'ഉണരാന്‍ ഭയക്കുന്ന വാര്‍ത്ത, തകര്‍ന്നു പോകുന്നു'; വിറങ്ങലിച്ച് ക്രിക്കറ്റ് ലോകം

ഓസീസ് മുന്‍ താരം ആന്‍ഡ്രൂ സൈണ്ട്‌സിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ വിറങ്ങലിച്ച് ക്രിക്കറ്റ് ലോകം. ശനിയാഴ്ച രാത്രിയോടെ ക്വീന്‍സ്ലാന്‍ഡിലെ ടൗണ്‍സ്വില്ലെയിലുള്ള വീടിന് സമീപത്ത് വെച്ചുണ്ടായ കാറപകടത്തിലാണ് താരം മരണപ്പെട്ടത്. ഈ വാര്‍ത്തയ്ക്ക് പിന്നാലെ താരത്തിന് അനുശോചന പ്രവാഹമാണ്.

ഇത് വല്ലാതെ വേദനിപ്പിക്കുന്നു എന്നായിരുന്നു സഹതാരം ആദം ഗില്‍ക്രിസ്റ്റ് ട്വിറ്ററില്‍ കുറിച്ചത്. ‘നിങ്ങള്‍ക്കായി എന്തും ചെയ്യുന്ന നിങ്ങളുടെ ഏറ്റവും വിശ്വസ്തനും രസകരവും സ്‌നേഹനിധിയുമായ സുഹൃത്തിനെക്കുറിച്ച് ചിന്തിക്കുക. അതായിരുന്നു റോയ്’ അദ്ദേഹം കുറിച്ചു.

‘ഉണരാന്‍ ഭയമുണ്ടാക്കുന്ന വാര്‍ത്തകള്‍. തകര്‍ന്നു പോകുന്നു. ഞങ്ങളെല്ലാവരും നിങ്ങളെ മിസ്സ് ചെയ്യും സുഹൃത്തേ.. എന്നായിരുന്നു ഗില്ലസ്പിയുടെ ട്വീറ്റ്. ‘ഹൃദയഭേദകം. ഓസീസ് ക്രിക്കറ്റിന് മറ്റൊരു നായകനെ നഷ്ടമായി. സ്തംഭിച്ചുപോയി.അതിശയിപ്പിക്കുന്ന പ്രതിഭ’ മൈക്കല്‍ ബെവന്‍ ട്വിറ്ററില്‍ കുറിച്ചു.

‘ഇത് വളരെ ഭയങ്കരമാണ്. റോയി എന്നും അദ്ദേഹത്തിന് ചുറ്റും രസകരമായ ഒരു വലയം തീര്‍ത്തിരുന്നു. ഞങ്ങളുടെ മനസ് സൈമണ്ട്‌സ് കുടുംബത്തോടൊപ്പമാണ്’ ന്യൂസിലാന്‍ഡ് മുന്‍ താരം സ്റ്റീഫന്‍ ഫ്‌ലമിംഗ ട്വീറ്റ് ചെയ്തു. ‘ഞെട്ടിക്കുന്ന വാര്‍ത്ത കേട്ടാണ് ഇന്ത്യ ഉണരുന്നത്. റെസ്റ്റ് ഇന്‍ പീസ് സുഹൃത്തേ. തീര്‍ത്തും വലിയ ദുരന്ത വാര്‍ത്ത’ വിവിഎസ് ലക്ഷ്മണ്‍ അനുശോചിച്ചു.