'ഉച്ചയ്ക്കും ചപ്പാത്തിയും പരിപ്പും തന്നെ'; പാക്ക് ക്രിക്കറ്റ് ബോര്‍ഡിനെ പരിഹസിച്ച് ലബുഷെയ്ന്‍

പാകിസ്ഥാനെതിരായ പരമ്പരയിലെ രണ്ടാം ടെസ്റ്റിനിടെ മോശം ഭക്ഷണം നല്‍കിയ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനെതിരെയുള്ള അനിഷ്ടം പരസ്യമാക്കി ഓസീസ് താരം മാര്‍നസ് ലബുഷെയ്ന്‍. ‘ട്രോള്‍’ രൂപത്തിലാണ് തന്റെ അനിഷ്ടം താരം പരസ്യമാക്കിയത്.

‘ഉച്ചഭക്ഷണത്തിനും ചപ്പാത്തിയും പരിപ്പുകറിയും തന്നെ, രുചികരം’ എന്നായിരുന്നു ഉച്ചഭക്ഷണത്തിന്റെ ചിത്രത്തിനൊപ്പമുള്ള ലബുഷെയ്‌ന്റെ ട്വീറ്റ്. താരത്തിന്റെ ട്വീറ്റ് പുറത്തുവന്നതോടെ പാക് ക്രിക്കറ്റ് ബോര്‍ഡിനെതിരെ വിമര്‍ശനങ്ങളുമായി ആരാധകരും രംഗത്ത് വന്നു. ഇതെന്താ ജയിലാണോ എന്നും പാക് ക്രിക്കറ്റ് ബോര്‍ഡിന് ഇത്ര ദാരിദ്രമാണോ എന്നുമാണ് വിമര്‍ശനം.

രണ്ടാം ടെസ്റ്റില്‍ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഓസ്‌ട്രേലിയ ഒന്നാം ദിവസത്തെ കളി അവസാനിക്കുമ്പോള്‍ 3 വിക്കറ്റിന് 251 എന്ന ശക്തമായ നിലയിലാണ്. സെഞ്ച്വറി നേടിയ ഉസ്മാന്‍ ഖവാജയാണ് ഓസീസ് ടോപ് സ്‌കോറര്‍. 266 പന്തില്‍ 127 റണ്‍സെടുത്ത് താരം പുറത്താകാതെ നില്‍ക്കുകയാണ്. നേഥന്‍ ലയണാണ് (0) ഖവാജയ്‌ക്കൊപ്പം ക്രീസില്‍.

സ്റ്റീവ് സ്മിത്ത് 72 റണ്‍സെടുത്തു. ഡേവിഡ് വാര്‍ണര്‍ 36 റണ്‍സെടുത്തു പുറത്തായപ്പോള്‍ അക്കൗണ്ട് തുറക്കും മുന്‍പു റണ്ണൗട്ടായി മടങ്ങാനായിരുന്നു മാര്‍ന്നസ് ലബുഷെയ്‌നിന്റെ വിധി. പാകിസ്ഥാനായി ഹസന്‍ അലി, ഫഹീം അഷ്‌റഫ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.