നമീബിയയും കടന്ന് ന്യൂസിലന്‍ഡ്; സെമിയിലേക്ക് ഒരു ചുവടുകൂടി വെച്ചു

ടി20 ലോക കപ്പ് ക്രിക്കറ്റില്‍ നമീബിയയെ കീഴടക്കി ന്യൂസിലന്‍ഡ് സെമി ഫൈനലിലേക്ക് ഒരു ചുവടുകൂടി അടുത്തു. ഗ്രൂപ്പ് രണ്ടില്‍ 52 റണ്‍സിന്റെ മാറ്റുള്ള വിജയമാണ് കിവികള്‍ കൈക്കലാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് 163/4 സ്‌കോര്‍ കണ്ടെത്തി. നമീബിയയുടെ മറുപടി 111/7ല്‍ അവസാനിച്ചു. ഇതോടെ നാല് മത്സരങ്ങളില്‍ നിന്ന് ആറ് പോയിന്റുമായി ബ്ലാക്ക് ക്യാപ്‌സ് ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്തേക്കു കയറി.

ന്യൂസിലന്‍ഡ് ബോളര്‍മാര്‍ക്ക് കാര്യമായ വെല്ലുവിളി തീര്‍ക്കാതെ നമീബിയ ബാറ്റ് താഴ്ത്തിയെന്ന് പറയാം. സ്റ്റീഫന്‍ ബാര്‍ഡും (21) മൈക്കല്‍ വാന്‍ ലിങ്കനും (25) നമീബിയയ്ക്ക് ഭേദപ്പെട്ട തുടക്കമാണ് നല്‍കിയത്. എന്നാല്‍ ഇരുവരും മടങ്ങിയതോടെ കളിയില്‍ ന്യൂസിലന്‍ഡ് വ്യക്തമായ ആധിപത്യം നേടി. ക്യാപ്റ്റന്‍ ജെറാഡ് എറാസ്മസ് (3) പൂര്‍ണമായി പരാജയപ്പെട്ടു.

സെയ്ന്‍ ഗ്രീനും (23) ഡേവിഡ് വെയ്‌സും (16) തിരിച്ചടിക്ക് കോപ്പ് കൂട്ടിയെങ്കിലും അധികം മുന്നോട്ടുപോയില്ല. കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തി നമീബിയയെ സമ്മര്‍ദ്ദത്തിലാക്കിയ ന്യൂസിലന്‍ഡ് വിജയത്തിലേക്ക് അധികം ആയാസപ്പെടാതെ പന്തെറിഞ്ഞു കയറി. ന്യൂസിന്‍ഡ് ബോളര്‍മാരില്‍ ടിം സൗത്തിയും ട്രെന്റ് ബോള്‍ട്ടും രണ്ട് ഇരകളെ വീതം കണ്ടെത്തി. മിച്ചല്‍ സാന്റ്‌നര്‍, ജയിംസ് നീഷം, ഇഷ് സോധി എന്നിവര്‍ ഓരോ വിക്കറ്റ് വീതം കൊയ്തു.

നേരത്തെ, മാര്‍ട്ടിന്‍ ഗപ്റ്റില്‍ (18), ഡാരല്‍ മിച്ചല്‍ (19), നായകന്‍ കെയ്ന്‍ വില്യംസണ്‍ (28), ഡെവോന്‍ കോണ്‍വേ (17) എന്നിവരെ മടക്കി നമീബിയന്‍ ബോളര്‍മാര്‍ കരുത്തു കാട്ടിയതാണ്. എന്നാല്‍ ഗ്ലെന്‍ ഫിലിപ്സും (21 പന്തില്‍ 39, ഒരു ഫോര്‍, മൂന്ന് സിക്സ്), ജയിംസ് നീഷവും (23 പന്തില്‍ 35, ഒരു ബൗണ്ടറി, രണ്ട് സിക്സ്) അവസാന ഓവറുകളില്‍ പ്രഹരശേഷി പുറത്തെടുത്തതോടെ ന്യൂസിലന്‍ഡ് മികച്ച സ്‌കോറിലെത്തിച്ചേര്‍ന്നു. നീഷം പ്ലേയര്‍ ഓഫ് ദ മാച്ച്.