'ഒന്നും നഷ്ടപ്പെടാനില്ല, ഭയമില്ലാതെ കളിക്കാനാണ് റൂട്ടിന്റെ നിര്‍ദ്ദേശം'; തുറന്നുപറഞ്ഞ് ആര്‍ച്ചര്‍

ഇന്ത്യയ്‌ക്കെതിരായ നാലാമത്തെയും അവസാനത്തെയും ടെസ്റ്റിനുള്ള തയ്യാറെടുപ്പിലാണ് ഇംഗ്ലണ്ട്. മൊട്ടേരയിലെ ഞെട്ടിക്കുന്ന തോല്‍വിയ്ക്ക് പിന്നാലെ വീണ്ടും അവിടെ തന്നെ ഇന്ത്യയുമായി കൊമ്പു കോര്‍ക്കുന്നതിന്റെ ഉത്കണ്ഠയിലാണ് ഇംഗ്ലണ്ട്. എന്നാല്‍ പിച്ചിനെ കുറിച്ച് ചിന്തിക്കുന്നില്ലെന്നും ഭയമില്ലാതെ കളിക്കാനാണ് നിര്‍ദ്ദേശമെന്നും ഇംഗ്ലണ്ട് പേസര്‍ ജോഫ്രാ ആര്‍ച്ചര്‍ വെളിപ്പെടുത്തി.

“ഏത് പിച്ചിലാണ് കളിക്കുന്നത് എന്നത് എന്നെ സംബന്ധിച്ച് വിഷയമല്ല. ജീവിതത്തില്‍ അങ്ങനെ പരാതി പറയാനാവില്ല. ഇംഗ്ലണ്ടിലും കളി വേഗത്തില്‍ അവസാനിക്കുന്നുണ്ട്. മൂന്ന് വര്‍ഷം മുമ്പ് ഗ്ലാമോര്‍ഗനെതിരെ ഞാന്‍ രാത്രി പകല്‍ മത്സരം കളിച്ചപ്പോള്‍ രണ്ട് ദിവസം കൊണ്ട് കളി അവസാനിച്ചു.”

Jofra Archer

“മൂന്നാം ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്സില്‍ ഭയമില്ലാതെ കളിക്കാനാണ് റൂട്ട് ഞങ്ങളോട് ആവശ്യപ്പെട്ടത്. നമുക്ക് ഒന്നും നഷ്ടപ്പെടാനില്ലെന്നും, ഒളിച്ചിരിക്കാന്‍ പോവുന്നില്ലെന്നും ഞങ്ങളെ ബോദ്ധ്യപ്പെടുത്താനായിരുന്നു റൂട്ടിന്റെ ശ്രമം. പരമ്പരയില്‍ ഇനിയങ്ങോട്ടും ആ മനോഭാവത്തില്‍ തന്നെ തുടരാനാണ് റൂട്ട് ആവശ്യപ്പെട്ടിരിക്കുന്നത്” ആര്‍ച്ചര്‍ പറഞ്ഞു.

Archer, Stokes to give England

ഈ മാസം നാലിനാണ് പരമ്പരയിലെ അവസാന ടെസ്റ്റ് മത്സരം ആരംഭിക്കുക. മൂന്നാം ടെസ്റ്റ് നടന്ന അഹമ്മദാബാദിലെ മൊട്ടേര സ്റ്റേഡിയത്തില്‍ തന്നെയാണ് അവസാന ടെസ്റ്റും നടക്കുക. നാല് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 2-1ന് മുന്നിലാണ്.