റൂട്ടിനെ അവര്‍ ചതിച്ചെന്ന് മൈക്കല്‍ വോണ്‍; ഇംഗ്ലീഷ് കോച്ചിനും വിമര്‍ശനം

ലോര്‍ഡ്‌സ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന്റെ നാണംകെട്ട തോല്‍വിക്ക് പിന്നാലെ ആരംഭിച്ച വിഴുപ്പലക്കല്‍ തുടരുന്നു. ഇംഗ്ലണ്ടിന്റെ മുതിര്‍ന്ന താരങ്ങള്‍ക്കെതിരെ മുന്‍ ക്യാപ്റ്റന്‍ മൈക്കല്‍ വോണ്‍ രംഗത്തെത്തി. സീനിയര്‍ താരങ്ങള്‍ നായകന്‍ ജോ റൂട്ടിനെ കൈവിട്ടെന്ന് വോണ്‍ കുറ്റപ്പെടുത്തി. കോച്ച് ക്രിസ് സില്‍വര്‍വുഡിന്റെ അനങ്ങാപ്പാറ നയത്തെയും വോണ്‍ വിമര്‍ശിച്ചു.

ലോര്‍ഡ്‌സിലെ അഞ്ചാം ദിവസം ലഞ്ചിന് മുന്‍പ് ഒന്നര മണിക്കൂറിനിടെയാണ് ഇംഗ്ലണ്ടിന്റെ പതനം ആരംഭിച്ചത്. ഇംഗ്ലീഷ് ടീമിന്റെ ഏറ്റവും മോശം പ്രകടനങ്ങളിലൊന്നായി അതുമാറി. ജസ്പ്രീത് ബുംറയെ ബൗണ്‍സര്‍ എറിഞ്ഞ് പുറത്താക്കാനുള്ള ഇംഗ്ലണ്ടിന്റെ പദ്ധതി പാളിയതിനെ കുറിച്ച് ഒരുപാട് ചര്‍ച്ച നടന്നു. പ്രശ്‌നത്തില്‍ ഇടപെടേണ്ട സീനിയര്‍ താരങ്ങള്‍ ജോ റൂട്ടിനെ പിന്തുണച്ചില്ല. കോച്ച് സില്‍വര്‍വുഡില്‍ നിന്നും ചിലത് പ്രതീക്ഷിച്ചു- വോണ്‍ പറഞ്ഞു.

ഇന്ത്യന്‍ വാലറ്റം ഇംഗ്ലണ്ടിനെ അടിച്ചൊതുക്കുമ്പോള്‍ സില്‍വര്‍വുഡ് നിശബ്ദ കാഴ്ച്ചക്കാരനായി. എന്തുകൊണ്ട് സില്‍വര്‍വുഡ് വെള്ളവുമായി ആരെയും കളത്തിലേക്ക് അയച്ചില്ല. എന്താണ് അവിടെ സംഭവിക്കുന്നതെന്ന് ചോദിച്ചില്ല. തന്ത്രങ്ങള്‍ മാറ്റാന്‍ റൂട്ടിനോട് എന്തുകൊണ്ട് ആവശ്യപ്പെട്ടില്ലെന്നും വോണ്‍ ചോദിച്ചു.

ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ 151 റണ്‍സിനാണ് ഇംഗ്ലണ്ട് തോല്‍വി വഴങ്ങിയത്. ടെസ്റ്റിലെ ഭൂരിഭാഗം സെഷനുകൡലും ഇംഗ്ലണ്ടിനായിരുന്നു മുന്‍തൂക്കം. എന്നാല്‍ അഞ്ചാം ദിനം ഏവരെയും അത്ഭുതപ്പെടുത്തി ഇന്ത്യ വിജയം പിടിച്ചെടുക്കുകയായിരുന്നു.