അശ്വിനെ കുരിശേല്‍ കേറ്റിയവര്‍ വാപൊത്തുക; ക്രിക്കറ്റ് നിയമങ്ങളില്‍ അടിമുടി മാറ്റം

ക്രിക്കറ്റ് നിയമങ്ങളില്‍ അടിമുടി മാറ്റം നിര്‍ദ്ദേശിച്ച് മെറില്‍ബോണ്‍ ക്രിക്കറ്റ് ക്ലബ്ബ് (എംസിസി). ഐപിഎല്ലില്‍ ആര്‍ അശ്വിന്‍ ഏറെ പഴികേട്ട മങ്കാദിംഗ് ഉള്‍പ്പെടെയുള്ള നിയമങ്ങളിലാണ് വലിയ മാറ്റങ്ങള്‍ നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്നത്.

പുതിയ നിയമമനുസരിച്ച് മങ്കാദിംഗ് റണ്ണൗട്ടിന്റെ പരിധിയില്‍ വരും. നേരത്തെ അണ്‍ഫെയര്‍ പ്ലേയെക്കുറിച്ച് പരാമര്‍ശിക്കുന്ന 41ാം നിയമത്തിലായിരുന്നു മങ്കാദിംഗ്. എന്നാല്‍ ഇനിമുതല്‍ അത് റണ്ണൗട്ടിനെ കുറിച്ച് പരമാര്‍ശിക്കുന്ന 38ാം നിയമത്തിന്‍ കീഴിലായിരിക്കും.

കോവിഡ് സാഹചര്യത്തില്‍ നിരോധിച്ച ബോളിലെ ഉമിനീര് പ്രയോഗം പൂര്‍ണമായി വിലക്കാനും എംസിസി തീരുമാനിച്ചിരിക്കുകയാണ്. ഉമിനീര് പുരട്ടുന്നതുകൊണ്ട് പന്തിന്റെ സ്വിംഗില്‍ കാര്യമായ മാറ്റമുണ്ടാവുന്നില്ലെന്നു എംസിസിയുടെ പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്. ഉമിനീരിനു പകരം വിയര്‍പ്പ് കൊണ്ട് ബോളര്‍മാര്‍ക്കു പന്തിന്റെ മിനുസം കൂട്ടാന്‍ തുടര്‍ന്നും അനുവാദമുണ്ടായിരിക്കും.

ഇനിമുതല്‍ ഒരു ബാറ്റര്‍ ക്യാച്ച് ഔട്ട് ആവുമ്പോള്‍ പുതിയ ബാറ്റര്‍ ആയിരിക്കണം അടുത്ത പന്തില്‍ ഇനി മുതല്‍ സ്‌ട്രൈക് നില്‍ക്കേണ്ടത്. നോണ്‍ സ്‌ട്രൈക്കര്‍ ലൈന്‍ ക്രോസ് ചെയ്താലും ഇല്ലെങ്കിലും ഇനി മുതല്‍ പുതിയ ബാറ്റര്‍ തന്നെ അടുത്ത ബോള്‍ നേരിടണം. അഥവാ ഓവറിലെ അവസാന പന്തില്‍ ക്യാച്ച് ഔട്ടായാല്‍ നോണ്‍ സ്‌ട്രൈക്കര്‍ ബാറ്റര്‍ക്ക് അടുത്ത ഓവറിലെ ആദ്യ പന്ത് നേരിടാം.

എംസിസി വരുത്തിയ നിയമഭേദഗതിക്ക് ഐസിസിയുടെയും ദേശീയ ക്രിക്കറ്റ് അസോസിയേഷനുകളുടെയും അംഗീകാരം ലഭിക്കേണ്ടതുണ്ട്. സാധാരണയായി എംസിസിയുടെ നിയമങ്ങള്‍ ഐസിസിയും ക്രിക്കറ്റ് ബോര്‍ഡുകളും എതിര്‍പ്പുകളില്ലാതെ തന്നെ അംഗീകരിക്കാറുണ്ട്. അങ്ങനെ എങ്കില്‍ ഈ വര്‍ഷം ഒക്ടോബര്‍ ഒന്നു മുതല്‍ ഈ നിയമങ്ങള്‍ പ്രാബല്യത്തിലാവും.