മുംബൈ- സണ്‍റൈസേഴ്‌സ് മത്സരം ഒത്തുകളിയെന്ന് ആരോപണം; ട്വിറ്ററിനെ പിടിച്ചുകുലുക്കി ആരാധകരുടെ സംശയം

ഐപിഎല്ലില്‍ പ്രാഥിക റൗണ്ടിലെ അവസാന മത്സരങ്ങളിലൊന്നായ മുംബൈ ഇന്ത്യന്‍സ്- ഹൈദരാബാദ് സണ്‍റൈസേഴ്‌സ് മുഖാമുഖം ഒത്തുകളിയെന്ന് ട്വിറ്റര്‍ നിവാസികള്‍. 171 റണ്‍സിന് ജയിച്ചാല്‍ മാത്രം പ്ലേ ഓഫില്‍ കയറാന്‍ സാധിക്കുന്ന മുംബൈ ഇന്ത്യന്‍സ് വമ്പന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയതാണ് ആരാധകരില്‍ സംശയം ജനിപ്പിച്ചത്.

അബുദാബിയില കളത്തില്‍ ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യന്‍സ് ഒമ്പത് വിക്കറ്റിന് 235 റണ്‍സാണ് അടിച്ചുകൂട്ടിയത്. മത്സരത്തില്‍ ക്യാച്ചുകള്‍ കൈവിട്ടും ഫീല്‍ഡിംഗ് മിസുകള്‍ വരുത്തിയും ഹൈദരാബാദ് മുംബൈയെ കൈയയച്ച് സഹായിച്ചിരുന്നു. മുംബൈ ഇന്ത്യന്‍സ് ഉടമ മുകേഷ് അംബാനി ഇന്ത്യയിലെ ഏറ്റവും ധനികനായ മനുഷ്യനാണെന്നും അതിനാലാണ് ടീമിന് അസാധ്യമായതെല്ലാം സാധിക്കുന്നതെന്നും ഒരു ട്വീറ്റ് ആരോപിക്കുന്നു. മുംബൈ ഇന്നു ജയിക്കുമെന്നും പ്ലേ ഓഫില്‍ കയറുമെന്നും പറഞ്ഞവരും കുറവല്ല.

‘എന്തൊരു ബാറ്റിംഗ്. ഏറ്റവും മികച്ച ഒത്തുകളി’, ‘ഇതുവരെ ഒത്തുകളി ഞാന്‍ വിശ്വസിച്ചിരുന്നില്ല’, ‘ഐപിഎല്ലില്‍ ഇങ്ങനെ സംഭവിക്കുന്നതില്‍ എനിക്ക് അതിശയമില്ല, അതുകൊണ്ടാണ് അതു കാണുന്നത് നിര്‍ത്തിയത്’, ‘ഹോള്‍ഡറുടെ പ്രകടനം കണ്ടാല്‍ അറിയാം ഇത് ഒത്തുകളിയാണെന്ന്’… അങ്ങനെ പോകുന്നു ട്വീറ്റുകള്‍. കെയ്ന്‍ വില്യംസണും ഭുവനേശ്വര്‍ കുമാറും കളിക്കാത്തതു ഒത്തുകളിക്ക് മനസില്ലാത്തതുകൊണ്ടാണെന്നും ട്വിറ്റര്‍ നിവാസികളില്‍ ഒരാള്‍ ആരോപിക്കുന്നുണ്ട്.