2019 ലോകകപ്പ് ന്യൂസിലന്‍ഡ് നേടിയേനെ, സംഭവിച്ചത് വലിയ അമ്പയറിംഗ് പിഴവ്, ഇറാസ്മസിന്‍റെ വെളിപ്പെടുത്തലില്‍ ഞെട്ടി ക്രിക്കറ്റ് ലോകം

2019 ലെ ആദ്യ ഏകദിന ലോകകപ്പ് ഇംഗ്ലണ്ടിനെ വിജയിപ്പിക്കാന്‍ സഹായിച്ചത് അംപയറിംഗ് പിഴവാണെന്ന് ഇതിഹാസ അമ്പയര്‍ മറായിസ് ഇറാസ്മസ്. അമ്പയര്‍ എന്ന നിലയിലുള്ള തന്റെ മഹത്തായ കരിയര്‍ അവസാനിച്ചതിന് പിന്നാലെ ടെലിഗ്രാഫിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ ഈ വെളിപ്പെടുത്തല്‍.

ഇറാസ്മസ് തന്റെയും സഹഅമ്പയര്‍ ആയിരുന്ന കുമാര്‍ ധര്‍മ്മസേനയുടെയും തെറ്റ് അംഗീകരിച്ചു. ലോര്‍ഡ്സിലെ അവിസ്മരണീയമായ മത്സരത്തിന്റെ അടുത്ത ദിവസം തന്നെ തങ്ങള്‍ ഇക്കാര്യം തിരിച്ചറിഞ്ഞതായി അദ്ദേഹം വെളിപ്പെടുത്തി. ഫൈനലിന്റെ പിറ്റേന്ന് രാവിലെ ഹോട്ടല്‍ മുറിയ്ക്ക് പുറത്തുവച്ച് ധര്‍മസേനയാണ് പിഴവ് പറ്റിയ വിവരം അറിയിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

മത്സരത്തില്‍ രണ്ടാമത് ബാറ്റ് ചെയ്ത ഇംഗ്ലണ്ടിന് ജയിക്കാന്‍ മൂന്ന് പന്തില്‍ 9 റണ്‍സ് എന്ന നിലയില്‍ നില്‍ക്കെയായിരുന്നു വിവാദ റണ്‍സ് പിറന്നത്. ധര്‍മസേന സ്‌ട്രൈക്കേഴ്‌സ് എന്‍ഡിലും ഇറാസ്മസ് സ്‌ക്വയര്‍ ലെഗിലുമായിരുന്നു. ക്രീസിലുണ്ടായിരുന്ന ബെന്‍ സ്റ്റോക്‌സ് രണ്ട് റണ്‍സ് ഓടിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ ഫീല്‍ഡര്‍ എറിഞ്ഞ ഒരു ത്രോ താരത്തിന്റെ ബാറ്റില്‍ തട്ടി ബൗണ്ടറി കടന്നു.

ഇതോടെ ഓടിയെടുത്ത രണ്ട് റണ്‍സും ഓവര്‍ത്രോയിലൂടെ ലഭിച്ച നാലും ചേര്‍ത്ത് ആറു റണ്‍സ് അമ്പയര്‍മാര്‍ ഇംഗ്ലണ്ടിന് അനുവദിച്ചു. ഇറാസ്മസും ധര്‍മസേനയും തമ്മില്‍ കൂടിയാലോചിച്ചശേഷമായിരുന്നു ഇത്. എന്നാല്‍ ആറ് റണ്‍സിനു പകരം അഞ്ച് റണ്‍സാണ് നല്‍കേണ്ടിയിരുന്നത് എന്നായിരുന്നു എറാസ്മസിന്റെ വെളിപ്പെടുത്തല്‍.

കാരണം, ഫീല്‍ഡര്‍ പന്തെടുത്ത് എറിയുന്ന സമയത്ത് ബാറ്റര്‍മാര്‍ രണ്ടാം റണ്ണിനായി ക്രോസ് ചെയ്തിരുന്നില്ല. അതുകൊണ്ട് തന്നെ രണ്ടാം റണ്‍ റണ്‍ ആയി കണക്കാനാന്‍ പാടില്ലെന്നതായിരുന്നു നിയമം. ഇവിടെയാണ് അമ്പയര്‍മാര്‍ക്ക് പിഴവ് പറ്റിയത്. ഈ റണ്‍ നല്‍കിയില്ലായിരുന്നെങ്കില്‍ ന്യൂസീലന്‍ഡ് ഒരു റണ്‍സിനു വിജയിക്കുമായിരുന്നു.

എന്നാല്‍ ആ വിവാദ റണ്ണിന് ശേഷം രണ്ട് പന്തില്‍ രണ്ട് റണ്‍സ് നേടി ഇംഗ്ലണ്ട് സമനില പിടിക്കുകയും. തുടര്‍ന്ന് മത്സരം സൂപ്പര്‍ ഓവറിലേക്ക് നീങ്ങുകയും സൂപ്പര്‍ ഓവര്‍ സമനില ആയതോടെ ബൗണ്ടറി എണ്ണം കണക്കാക്കി ഇംഗ്ലണ്ടിനെ ചാമ്പ്യന്മാരായി പ്രഖ്യാപിക്കുകയുമായിരുന്നു.