കൊച്ചിയില്‍ പുതിയ ക്രിക്കറ്റ് സ്റ്റേഡിയം; സ്ഥലം കണ്ടെത്തി കെസിഎ, നിര്‍മ്മാണം വൈകാതെ തുടങ്ങും

സ്വന്തം സ്റ്റേഡിയത്തിനായി കേരള ക്രിക്കറ്റ് അസോസിയേഷന്‍ നെടുമ്പാശേരിയില്‍ 30 ഏക്കര്‍ സ്ഥലം കണ്ടെത്തി. വസ്തുവിന്റെ നിയമപരമായ പരിശോധനകള്‍ പുരോഗമിക്കുകയാണെന്നും രണ്ട് മാസത്തിനുള്ളില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുമെന്നും കെ.സി.എ പ്രസിഡന്റ് ജയേഷ് ജോര്‍ജ് പറഞ്ഞു. കേരള പ്രീമിയര്‍ ലീഗ് രണ്ട് വര്‍ഷത്തിനുള്ളില്‍ തുടങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഐപിഎല്‍ താരലേലത്തിനായി കഴിഞ്ഞ ഡിസംബറില്‍ കൊച്ചിയിലെത്തിയ ബിസിസിഐ സെക്രട്ടറി ജയ് ഷാ കെസിഎ ഭാരവാഹികള്‍ക്കൊപ്പം അത്താണിക്കടുത്തുള്ള സ്ഥലം പരിശോധിച്ചിരുന്നു. മുന്‍പ് ഇടകൊച്ചിയില്‍ നിശ്ചയിച്ചിരുന്ന സ്റ്റേഡിയം നിയമപ്രശ്‌നങ്ങളെ തുടര്‍ന്നാണ് നെടുമ്പാശേരിയിലേക്ക് മാറ്റുന്നത്.

കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന് ചുറ്റുമുള്ള പ്രദേശം 30 ഏക്കറാണുള്ളത്. ദേശീയ പാതയും സമീപ പ്രേദശത്തുകൂടെ കടന്നുപോകുന്നുണ്ട്. സാഹചര്യങ്ങളെല്ലാം അനൂകൂലമായാല്‍ നാല് വര്‍ഷത്തിനുള്ളില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കും. പരിശോധനയില്‍ ജയ് ഷാ ഉള്‍പ്പെടെയുള്ളവര്‍ തൃപ്തി അറിയിച്ചിരുന്നു. സ്ഥലം വിട്ടുകൊടുക്കാന്‍ ഭൂവുടമകളും തയ്യാറാണ്.

 നിലവില്‍ കേരളത്തില്‍, തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലാണ് രാജ്യാന്തര ക്രിക്കറ്റ് മത്സരങ്ങള്‍ നടത്തുന്നത്. എന്നാല്‍ ഇതു കേരള സര്‍വകലാശാലയുടെ ഉടമസ്ഥതയിലുള്ള സ്റ്റേഡിയമാണ്. സ്റ്റേഡിയം പാട്ടത്തിനെടുത്താണ് കെസിഎ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്.