തിയത്.

ഉമ്രാനെപ്പോലെ അബ്ദുള്‍ സമദിനേയും സണ്‍റൈസേഴ്‌സ് വിലമതിക്കുകയാണ്. 4 കോടി മുടക്കി സമദിനെയും നിലനിര്‍ത്തി. 2020 അരങ്ങേറ്റ ഐപിഎല്ലിലെ മികവാണ് താരത്തിന് തുണയായത്. വലംകയ്യന്‍ ബാറ്റ്‌സ്മാനും സ്പിന്നറുമായ സമദ് ഇതിനകം 23 കളികളില്‍ 222 റണ്‍സ് നേടിയിട്ടുണ്ട്. ടി20 യിലെ മികച്ച ഫിനിഷറായി മാറിക്കൊണ്ടിരികകുകയാണ്. അരങ്ങേറ്റ ഐപിഎല്ലില്‍ 20 ലക്ഷത്തിനായിരുന്നു സമദിനെ സണ്‍റൈസേഴ്‌സ് ടീമില്‍ എടുത്തത്.

രവി ബിഷ്‌ണോയി

ഇന്ത്യന്‍ ക്രിക്കറ്റില്‍ ഏറെ കേട്ടുകൊണ്ടിരിക്കുന്ന പേരുകളില്‍ ഒന്നായി മാറിയിട്ടുള്ള രവി ബിഷ്‌ണോയിയെ ഇത്തവണ ഐപില്ലിലേക്ക് പിച്ച വെയ്ക്കുന്ന ടീമായ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സാണ് ടീമില്‍ എടുത്തിരിക്കുന്നത്. നാലു കോടി വില നല്‍കി ടീം എടുത്തിരിക്കുന്ന മൂന്ന് പേരില്‍ ഒരാള്‍ 21 വയസ്സുള്ള ബിഷ്‌ണോയിയാണ്. പഞ്ചാബ് കിംഗ്‌സില്‍ നിന്നുമായിരുന്നു ബിഷ്‌ണോയിയെ ലക്‌നൗ സ്വന്തം നിരയില്‍ എത്തിച്ചത്. 2020 ല്‍ രണ്ടുകോടി നല്‍കിയാണ് ബിഷ്‌ണോയിയെ പഞ്ചാബ് ടീമിലെടുത്തത്.

ഐപിഎല്ലില്‍ ഏറ്റവും എക്കണോമി റേറ്റുള്ള താരങ്ങളില്‍ ഒരാളായ ബിഷ്‌ണോയി 23 കളികളില്‍ നേടിയത് 24 വിക്കറ്റുകളാണ്. സെലക്ടര്‍മാരുടെ കണ്ണില്‍ പെട്ടിരിക്കുന്ന യുവതാരങ്ങളില്‍ ഒരാളാണ് ബിഷ്‌ണോയി. 2020 ലെ ഐസിസി അണ്ടര്‍ 19 ലോകകപ്പിലെ ഏറ്റവും മികച്ച താരങ്ങളില്‍ ഒരാളായിരുന്നു ബിഷ്‌ണോയി. ഈ ടൂര്‍ണമെന്റില്‍ ഏറ്റവും മികച്ച വിക്കറ്റ് വേട്ടക്കാരില്‍ ഒരാളായ ബിഷ്‌ണോയി ആറ് കളികളില്‍ നിന്നും എറിഞ്ഞിട്ടത് 17 വിക്കറ്റുകളായിരുന്നു. ഇതു തന്നെയായിരുന്നു പഞ്ചാബിന്റെ കണ്ണില്‍പെട്ടതും.