വിടവാങ്ങല്‍ മത്സരത്തില്‍ ടോസ് ഭാഗ്യം കോഹ്‌ലിക്കൊപ്പം; സ്റ്റാര്‍ സ്പിന്നര്‍ പുറത്ത്

ടി20 ലോക കപ്പിലെ സൂപ്പര്‍ 12ലെ ഗ്രൂപ്പ് രണ്ടിലെ അഞ്ചാമത്തെയും അവസാനത്തെയും മല്‍സരത്തില്‍ നമീബയ്ക്ക് എതിരെ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി ബോളിംഗ് തിരഞ്ഞെടുത്തു. സ്കോട്ട്ലാന്‍റിനെതിരെ ഇറങ്ങിയ ടീമില്‍ നിന്നും ഒരു മാറ്റം വരുത്തിയാണ് ഇന്ത്യ നമീബയ്ക്ക് എതിരെ ഇറങ്ങുന്നത്. സ്റ്റാര്‍ സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയ്ക്ക് പകരം രാഹുല്‍ ചഹാര്‍ ടീമിലിടം നേടി.

ടി20 നായകനായുള്ള കോഹ്‌ലിയുടെയും  പരിശീലകനായുള്ള രവി ശാസ്ത്രിയുടെ അവസാന മത്സരമാണിത്. ഈ മത്സരത്തോടെ കോഹ്‌ലി ടി20 നായകസ്ഥാനവും, രവി ശാസ്ത്രി ടീമിന്‍റെ പരിശീലക സ്ഥാനവും ഒഴിയും. രാഹുല്‍ ദ്രാവിഡാണ് ഇന്ത്യയുടെ പുതിയ പരിശീലകന്‍. സെമി ഫൈനലിലേക്കുള്ള വാതില്‍ അടഞ്ഞതോടെ ടീം ഇന്ത്യ ടി20 ലോക കപ്പിലെ അവസാന മല്‍സരത്തില്‍ ഗംഭീര വിജയവുമായി നാട്ടിലേക്കു മടങ്ങാനുള്ള തയ്യാറടുപ്പിലാണ്.

ഞായറാഴ്ച വൈകീട്ട് നടന്ന കളിയില്‍ അഫ്ഗാനിസ്ഥാനെതിരേ ന്യൂസിലാന്റ് മികച്ച വിജയം കൊയ്തതോടെയാണ് ഇന്ത്യയുടെ സെമി സാധ്യതകള്‍ അവസാനിച്ചത്. മത്സരത്തില്‍ അഫ്ഗാന്‍ ജയിച്ചിരുന്നെങ്കില്‍ നമീബയെ പരാജയപ്പെടുത്തുന്നതിലൂടെ ഇന്ത്യയ്ക്ക് സെമിയില്‍ കടക്കാമായിരുന്നു.