ഒറ്റയൊരുത്തനെയും വെറുതെ വിടരുത്, എല്ലാവന്മാര്‍ക്കും കനത്ത ശിക്ഷ നല്‍കണം, വികാരഭരിതനായി പ്രതികരിച്ച് മുഹമ്മദ് സിറാജ്

പഹല്‍ഗാം ഭീകരാക്രമണത്തില്‍ അനുശോചിച്ച് ഹൃദയഭേദകമായ കുറിപ്പുമായി ഇന്ത്യന്‍ താരം മുഹമ്മദ് സിറാജ്. ആയുധധാരികളായി എത്തിയ തീവ്രവാദികളുടെ ആക്രമണത്തില്‍ വിനോദസഞ്ചാരികളായ 26 പേരാണ് പഹല്‍ഗാമില്‍ കൊല്ലപ്പെട്ടത്. ദാരുണ സംഭവം ഇന്ത്യക്കാരില്‍ ഒന്നടങ്കം വലിയ ഞെട്ടലുണ്ടാക്കി. അതേസമയം ഇന്‍സ്റ്റഗ്രാം പേജിലൂടെയായിരുന്നു സിറാജിന്റെ പ്രതികരണം. പഹല്‍ഗാമിലെ ഭീകരവും ഞെട്ടിക്കുന്നതുമായ തീവ്രവാദി ആക്രമണത്തെ കുറിച്ച് വായിച്ചു. മതത്തിന്റെ പേരില്‍ നിരപരാധികളായ സാധാരണക്കാരെ ലക്ഷ്യമാക്കി കൊല്ലുന്നത് ശുദ്ധ തിന്മയാണ്, സിറാജ് പറയുന്നു.

ഒരു കാരണത്തിനും ഒരു വിശ്വാസത്തിനും ഒരു പ്രത്യയശാസ്ത്രത്തിനും ഒരിക്കലും ഇത്തരമൊരു ക്രൂരപ്രവര്‍ത്തിയെ ന്യായീകരിക്കാന്‍ കഴിയില്ല. എന്തൊരു പോരാട്ടമാണിത്, മനുഷ്യജീവന് ഒരു വിലയും ഇല്ലാത്തിടത്ത്. മരിച്ചവരുടെ കുടുംബങ്ങള്‍ അനുഭവിക്കുന്ന വേദനയും ആഘാതവും എനിക്ക് സങ്കല്‍പ്പിക്കാന്‍ പോലും കഴിയുന്നില്ല.

ഈ താങ്ങാനാവാത്ത ദുഖത്തെ അതിജീവിക്കാന്‍ കുടുംബങ്ങള്‍ക്ക് ശക്തി ലഭിക്കട്ടെ. നിങ്ങളുടെ നഷ്ടത്തില്‍ ഞങ്ങള്‍ വളരെയധികം ഖേദിക്കുന്നു. ഈ ഭ്രാന്ത് ഉടന്‍ അവസാനിക്കുമെന്നും ഈ തീവ്രവാദികളെ കണ്ടെത്തി കരുണയില്ലാതെ ശിക്ഷിക്കുമെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു, മുഹമ്മദ് സിറാജ് കുറിച്ചു.