കോടികളുടെ കണക്ക് പറഞ്ഞ് കളിയാക്കിയവരുടെ വായടപ്പിക്കാൻ പ്ലേ ഓഫിൽ സ്റ്റോക്ക് കരുതി വെച്ച മുതൽ, ഒരിക്കലും നിങ്ങൾ അയാളെ എഴുതി തള്ളരുത് സർ; സ്റ്റാർക്ക് യു ബ്യുട്ടി

“ഈ വാഴക്ക് വേണ്ടിയാണോ 24 .75 കോടിയൊക്കെ നിങ്ങൾ മുടക്കിയത്” മിച്ചൽ സ്റ്റാർക്ക് എന്ന ലോകോത്തര ബോളറുടെ കൊൽക്കത്തയ്ക്ക് വേണ്ടിയുള്ള ഗ്രുപ്പ് ഘട്ട മത്സരത്തിലെ ബോളിങ് പ്രകടനം കണ്ടപ്പോൾ ക്രിക്കറ്റ് പ്രേമികളിൽ ചിലർ എങ്കിലും ചോദിച്ച ചോദ്യമാണ് അത്. ഈ കോടിയൊക്കെ മുടക്കിയിട്ട് ലക്ഷങ്ങളുടെ കളി പോലും കളിക്കാതെ തല്ലുകൊള്ളി ആയി മാറിയ സ്റ്റാർക്കിനെ പലരും പുച്ഛിച്ചു. അയാളുടെ ടീം വിജയങ്ങൾ നേടി മുന്നേറുമ്പോൾ പോലും താരത്തിന് ട്രോളുകളാണ് കിട്ടിയത്. എന്നാൽ അവരെല്ലാം ഒരു കാര്യം അല്ലെങ്കിൽ ഒരു തത്വം മറന്നു- നെവർ ഇവർ അണ്ടർസ്റ്റിമേറ്റ് ക്ലാസ് പ്ലേയർസ് എന്ന അടിസ്ഥാന പാഠം.

ലേലം നടക്കുന്ന സമയത്ത് എല്ലാ ടീമുകളും നോട്ടമിട്ട താരങ്ങൾ ആയിരുന്നു സ്റ്റാർകും കമ്മിൻസും, ലോകോത്തര ബോളർമാരായ ഇരുവർക്കും വേണ്ടി പണം വാരിയെറിയാൻ പല ടീമുകളും തയാർ ആയിരുന്നു. വ്യക്തമായ പ്ലാനിൽ തന്നെ ലേല ഹോളിൽ എത്തിയ ഹൈദരാബാദും കൊൽക്കത്തയും 20 കോടിയിൽ അധികം രൂപ മുടക്കി താരങ്ങളെ ടീമിൽ എത്തിക്കുന്നു. ഇതിൽ ഹൈദരാബാദ് നായകൻ എന്ന നിലയിലും ബോളർ എന്ന നിലയിലും കമ്മിൻസ് മിന്നിത്തിളങ്ങിയപ്പോൾ ഹൈദരാബാദിന് കൊടുത്ത പണത്തിന്റെ മൂല്യം തിരിച്ചുകിട്ടി.

സ്റ്റാർക്കിന്റെ കാര്യത്തിൽ താരത്തെ ബോളിങ് ഡിപ്പാർട്മെന്റിന്റെ ലീഡർ എന്ന നിലയിലാണ് കൊൽക്കത്ത കണ്ടത്. ഹർഷിത് റാണയും വൈഭവ് അറോറയും പോലുള്ള പുതുമുഖ പേസ് ബോളിങ് നിരയുടെ നായകൻ, അയാളിലെ പരിചയസമ്പത്തിനാണ് അവർ കോടികൾ നൽകിയത്. യുവതാരങ്ങൾക്ക് നല്ല ഒരു ടീച്ചർ ആയ സ്റ്റാർക്ക് നല്ല രീതിയിൽ തല്ല് വാങ്ങി കൂടിയെങ്കിലും ലീഗിന്റെ അവസാന നിമിഷം ഫോമിലേക്ക് പതുക്കെ ഉയർന്നു. പ്ലേ ഓഫ് എത്തിയതോടെ അയാളുടെ ഉള്ളിലെ ഓസ്‌ട്രേലിയൻ ഉയർന്നു. ചാമ്പ്യൻ മനോഭാവം മടങ്ങിയെത്തി. വിക്കറ്റുകൾ വീഴ്ത്തി തുടങ്ങി.

ഇന്ന് ഇതാ ഫൈനൽ മത്സരത്തിൽ കൊൽക്കത്തക്കായി സീസണിൽ മികച്ച ഫോമിൽ കളിച്ച അഭിഷേക് ശർമ്മ, രാഹുൽ ത്രിപാഠി എന്നിവരുടെ വിക്കറ്റുകൾ വീഴ്ത്തി തകർപ്പൻ തുടക്കവും നൽകി. ഇതിൽ അഭിഷേകിന്റെ കുറ്റി തെറിപ്പിച്ച പന്തൊക്കെ അതിമനോഹരമായിരുന്നു. ടോസ് നേടിയിട്ടും ബാറ്റിങ് തിരണത്തെടുത്ത ഹൈദരാബാദ് നായകൻ കമ്മിൻസിന്റെ തീരുമാനം പാളിയെന്ന് ഉറപ്പിക്കുന്ന മത്സരത്തിൽ ഒടുവിൽ വിവരം കിട്ടുമ്പോൾ ടീം 81 / 7 എന്ന നിലയിലാണ്.