സിറാജിന് എതിരെ 'ബ്രൗണ്‍ ഡോഗ്, ബിഗ് മങ്കി' വിളികളുമായി കാണികള്‍; തെമ്മാടിത്തരത്തിന്റെ അങ്ങേയറ്റമെന്ന് കോഹ്‌ലി

ഇന്ത്യ- ഓസ്‌ട്രേലിയ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെ ഇന്ത്യന്‍ പേസ് ബോളര്‍ മുഹമ്മദ് സിറാജിനു നേരെ ഓസ്‌ട്രേലിയന്‍ കാണികള്‍ നടത്തിയ വംശീയാധിക്ഷേപത്തിനെതിരെ പ്രതികരിച്ച് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി. തെമ്മാടിത്തരത്തിന്റെ അങ്ങേയറ്റമെന്നാണ് കോഹ്‌ലി സംഭവത്തെ വിശേഷിപ്പിച്ചത്.

“തെമ്മാടിത്തരത്തിന്റെ അങ്ങേയറ്റമാണിത്. ബൗണ്ടറി ലൈനില്‍ ഇത്തരം പരാമര്‍ശങ്ങള്‍ ഞാനും മുമ്പ് നേരിട്ടിട്ടുണ്ട്. ഒരിക്കലും ക്ഷമിക്കാനാവാത്ത കുറ്റമാണു വംശീയാധിക്ഷേപം. അടിയന്തരമായും ഗൗരവമായും സംഭവം അന്വേഷിക്കണം. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണം” കോഹ്‌ലി പറഞ്ഞു.

മൂന്നാം ടെസ്റ്റിന്റെ മൂന്നാംദിനവും നാലാംദിനവും ഇന്ത്യന്‍ കളിക്കാര്‍ക്ക് നേരെ ഓസീസ് ആരാധകരുടെ വംശീയാധിക്ഷേപം ഉണ്ടായി. “ബ്രൗണ്‍ ഡോഗ്, ബിഗ് മങ്കി” തുടങ്ങിയ വിളികളുമായാണു കാണികളില്‍ ചിലര്‍ സിറാജിനെ അധിക്ഷേപിച്ചത്. സിറാജ് പരാതിയുമായി അമ്പയറെ സമീപച്ചതോടെ കളി എട്ട് മിനിറ്റോളം നിര്‍ത്തിവെച്ചിരുന്നു.

ചായക്ക് പിരിയുന്നതിന് മുമ്പ് ഫൈനല്‍ ലെഗില്‍ സിറാജ് ഫീല്‍ഡ് ചെയ്യുമ്പോഴാണ് സംഭവം. തുടര്‍ന്ന് ആറ് ആരാധകരെ സ്റ്റേഡിയത്തില്‍ നിന്ന് മാറ്റിയതിന് ശേഷമാണ് കളി പുനരാരംഭിച്ചത്. മൂന്നാം ദിവസം ഇന്ത്യന്‍ ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ സംഭവം അമ്പയര്‍മാരുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു. തുടര്‍ന്ന് സംഭവത്തില്‍ ഇന്ത്യന്‍ ടീം ഔദ്യോഗികമായി പരാതി നല്‍കിയിരുന്നു.