ഈ ലോകകപ്പ് തുടങ്ങിയതിൽ പിന്നെ അത്രയൊന്നും ആവേശകരമായ മത്സരങ്ങൾ കണ്ടിട്ടില്ലെന്ന ആരാധകരുടെ പരാതി ഇന്നലത്തോടെ തീർന്നു. സമീപകാല ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറി കണ്ട ദിവസത്തിൽ നിലവിലെ ലോക ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ തകർത്തെറിഞ്ഞ് അഫ്ഗാനിസ്ഥാൻ വിജയക്കൊടി പാറിച്ചു. അഫ്ഗാനിസ്ഥാൻ ഉയർത്തിയ 285 റൺ വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് 215 റൺസിന് പുറത്തായി. അഫ്ഗാനിസ്ഥാന് 69 റൺസിന്റെ തകർപ്പൻ ജയവും ലോകകപ്പിലെ പുതുജീവനും കിട്ടി. കളിയുടെ എല്ലാ മേഖലയിലും ഇംഗ്ലണ്ടിനെ തകർത്തെറിഞ്ഞാണ് അഫ്ഗാൻ അട്ടിമറി നടത്തിയത്.
അഫ്ഗാനിസ്ഥാൻ സ്പിൻ ത്രയങ്ങളായ മുജീബ് ഉർ റഹ്മാനും മുഹമ്മദ് നബിയും ചേർന്ന് ഉത്തരങ്ങളില്ലാത്ത ഇംഗ്ലണ്ട് ബാറ്റിംഗ് യൂണിറ്റിനെ ഞെരുക്കിയപ്പോൾ നിർണായകമായ മൂന്ന് വിക്കറ്റ് നേട്ടം റാഷിദ് അഫ്ഗാന്റെ വിജയത്തിൽ നിർണായക പങ്ക് വഹിച്ചു. നേരത്തെ, 23 റൺസുമായി റാഷിദ് ബാറ്റിംഗിലും നിർണായകമായ സംഭാവന തന്നെയാണ് നൽകിയത്. മത്സരത്തിന് ശേഷം, റാഷിദ് സങ്കടത്തിൽ വിങ്ങിപ്പൊട്ടി. രാജ്യത്തെ പരിതാപകരമായ സാഹചര്യം അനുസ്മരിച്ചപ്പോഴാണ് സ്പിന്നർ കരഞ്ഞത്.
കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ പടിഞ്ഞാറൻ പ്രവിശ്യയായ ഹെറാത്തിനെ ഞെട്ടിച്ച ഭൂകമ്പങ്ങളുടെ പരമ്പരയെക്കുറിച്ച് അഫ്ഗാൻ സ്പിന്നർ സംസാരിച്ചു. പ്രകൃതിക്ഷോഭത്തിൽ ദുരിതമനുഭവിക്കുന്നവരുടെ മുഖത്ത് ഈ വിജയം തിരികെ പുഞ്ചിരി കൊണ്ടുവരുമെന്ന് റാഷിദ് പ്രത്യാശ പ്രകടിപ്പിച്ചു. മത്സരം നടന്ന ദിവസം, ഒക്ടോബർ 7 ന് ശേഷം 6.3 തീവ്രത രേഖപ്പെടുത്തിയ മൂന്നാമത്തെ ഭൂചലനവും ഈ പ്രദേശത്ത് അനുഭവപ്പെട്ടു.
“ഞങ്ങളുടെ ആളുകൾക്ക് സന്തോഷം നൽകുന്ന ഒന്നാണ് ക്രിക്കറ്റ്. ഇംഗ്ലണ്ടിനെതിരായ മത്സരം ജയിക്കുന്നത് ഞങ്ങൾക്ക് വലിയ കാര്യമാണ്. ഈയിടെ നാട്ടിൽ ഒരു ഭൂകമ്പം ഉണ്ടായി. മൂവായിരത്തിലധികം ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടു, നിരവധി വീടുകൾ തകർന്നു, അതിനാൽ ഈ വിജയം ഒരു നേട്ടമുണ്ടാക്കും. അവരുടെ മുഖത്ത് അൽപ്പം പുഞ്ചിരിയുണ്ട്, ഒരുപക്ഷേ, അവർക്ക് ആ ദിവസങ്ങൾ അൽപ്പം മറക്കാൻ കഴിയും, ”റാഷിദ് സ്റ്റാർ സ്പോർട്സിനോട് പറഞ്ഞു.
“ഇത് ഞങ്ങൾക്ക് ഒരു വലിയ വിജയമാണ്. ഏത് ദിവസവും ഏത് ടീമിനെയും തോൽപ്പിക്കാനാകുമെന്ന വിശ്വാസം ഇത്തരത്തിലുള്ള പ്രകടനം ഞങ്ങൾക്ക് നൽകുന്നു. ഇത് ലോകകപ്പിന്റെ ശേഷിക്കുന്ന സമയത്ത് പോരാടാനുള്ള ഊർജം ഞങ്ങൾക്ക് നൽകും,” റാഷിദ് കൂട്ടിച്ചേർത്തു.
Read more
ടൂർണമെന്റിലെ തന്റെ മാച്ച് ഫീ മുഴുവനും ദുരിതബാധിതരെ സഹായിക്കാൻ സംഭാവന ചെയ്യുന്നതായി റാഷിദ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ദുരിതബാധിതരെ സഹായിക്കാൻ സംഭാവനകൾ സ്വരൂപിക്കുന്നതിനായി അദ്ദേഹം ധനസമാഹരണവും ആരംഭിച്ചിട്ടുണ്ട്. മാൻ ഓഫ് ദി മാച്ച് മുജീബും വിജയം ഭൂകമ്പബാധിതർക്ക് സമർപ്പിച്ചു.







