ഒരൊറ്റ ഇന്ത്യക്കാരനും അത്ര എളുപ്പം നിങ്ങളെ മറക്കില്ല, കാരണം അത്രമേല്‍ നിങ്ങള്‍ ഞങ്ങളെ അലോസരപ്പെടുത്തിയിട്ടുണ്ട്

സനല്‍കുമാര്‍

രണ്ടു ആഴ്ചകള്‍ക്ക് മുന്‍പ് ബംഗ്ലാദേശിനെതിരെ ഇതേ ഗ്രൗണ്ടില്‍ ആദ്യ മത്സരത്തില്‍ 62 ല്‍ 3 വിക്കറ്റ് നഷ്ടമായി ക്രീസിലെത്തി 135 റണ്‌സോടെ 304 ന്റെ വിജയലക്ഷ്യം ചെയ്സ് ചെയ്ത… രണ്ടാം മത്സരത്തില്‍ 49 ല്‍ 4 വിക്കറ്റ് നഷ്ടമായി ക്രീസിലെത്തി 117 റണ്‌സോടെ 291 ന്റെ ലക്ഷ്യവും ചെയ്സ് ചെയ്തു തന്റെ ടീമിനെ സീരീസ് വിജയിപ്പിക്കുകയും ചെയ്ത ഒരു ബാറ്‌സ്മാനു മുന്നില്‍ വീണ്ടും കാലം ഒരു ദൗത്യം വെല്ലുവിളിയായി കൊണ്ട് വക്കുകയാണ്…

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കോടികളുടെ തിളക്കവും കിലുക്കവുമുള്ള ദീപക് ചഹാര്‍, ശാര്‍ദൂല്‍ താക്കൂര്‍, ആവേശ് ഖാന്‍, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് എന്നീ ബൗളര്‍മാര്‍ അണി നിരക്കുന്ന ടീമിനെതിരെ 290 റണ്‍സ് ചെയ്‌സ് ചെയ്യുക അതും 145 നു 6 എന്ന നിലയില്‍ അയാളുടെ ടീമിന്റെ സ്‌കോര്‍ കാര്‍ഡ് ലോക്ക് ആയി നില്‍കുമ്പോള്‍.

അങ്ങനെ ചുമ്മാതെ അങ്ങ് തോറ്റു കൊടുക്കുന്നത് തന്റെ മണ്ണിന് നാണക്കേടാണ് എന്നൊരു കാഴ്ചപ്പാടോടെ പേരും പെരുമയുമുള്ള എതിരാളികളോട് ഒന്ന് മുട്ടി നോക്കാനായി തീരുമാനിച്ച അയാള്‍ ഇന്ത്യയുടെയും ജയത്തിന്റെയും മുന്നില്‍ തടസമായി കയറി നില്‍ക്കുകയാണ് ! റണ്‍സ് നല്‍കുവാന്‍ പിശുക്കര്‍ ആയ തക്കൂറില്‍ നിന്നും ആവേശ് ഖാനില്‍ നിന്നുമെല്ലാം അയാള്‍ ഓവറില്‍ 20 ഉം 16 ഉം എല്ലാം ബലമായി തട്ടിപ്പറച്ചു എടുക്കുകയാണ്!

12 ഓവറില്‍ 115 എന്ന ഏറെക്കുറെ അപ്രാപ്യമായ വിജയലക്ഷ്യം 12 ബോളില്‍ 17 റന്‍സ് മാത്രമായി ചുരുങ്ങുകയാണ്.. ഇന്ത്യന്‍ ആരാധകരുടെ ശ്വാസമിടിപ്പുകള്‍ ക്രമാധീതമായി ഉയരുകയും.. ഒടുവില്‍ വിജയത്തിന് പടിക്കല്‍ വച്ച് തക്കൂറിനെ ലോങ്ങ് ഓണിനു മുകളിലൂടെ പറത്താനുള്ള ശ്രമം പാളി ഗില്ലിന് ക്യാച്ച് കൊടുത്തു പുറത്താകുമ്പോള്‍ സിംബാബ്വെ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ഇന്നിങ്‌സുകളില്‍ ഒന്ന് അയാള്‍ തന്റെ പേരില്‍ കളിച്ചു കഴിഞ്ഞിരുന്നു.. 115(95) Sikandar Raza..

നിങ്ങളുടെ ടീം ഇന്ന് തോറ്റുപോയിരിക്കാം പക്ഷെ നിങ്ങള്‍ ആര്‍ക്ക് മുന്നിലും തോല്‍ക്കാതെ തല ഉയര്‍ത്തിയാണ് മടങ്ങുന്നത്.. ഇന്നീ കളി കണ്ട ഒരൊറ്റ ഇന്ത്യകാരനും അത്ര എളുപ്പം നിങ്ങളെ മറക്കില്ല കാരണം അത്ര മേല്‍ നിങ്ങള്‍ ഞങ്ങളെ അലോസരപ്പെടുത്തിയിട്ടുണ്ട്.. ആന്റി ഫ്ളവര്‍..ഗ്രാന്റ് ഫ്ളവര്‍… ബ്രെണ്ടന്‍ ടെയ്ലര്‍ .. അലിസ്റ്റര്‍ കാംപല്‍.. നിരയിലേക്ക് ചേര്‍ക്കാവുന്ന പേര് തന്നെയാണ് സികന്ദര്‍ റാസ എന്നതും..

Read more

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍