അയര്‍ലന്‍ഡ് വിജയലക്ഷ്യം കുറിച്ചു, അട്ടിമറികളുടെ മാതാവിനെ കാത്ത് ലോകം

ലോക ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടിനെ തകര്‍ത്ത് രണ്ടാം ടെസ്റ്റ് മത്സരത്തില്‍ തന്നെ കന്നിജയം നേടാന്‍ അയര്‍ലന്‍ഡിന് സുവര്‍ണാവസരം. ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിംഗ്‌സ് 303 റണ്‍സിന് അവസാനിച്ചതോടെ 182 റണ്‍സിന്റെ വിജയലക്ഷ്യമാണ് അയര്‍ലന്‍ഡിന് താണ്ടാനുളളത്.

തലേന്നത്തെ സ്‌കോറില്‍ നിന്ന് ഒരു റണ്‍സ് പോലും കൂട്ടിചേര്‍ക്കാനാകാതെയാണ് ഇംഗ്ലണ്ട് പ്രതിരോധം അവസാനിപ്പിച്ചത്. തോംപ്സന്റെ പന്തില്‍ സ്‌റ്റോണ്‍ റണ്ണൊന്നും എടുക്കാതെ പുറത്തായി. സ്റ്റുവര്‍ട്ട് ബ്രോഡ് 21 റണ്‍സുമായി പുറത്താകാതെ നിന്നു. ഇതോടെ മത്സരത്തില്‍ ഇരുടീമുകള്‍ക്കും ജയിക്കാനുളള അവസരമാണ് ഒരുങ്ങുന്നത്.

നേരത്തെ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്സ് സ്‌കോറായ 85-നെതിരെ അയര്‍ലന്‍ഡ് 207-ന് എല്ലാവരും പുറത്തായി. ഒന്നാം ഇന്നിംഗ്സില്‍ 122 റണ്‍സിന്റെ ലീഡാണ് സന്ദര്‍ശകര്‍ നേടിയത്.

മൂന്ന് വിക്കറ്റ് വീതം നേടിയ മാര്‍ക് അഡൈറും , സ്റ്റുവര്‍ട്ട് തോംപ്സണും രണ്ട് വിക്കറ്റ് നേടിയ ബോയ്ഡ് റാങ്കിന്‍ എന്നിവരാണ് ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിംഗ്സില്‍ തകര്‍ത്തത്. ഇന്നലെ നൈറ്റ് വാച്ച്മാനായി ഇറങ്ങിയ ഇംഗ്ലണ്ടിന്റെ ഓപ്പണര്‍ ജാക്ക് ലീഷാണ് (92) ഇംഗ്ലണ്ടിന്റെ ടോപ് സകോറര്‍. ആദ്യ ടെസ്റ്റ് കളിക്കുന്ന ജേസണ്‍ റോയ് 72 റണ്‍സെടുത്തു.

റോറി ബേണ്‍സ് (6), ജോ ഡെന്‍ലി (10), ജോ റൂട്ട് (31), ജോണി ബെയര്‍സ്റ്റോ (0), മൊയീന്‍ അലി (9), ക്രിസ് വോക്സ് (13), സാം കുറാന്‍ (37) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. നേരത്തെ മൂന്ന് വിക്കറ്റ് വീതം നേടിയ ബ്രോഡ്, സ്റ്റോണ്‍, കുറാന്‍ എന്നിവരാണ് അയര്‍ലന്‍ഡിനെ 207ല്‍ ഒതുക്കിയത്.