പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസ്: ഡല്‍ഹി ക്യാപിറ്റല്‍സ് മുന്‍ താരം കുറ്റക്കാരന്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ നേപ്പാള്‍ മുന്‍ ക്യാപ്റ്റനും ഡല്‍ഹി ക്യാപിറ്റല്‍സ് താരവുമായ സന്ദീപ് ലാമിച്ചനെ കാഠ്മണ്ഡു ജില്ലാ കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തി. 2022 ഓഗസ്റ്റില്‍ 17 വയസുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ സന്ദീപ് ജാമ്യത്തിലിറങ്ങിയിരുന്നു.

വെള്ളിയാഴ്ച അവസാനിച്ച ഒരാഴ്ചത്തെ വാദം കേള്‍ക്കലിന് ശേഷം ജഡ്ജി ശിശിര്‍ രാജ് ധകലിന്റെ സിംഗിള്‍ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. 2024 ജനുവരി 10 ന് ശിക്ഷ വിധിക്കും. റിപ്പോര്‍ട്ടുകള്‍ പ്രകാരം സന്ദീപ് ലാമിച്ചനെ അറസ്റ്റ് ചെയ്തു.

2022 ഓഗസ്റ്റിലാണ് ഹോട്ടല്‍ മുറിയില്‍ വച്ച് താരം തന്നെ ബലാത്സംഗം ചെയ്‌തെന്ന ആരോപണവുമായി 17 വയസുകാരി രംഗത്തെത്തിയത്. 2022 സെപ്റ്റംബര്‍ 6 ന് കരീബിയന്‍ പ്രീമിയറില്‍ കളിക്കുന്നതിനിടെയാണ് താരത്തിനെതിരെ പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

ലീഗിന് ശേഷം ഒക്ടോബര്‍ 6 ന് നേപ്പാളില്‍ മടങ്ങിയെത്തിയ താരത്തെ ത്രിഭുവന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വച്ചാണ് പോലീസ് അറസ്റ്റ് ചെയ്തത്. 18 ടി20കളിലും 14 ഏകദിനങ്ങളിലും താരം നേപ്പാളിന്റെ ക്യാപ്റ്റനായിരുന്നു. ബലാത്സംഗ ആരോപണത്തെ തുടര്‍ന്ന് അദ്ദേഹത്തെ ഉടന്‍ തന്നെ നേതൃസ്ഥാനത്തുനിന്നും നീക്കി.

ജാമ്യം ലഭിച്ചതിന് ശേഷവും താരം ക്രിക്കറ്റ് കളി തുടര്‍ന്നു.2023ലെ ഏഷ്യാ കപ്പില്‍ ഇന്ത്യയ്ക്കെതിരെയാണ് അദ്ദേഹം അവസാനമായി ഒരു വലിയ ടൂര്‍ണമെന്റില്‍ കളിച്ചത്. ഐസിസി പുരുഷ ടി20 ലോകകപ്പ് ഏഷ്യന്‍ യോഗ്യതാ ഫൈനലില്‍ ഒമാനെതിരെയായിരുന്നു നേപ്പാളിന് വേണ്ടി സന്ദീപിന്റെ അവസാന മത്സരം.