ന്യൂസിലന്റിന്റെ വിക്കറ്റ് കീപ്പറിനെ പുറത്താക്കി വിക്കറ്റ് നേട്ടം 39 ആക്കി ; ഇന്ത്യയുടെ ബൗളിംഗ് ഇതിഹാസം ലോകറെക്കോഡിനൊപ്പം

ഇന്ത്യന്‍ വനിതാടീമിലെ ഇതിഹാസ ബൗളര്‍ ഝുലന്‍ ഗോസ്വാമി ലോകറെക്കോഡിനൊപ്പം. ലോകകപ്പില്‍ ന്യൂസിലന്റിനെതിരേ നടന്ന മത്സരത്തില്‍ ഉണ്ടാക്കിയ ഒരു വിക്കറ്റ് നേട്ടം ഇന്ത്യന്‍ താരത്തെ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് എടുക്കുന്ന ബൗളര്‍ എന്ന റെക്കോഡിനൊപ്പമെത്തിച്ചു. ഓസ്‌ട്രേലിയയുടെ ലിന്‍ ഫുള്‍ സ്റ്റണിന്റെ 39 വിക്കറ്റ് നേട്ടത്തിനൊപ്പമാണ് ഇന്ത്യന്‍ താരം എത്തിയത്.  ലീഗിലെ രണ്ടാമത്തെ മത്സരത്തില്‍ ന്യൂസിലന്റ് വിക്കറ്റ് കീപ്പര്‍ കാത്തി മാര്‍ട്ടിനെ പുറത്താക്കിയായിരുന്നു ഝുലന്‍ ഗോസ്വാമി റെക്കോഡിനൊപ്പമായത്.

ഇനിയും മത്സരങ്ങള്‍ ബാക്കി നില്‍ക്കുന്ന സാഹചര്യത്തില്‍ താരത്തിന് ലോകറെക്കോഡ് നേടാനുള്ള സാഹചര്യമുണ്ട്. ന്യൂസിലന്റിനെതിരേയുള്ള മത്സരത്തില്‍ ഒമ്പത് ഓവര്‍ എറിഞ്ഞ താരം 41 റണ്‍സ് മാത്രമാണ് വിട്ടുകൊടുത്ത്. ഒരു മെയ്ഡന്‍ ഓവറും എറിഞ്ഞു. 41 റണ്‍സ് എടുത്ത കാത്തി മാര്‍ട്ടിനെ ഗോസ്വാമി ക്ലീന്‍ ബൗള്‍ ചെയ്യുകയായിരുന്നു. കഴിഞ്ഞ പാകിസ്താനെതിരേയുള്ള മത്സരത്തിലും ഗോസ്വാമി ഉജ്വല സ്‌പെല്‍ പൂര്‍ത്തിയാക്കിയിരുന്നു. 10 ഓവറില്‍ 26 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റുകളാണ് താരം വീഴ്ത്തിയത്.

2022 ല്‍ ക്രിക്കറ്റില്‍ അരങ്ങേറിയ ഗോസ്വാമി വനിതാക്രിക്കറ്റിലെ ഏറ്റവും വലിയ വിക്കറ്റ് വേട്ടക്കാരിയാണ്. 39 വയസ്സുള്ള താരം 197 ഏകദിനങ്ങളിലായി 247 വിക്കറ്റുകള്‍ വീഴ്ത്തി. ഐസിസി റാങ്കിംഗില്‍ ദീര്‍ഘകാലത്തോളം ഒന്നാം സ്ഥാനത്ത് ഉണ്ടായിരുന്നു. വനിതാ ക്രിക്കറ്റ് ലോകകപ്പില്‍ ഗോസ്വാമി ഇംഗ്‌ളണ്ടിന്റെ ഓഫ് ബ്രേക്ക് ബൗളറായിരുന്ന കരോള്‍ ഹോഡ്ജസിനെയാണ് പിന്നിലാക്കിയത്. ഇവര്‍ ലോകകപ്പില്‍ 27 വിക്കറ്റ് വീ്‌ഴ്ത്തിയിട്ടുണ്ട്. 36 വിക്കറ്റുള്ള ഇംഗ്‌ളണ്ടിന്റെ തന്നെ ക്‌ളെയര്‍ ടെയ്‌ലര്‍, 33 വിക്കറ്റുള്ള കാതറീന്‍ ഫിറ്റ്‌സ്പാട്രിക് എന്നിവരാണ് പട്ടികയില്‍ പിന്നിലുള്ളത്.