ഗില്ലിന്റെ മികവില്‍ കൊല്‍ക്കത്ത ജയിച്ചു; പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്തി

ഐപിഎല്ലിലെ പരമപ്രധാന മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ജയം. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ ആറ് വിക്കറ്റിന് കീഴടക്കി കൊല്‍ക്കത്ത പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്തി. ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്‌സ് 115/8 എന്ന സ്‌കോര്‍ കുറിച്ചു. കൊല്‍ക്കത്ത 19.4 ഓവറില്‍ നാല് വിക്കറ്റ് മാത്രം കളഞ്ഞ് 119 റണ്‍സെടുത്ത് വിജയലക്ഷ്യം മറികടന്നു. ഇതോടെ 12 പോയിന്റുമായി കൊല്‍ക്കത്ത ടേബിളില്‍ നാലാം സ്ഥാനത്ത് നിലയുറപ്പിച്ചു.

ചെറിയ ലക്ഷ്യമാണ് പിന്തുടര്‍ന്നതെങ്കിലും അത്ര അനായാസമായിരുന്നില്ല നൈറ്റ് റൈഡേഴ്‌സിന്റെ ജയം. അവസാന ഓവര്‍വരെ ഹൈദരാബാദ് പൊരുതി. ശുഭ്മാന്‍ ഗില്ലിന്റെ അര്‍ധ ശതകമാണ് കൊല്‍ക്കത്തയുടെ വിജയത്തിന്റെ ആണിക്കല്ലായത്. പത്ത് ബൗണ്ടറികള്‍ തൊടുത്ത ഗില്‍ 57 റണ്‍സ് അക്കൗണ്ടിലെത്തിച്ചു. നിതീഷ് റാണയും (25) തരക്കേടില്ലാത്ത സംഭാവന നല്‍കി. അവസാന ഓവറുകളിലെ സമ്മര്‍ദ്ദത്തെ മറികടന്ന് ദിനേശ് കാര്‍ത്തിക്കാണ് (12 പന്തില്‍ 18, മൂന്ന് ബൗണ്ടറി) സിദ്ധാര്‍ത്ഥ് കൗളിനെ അതിര്‍ത്തി കടത്തി നൈറ്റ് റൈഡേഴ്‌സിന്റെ വിജയ റണ്‍സ് കുറിച്ചത്. ഹൈദരാബാദിന്റെ ജാസണ്‍ ഹോള്‍ഡര്‍ രണ്ട് വിക്കറ്റെടുത്തു.

നേരത്തെ, ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ (26), അബ്ദുള്‍ സമദ് (25), പ്രിയം ഗാര്‍ഗ് (21) എന്നിവര്‍ മാത്രമേ സണ്‍റൈസേഴ്‌സ് നിരയില്‍ ചെറുതായെങ്കിലും പൊരുതിയുള്ളൂ. കൊല്‍ക്കത്തയുടെ ടിം സൗത്തി, ശിവം മാവി, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ രണ്ടു വിക്കറ്റ് വീതം നേടി. ഷാക്കിബ് അല്‍ ഹസന്‍ ഒരു വിക്കറ്റ് സ്വന്തമാക്കി.