വാല്‍വീശിയടിച്ച് കോഹ്ലിപ്പട; ഇംഗ്ലണ്ടിന്റെ വിജയമോഹം അകലുന്നു

ലോര്‍ഡ്‌സ് ക്രിക്കറ്റ് ടെസ്റ്റിന്റെ അവസാനദിനം ഇന്ത്യയുടെ അത്യുജ്വല പ്രതിരോധം. മുഹമ്മദ് ഷമി (52 നോട്ടൗട്ട്), ജസ്പ്രീത് ബുംറ (30 നോട്ടൗട്ട്) എന്നിവരുടെ മികവില്‍ ലഞ്ചിനു പിരിയുമ്പോള്‍ രണ്ടാം ഇന്നിംഗ്‌സില്‍ ഇന്ത്യ 286/8 എന്ന നിലയില്‍. ഇപ്പോള്‍ ഇന്ത്യക്ക് ഇംഗ്ലണ്ടിനുമേല്‍ 259 റണ്‍സിന്റെ ലീഡുണ്ട്. 64 ഓവറുകള്‍ മാത്രം അവശേഷിക്കെ ഇംഗ്ലണ്ടിന് ജയം ഇന്ത്യ ഏറെക്കുറെ അപ്രാപ്യമാക്കിയെന്നു പറയാം.

നിര്‍ണായകമായ അഞ്ചാം ദിനം രക്ഷകനാകുമെന്ന് കരുതപ്പെട്ട ഋഷഭ് പന്തിന്റെ (22) പുറത്താകലിന്റെ ഞെട്ടലോടെയാണ് ടീം ഇന്ത്യ പോരാട്ടം ആരംഭിച്ചത്. ഇഷാന്ത് ശര്‍മ്മയും (16) പിന്നാലെ കൂടാരംപൂകി. രണ്ട് വിക്കറ്റും ഒലി റോബിന്‍സന്.

എന്നാല്‍ ഇന്ത്യയുടെ വാലറ്റത്തിന്റെ പോരാട്ടവീര്യം ഇംഗ്ലണ്ട് കാണാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളു. ഒമ്പതാം വിക്കറ്റില്‍ ജസ്പ്രീത് ബുംറയും മുഹമ്മദ് ഷമിയും ഇംഗ്ലണ്ടിനെ വെള്ളംകുടിപ്പിച്ചു. ജയിംസ് ആന്‍ഡേഴ്‌സനും സംഘവും കിണഞ്ഞുശ്രമിച്ചിട്ടും ഈ സഖ്യം പൊളിക്കാനായില്ല. 77 റണ്‍സ് ഇരുവരും കൂട്ടിച്ചേര്‍ത്തു. മൊയീന്‍ അലിയെ തുടര്‍ച്ചയായി ഫോറിനും സിക്‌സിനും പറത്തിയാണ് ഷമി ടെസ്റ്റ് കരിയറിലെ രണ്ടാം അര്‍ദ്ധ ശതകം കുറിച്ചത്.