INDIAN CRICKET: ഇംഗ്ലണ്ടിനെതിരെ ഇന്ത്യ ഈ മൂന്ന് കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പണി പാളും, ആ താരങ്ങളെ ടീമില്‍ ഉള്‍പ്പെടുത്തണം, ഇത്തവണ കുറച്ച് വിയര്‍ക്കേണ്ടി വരും

ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങള്‍ അടങ്ങുന്ന ടെസ്റ്റ് പരമ്പരയ്ക്ക് ജൂണ്‍ 20നാണ് തുടക്കമാവുക. രോഹിത് ശര്‍മയുടെ വിരമിക്കലിന് പിന്നാലെ പുതിയ ക്യാപ്റ്റന് കീഴിലായിരിക്കും ഇന്ത്യന്‍ ടീം കളിക്കുക. ജസ്പ്രീത് ബുംറ, ശുഭ്മാന്‍ ഗില്‍, റിഷഭ് പന്ത് തുടങ്ങിയവരുടെ പേരുകള്‍ പറഞ്ഞുകേള്‍ക്കുന്നുണ്ടെങ്കിലും അന്തിമ തീരുമാനം ഇതുവരെ വന്നിട്ടില്ല. ഈ മാസം തന്നെ ടെസ്റ്റ് പരമ്പരയ്ക്കുളള ഇന്ത്യന്‍ ടീമിനെ സെലക്ടര്‍മാര്‍ തിരഞ്ഞെടുക്കുമെന്നാണ് അറിയുന്നത്. കഴിഞ്ഞ വര്‍ഷം ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ് എന്നീ ടീമുകളോട് ഇന്ത്യ പരാജയമേറ്റുവാങ്ങിയ സമയത്ത് ഇനിയൊരു ടീമിനെ തിരഞ്ഞെടുക്കുക എന്നത് സെലക്ടര്‍മാര്‍ക്ക് വെല്ലുവിളി നിറഞ്ഞ കാര്യമായിരിക്കും.

ടീം സെലക്ഷന്‍ സമയത്ത് പ്രധാനമായും മൂന്ന് കാര്യങ്ങളായിരിക്കും സെലക്ടര്‍മാര്‍ക്ക് ശ്രദ്ധിക്കേണ്ടി വരിക. രോഹിത് ശര്‍മ്മ വിരമിച്ച സാഹചര്യത്തില്‍ ഇന്ത്യന്‍ ടീമിന് ദീര്‍ഘകാലത്തേക്ക് ഒരു ക്യാപ്റ്റനെയാണ് നിലവില്‍ ആവശ്യം. ജസ്പ്രീത് ബുംറയും ശുഭ്മാന്‍ ഗില്ലുമാണ് ക്യാപ്റ്റന്‍സിക്കായി പറഞ്ഞുകേള്‍ക്കുന്ന ആദ്യ രണ്ട് പേരുകള്‍. ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ആദ്യ ടെസ്റ്റില്‍ 295 റണ്‍സ് വിജയമാണ് ബുംറയ്ക്ക് കീഴില്‍ ഇന്ത്യ നേടിയിരുന്നത്. രണ്ടാം ടെസ്റ്റില്‍ രോഹിത് ശര്‍മ്മ തിരിച്ചെത്തിയപ്പോള്‍ വൈസ് ക്യാപ്റ്റനാവുകയായിരുന്നു താരം.

മികച്ചൊരു ബാറ്റിങ് ലൈനപ്പിനെ തിരഞ്ഞെടുക്കുക എന്നതാണ് സെലക്ടര്‍മാര്‍ അടുത്തതായി ശ്രദ്ധിക്കേണ്ടത്. രോഹിത് ശര്‍മ്മയും വിരാട് കോഹ്ലിയുമില്ലാതെ ഒരു ബാറ്റിങ് നിര ഒരുക്കുക സെലക്ടര്‍മാര്‍ക്ക് വെല്ലുവിളിയാണ്. ഓസ്‌ട്രേലിയക്കെതിരെ വിജയിച്ചതിനാല്‍ യശസ്വി ജയ്‌സ്വാള്‍-കെഎല്‍ രാഹുല്‍ കൂട്ടുകെട്ടിനെ തന്നെയാവും ഇംഗ്ലണ്ടിനെതിരെയും ഓപ്പണിങ്ങില്‍ ഇന്ത്യ പരീക്ഷിക്കുക. അപ്പോള്‍ മൂന്നാം സ്ഥാനത്ത് ശുഭ്മാന്‍ ഗില്‍ ആവും ഇറങ്ങുക. പിന്നീടുളളത് മധ്യനിരയാണ്. ശക്തമായൊരു മധ്യനിര ഇപ്പോഴും ഇന്ത്യന്‍ ടീമിന് ടെസ്റ്റില്‍ ഇല്ല എന്നതാണ് യാഥാര്‍ത്ഥ്യം.

വിരാട് കോഹ്‌ലി, റിഷഭ് പന്ത്, തുടങ്ങിയവരാണ് സ്ഥിരമായി മധ്യനിരയില്‍ കളിക്കാറുളള താരങ്ങള്‍. എന്നാല്‍ ഇവരിപ്പോള്‍ അത്ര നല്ല ഫോമിലല്ല. രവീന്ദ്ര ജഡേജയെ ഏത് പൊസിഷനിലും കളിപ്പിക്കാവുന്നതുകൊണ്ട് അത് ഇന്ത്യയ്ക്ക് വലിയൊരു ഗുണമാണ്. സായി സുദര്‍ശന്‍, കരുണ്‍ നായര്‍, ദേവ്ദത്ത് പടിക്കല്‍ തുടങ്ങിയവര്‍ക്ക് ഇത്തവണ ടെസ്റ്റ് ടീമിലേക്ക് വിളിയെത്താനുളള സാധ്യതകള്‍ ഉണ്ട്. പിന്നെയുളളത് സ്പിന്നര്‍മാരുടെ തിരഞ്ഞെടുപ്പാണ്. രവിചന്ദ്രന്‍ അശ്വിന്‍ വിരമിച്ച ഒഴിവിലേക്ക് നിലവില്‍ സ്പിന്‍ ബോളര്‍മാര്‍ സെറ്റായി വരുന്നതേയുളളൂ. വാഷിങ്ടണ്‍ സുന്ദര്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ് തുടങ്ങിയവര്‍ ഇന്ത്യക്ക് മികച്ച ഓപ്ഷനുകളാണ്. അക്‌സര്‍ പട്ടേലും മികച്ച ടെസ്റ്റ് റെക്കോഡുളള താരമാണ്.

Read more