മാര്‍ക്ക് വുഡിന് പകരക്കാരനായി ലക്‌നൗ കണ്ടത് ടസ്‌ക്കിന്‍ അഹമ്മദിനെ ; പക്ഷേ ബംഗ്‌ളാദേശ് ക്രിക്കറ്റ് ബോര്‍ഡ് പണി കൊടുത്തു

അപ്രതീക്ഷിതമായി ഇംഗ്‌ളീഷ് ബൗളര്‍ മാര്‍ക്ക് വുഡിനെ നഷ്ടമായത് ലക്‌നൗ സൂപ്പര്‍ജയന്റ്‌സ് ഉണ്ടാക്കിയ പ്രതിസന്ധി ചില്ലറയല്ല. ഐപിഎല്ലിന് കൊടിയേറാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ ടീമിന്റെ തയ്യാറെടുപ്പിന്റെ അവസാന മണിക്കുറിലാണ് ഇംഗ്‌ളീഷ് താരത്തിന് സീസണ്‍ മുഴുവന്‍ നഷ്ടമാകുന്ന രീതിയില്‍ പരിക്കേറ്റത്. എന്നാല്‍ പകരക്കാരനായി ബംഗ്‌ളാദേശ് പേസര്‍ താരത്തെ കൊണ്ടുവരാനുള്ള നീക്കത്തിന് ബംഗ്‌ളാദേശ് ക്രിക്കറ്റ് ബോര്‍ഡ് ഉഗ്രന്‍ പണിയും കൊടുത്തു.

നിലവില്‍ ദക്ഷിണാഫ്രിക്കയില്‍ ബംഗ്‌ളാദേശിന്റെ ക്രിക്കറ്റ് പരമ്പരയ്ക്കായി പോയിരിക്കുന്ന ബൗളര്‍ ടസ്‌ക്കിന്‍ അഹമ്മദിനെയാണ് പ്രീമിയര്‍ ലീഗ് 2022 എഡീഷനില്‍ എല്‍എസ്ജി മാര്‍ക്ക് വുഡിന്റെ പകരക്കാാരനായി പ്രതീക്ഷിച്ചത്. എന്നാല്‍ കോടികള്‍ കിലുങ്ങുന്ന ഐപിഎല്ലില്‍ കളിക്കാന്‍ ടസ്‌ക്കിന് ബംഗ്‌ളാദേശ് ക്രിക്കറ്റ് ബോര്‍ഡ എന്‍ഒസി നിഷേധിച്ചു. താരത്തിനായി ടീമിന്റെ ഉപദേഷ്ടാവ് ഗൗതം ഗംഭീര്‍ വിളിക്കുകയും 26 കാരന്‍ പേസര്‍ക്കായി ഐപിഎല്‍ കരാര്‍ മുമ്പോട്ട് വെയ്ക്കുകയും ചെയ്തിരുന്നു.

താരം കരാര്‍ സ്വീകരിച്ചാല്‍ മാര്‍ച്ച് 31 ദക്ഷിണാഫ്രിക്കയ്ക്ക് എതിരേ തുടങ്ങുന്ന ബംഗ്‌ളാദേശിന്റെ രണ്ടു ടെസ്റ്റ് പരമ്പരയില്‍ കളിക്കാനാകാത്ത അവസ്ഥയുണ്ടാകും. തിങ്കളാഴ്ചയ്ക്ക് മുമ്പ് തീരുമാനം അറിയിക്കാനാണ് താരത്തോട് ലക്‌നൗ ടീം അറിയിച്ചിരുന്നത്. എന്നാല്‍ ബിസിബി അനുമതി നിഷേധിചു. ദക്ഷിണാഫ്രിക്കയ്ക്ക് എതിരേയുള്ള പരമ്പരയ്ക്ക് ശേഷം ഇന്ത്യയിലാണ് ബംഗ്‌ളാദേശ് കളിക്കാനിരിക്കുന്നത്. താരം ഐപിഎല്ലിലേക്ക് പോന്നാല്‍ ഇതെല്ലാം അവതാളത്തിലാകുമെന്ന പ്രശ്‌നമാണ് ബിസിബി ചൂണ്ടിക്കാട്ടുന്നത്.