പന്തിനും പിള്ളേർക്കും മിന്നൽ ഷോക്ക് നൽകി മുംബൈ പട, ടിം ഡേവിഡും റൊമാരിയോ ഷെപ്പെർഡും ചേർന്ന് തൂക്കിയടിച്ചപ്പോൾ ഡൽഹി ബോളർമാർ ഛിന്നഭിന്നം; ആൻറിച്ച് നോർക്യ എയറിൽ

കോടികൾ മുടക്കി ഈ കണ്ട താരങ്ങളെ എല്ലാം ടീമിൽ എടുത്തത് ഈ തരത്തിൽ ഉള്ള പ്രകടനം കാണാനാണ് എന്നായിരിക്കും മുംബൈയുടെ ആദ്യ ഇന്നിംഗ്സ് പ്രകടനം കണ്ട ശേഷം അവരുടെ മാനേജ്മെന്റ് പറഞ്ഞിട്ടുണ്ടാകുക. ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെതിരായ ഡൽഹി ക്യാപിറ്റൽസിന്റെ മത്സരത്തിലെ മുംബൈ ഇന്നിംഗ്സ് അവസാനിക്കുമ്പോൾ ഹാർദിക്കും കൂട്ടരും പടുത്തുയർത്തിയത് 20 ഓവറിൽ 234 റൺസാണ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ മുംബൈക്കായി ഓപ്പണിങ് വിക്കറ്റിൽ 80 റൺ കൂട്ടുകെട്ട് ഉയർത്തിയ രോഹിത് ശർമ്മ- ഇഷാൻ കിഷൻ സഖ്യം നൽകിയ മികച്ച തുടക്കത്തിന് ശേഷം അവസാന ഓവറുകളിൽ കത്തികയറിയ ടിം ഡേവിഡും റൊമാരിയോ ഷെപ്പെർഡും കൂടി ചേർന്നപ്പോൾ മുംബൈക്ക് കിട്ടിയത് ആഗ്രഹിച്ചതിന് അപ്പുറമുള്ള സ്കോർ.

ടോസ് നേടി ബോളിങ് തിരഞ്ഞെടുത്ത ഡൽഹി നായകൻ പന്തിന്റെ തീരുമാനം പാളി പോയി എന്ന രീതിയിലാണ് ഡൽഹി തുടക്കത്തിൽ പന്തെറിഞ്ഞത്. മുൻ നായകൻ രോഹിതും ഇഷാനും ചേർന്ന് തകർപ്പൻ തുടക്കം ടീമിന് നൽകുകയും ചെയ്തു. ഇരുവരും ചേർന്ന് വളരെ എളുപ്പത്തിൽ റൺ സ്കോർ ചെയ്തതോടെ മുംബൈ സ്കോർ വേഗത്തിൽ ഉയർന്നു. ഇരുവരും ട്രേഡ് മാർക്ക് ഷോട്ടുകൾ കളിച്ചപ്പോൾ രോഹിത്തിന്റെ ഭാഗത്ത് നിന്ന് ഒരു സെഞ്ച്വറി എല്ലാവരും പ്രതീക്ഷിച്ചു. എന്നാൽ തുടക്കം രോഹിത്തിന്റെ കൈയിൽ നിന്ന് അൽപ്പം പ്രഹരം ഏറ്റുവാങ്ങിയ അക്‌സർ പട്ടേൽ 49 റൺസിൽ നിൽക്കേ ഹിറ്റ്മാനെ ബൗൾഡ് ആക്കി മടക്കി.

പകരമെത്തിയത് നീണ്ട ഇടവേളക്ക് ശേഷം ക്രീസിൽ എത്തിയ സൂര്യകുമാർ യാദവ്. എന്നാൽ സൂര്യക്ക് പിടിച്ചുനിൽക്കാൻ ആയില്ല. റൺ ഒന്നും എടുക്കാത്ത താരത്തെ ആന്‍റിച്ച് നോര്‍ക്യ മടക്കി. ഇഷാനും ഹാർദിക്കും ഒന്നിൽ നിന്ന് വീണ്ടും തുടങ്ങി സ്കോർ ഉയർത്തുന്നതിനിടെ 44 റൺ എടുത്ത ഇഷാനെ അക്‌സർ തന്നെ മടക്കി. ശേഷം ക്രീസിൽ എത്തിയ തിലക് വർമ്മ ഖലീൽ അഹമ്മദിന് ഇരയായി 6 റൺ എടുത്ത് മടങ്ങിയതോടെ മുംബൈ തകർന്നു. ശേഷം ഹാർദിക്കിനൊപ്പം ക്രീസിൽ എത്തിയത് ടിം ഡേവിഡാണ്.

ഹാർദിക് ക്രീസിൽ ഉറച്ച് നിന്നുള്ള ഇന്നിംഗ്സ് കളിക്കാൻ ശ്രമിച്ചപ്പോൾ ഡേവിഡ് തുടക്കം മുതൽ ആക്രമിക്കാൻ ശ്രമിച്ചു. മത്സരം അതിന്റെ 17 ആം ഓവറിൽ നിന്നപ്പോൾ 167 / 4 മാത്രമായിരുന്നു മുംബൈ സ്കോർ. ആന്‍റിച്ച് നോര്‍ക്യ എറിഞ്ഞ ഓവറിൽ 33 പന്തിൽ 39 റൺസ് നേടിയ ഹാർദിക് മടങ്ങുകയും ചെയ്തു. എന്നാൽ അത് വേണ്ടായിരുന്നു എന്ന് അവർക്ക് തന്നെ തോന്നി കാണും, ശേഷം ക്രീസിൽ എത്തിയ റൊമാരിയോ ഷെപ്പേർഡ് വേറെ ലെവൽ മൂഡിൽ ആയിരുന്നു. ഇഷാന്ത് ശർമ്മ എറിഞ്ഞ 19 ആം ഓവറിൽ 19 റൺ ഇരുവരും ചേർന്ന് അടിച്ചുകൊട്ടിയപ്പോൾ ആന്‍റിച്ച് നോര്‍ക്യ എറിഞ്ഞ അവസാന ഓവറിൽ ഷെപ്പേർഡ് അടിച്ചുകൂട്ടിയത് 32 റൺസാണ്.

ഡൽഹിക്കായി 4 ഓവറിൽ 65 റൺസ് വഴങ്ങിയാണ് ആന്‍റിച്ച് നോര്‍ക്യ 2 വിക്കറ്റ് വീഴ്ത്തിയത്. അക്‌സർ പട്ടേലും രണ്ട്വിക്കറ്റ് നേടിയപ്പോൾ ശേഷിച്ച ഒരു വിക്കറ്റ് ഖലീൽ അഹമ്മദ് സ്വന്തമാക്കി.