കോഹ്‌ലിയുടെ തിരിച്ചുവരവ് കാലഘട്ടത്തിന്റെ ആവശ്യം, അയാൾക്ക് തിരിച്ചുവന്നേ പറ്റു

ലിറ്റു ഒജെ

ഒരു മനുഷ്യനെ സംബന്ധിച്ച് ഏറ്റവും നിരാശജനകമായ കാര്യമെന്താണെന്ന് അറിയുമോ? അത് സ്വന്തം നിലനിൽപ്പ് തന്നെയാണ്. ഏതൊരു ഉയർച്ചയിൽ നിന്നും പെട്ടെന്നൊരു നാൾ താഴേക്കെത്തുക എന്നത് ആരെകൊണ്ടും സഹിക്കാനാവാത്ത കാര്യം തന്നെയാണ്.

വിരാട് കൊഹ്ലിയുടെ കാര്യവും സമാനമാണ്. എത്രപെട്ടെന്നാണ് അയാൾ തന്റെ ക്രിക്കറ്റിന്റെ ബാലപുസ്തകളിൽ നിന്നും അകന്നത്. കളിയങ്കണത്തിൽ നിഷ്പ്രഭമായ് ഒന്നും തന്നെ ഇല്ലാതിരുന്ന വിരാടിന് ഇപ്പോൾ ഒരു റൺസ് പോലും സ്കോർ ചെയ്യുക എന്നത് ബുദ്ധിമുട്ടായിരിക്കുന്നു. പണ്ടൊരു വിരാട് കൊഹ്ലിയുണ്ടായിരുന്നു. ബൗളറന്മാർ ഭയപ്പാടോടെ നോക്കികണ്ട , കാണികൾ കരഘോഷത്താൽ വാരിപുണർന്ന , ആവേശത്തിന്റെ അലമുറയാൽ സ്റ്റേഡിയങ്ങളെയും ക്രിക്കറ്റ് പ്രേമികളെയും നോക്കികണ്ടൊരു വിരാട് കൊഹ്ലി. അയാളിപ്പോൾ പഴയ കൊഹ്ലിയുടെ നിഴൽ മാത്രമാണ്.

കൊഹ്ലിക്ക് സംഭവിക്കുന്നതെന്ത്? ഒരു കൂട്ടം ആരാധകർ മൗനം വെടിയുമ്പോഴും, മറ്റു ചിലർ അതീവ സന്തോഷത്തിലേക്ക് കടക്കുകയാണ്. അതൊരുപക്ഷേ അയാളുടെ ബാറ്റിന്റെ ചൂടറിഞ്ഞ ബൗളറന്മാരാകാം അല്ലെങ്കിൽ കഠിനമായ ഇന്നിങ്ങ്സ് കളിച്ച് കൊഹ്ലി വിജയത്തിലേക്ക് കൊണ്ടെത്തിച്ചപ്പോൾ തകർന്നുവീണ എതിർടീം ആരാധകരാകാം. അയാളുടെ പതനത്തിൽ സന്തോഷിക്കുന്നുണ്ട്,ഒരുപാടുപേർ.

2022 സീസണിലെ ഐ.പി.എൽ മത്സരങ്ങൾ തന്നെ എത്രത്തോളം ഭീതിപടർത്തുന്നുണ്ടെന്ന് വ്യക്തമാണ്. തന്റെ ഫേവറീറ്റ് ഷോട്ടുകൾ പോലും വിക്കറ്റിലേക്ക് കൂപ്പുകുത്തുമ്പോൾ നമ്മൾ പരസ്പരം ചോദിക്കേണ്ട ഒരു കാര്യമുണ്ട്. നമ്മൾ കാണാനാഗ്രഹിച്ച, നമ്മൾ അറിയാനാഗ്രഹിച്ച വിരാട് കൊഹ്ലി ഇങ്ങനെ ആയിരുന്നോ എന്ന്?

അല്ല. ഒരിക്കലുമല്ല, വിരാട് കൊഹ്ലി ഇങ്ങനെ ആയിരുന്നില്ല. ഉയർച്ചകൾ നമ്മളൊരുപാട് കണ്ടിട്ടുണ്ട്. താഴ്ച്ചകളും കണ്ടിട്ടുണ്ട്. പക്ഷേ , വിരാടിന്റെ കാര്യത്തിൽ നമ്മളൊരിക്കലും കാണാനാഗ്രഹിക്കാത്ത കാര്യങ്ങളാണ് നടക്കുന്നത്. അത്രത്തോളം വിശ്വാസമായിരുന്നു അയാളോട് , അയാളിലെ കർമ്മവീര്യത്തോട്.അതെല്ലാം ചോദ്യഛിന്നമാകുന്നുണ്ടിവിടെ. വിരാട് കൊഹ്ലി ഉദിച്ച് ഉയരേണ്ടത് കാലഘട്ടത്തിന്റെതന്നെ അനിവാര്യതയാണ്. ഏതൊരു ബൗളിങ്ങ് ലൈനപ്പിനെയും നരകതുല്ല്യമായ വഴിയിലൂടെ നടത്തിയ കൊഹ്ലിക്ക് ഉയർത്തെഴുന്നേൽക്കേണ്ട സമയമായിരിക്കുന്നു.

2014 ലെ ഇംഗ്ലണ്ട് സീരിസിനോട് അനുബന്ധിച്ച് തന്നെ താറടിച്ച് കാണിച്ച ഇംഗ്ലീഷ് മാധ്യമങ്ങൾക്കും , കളിവിലയിരുത്തൽ പ്രഗത്ഭർക്കും അയാൾ നൽകിയ മറുപടി ഇന്നും കണ്ണിന് കുളിർമ്മയാണ്. അത്തരമൊരു മറുപടിയാണ് പ്രിയ കൊഹ്ലി ഇന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നതും. കൊഹ്ലിക്കത് സാധിക്കുമെന്ന് തന്നെയാണ് പ്രതീക്ഷ , ഇന്ത്യൻ ടീമിലെ പെർമ്മനന്റ് സ്പോട്ട് പോലും പ്രഗത്ഭരോട് പടപൊരുതിയെടുത്ത കൊഹ്ലിക്കത് സാധിച്ചില്ലെങ്കിൽ മറ്റാർക്കാകും സാധിക്കുക?

നമ്മൾ കൂടെ നിൽക്കേണ്ടതുണ്ട്, കൊഹ്ലിയെ വിശ്വസിക്കേണ്ടതുണ്ട്. ഒരിക്കലും വഴിയരികിൽ റെക്കോഡുകളെ പുൽകി നടക്കേണ്ടവനല്ല അയാൾ. വിജയത്തെ സ്വപ്നം കണ്ട് ഉണരുന്ന നമ്മൾക്ക് വിരാടിന്റെ സ്വപ്നങ്ങളെയും പുൽകിയുണർത്തണം. അയാളിലെ കർമ്മവീര്യത്തെ പകുത്തെടുക്കുക തന്നെ വേണം. ഉണരുക വിരാട്, സടകുടഞ്ഞുതന്നെ ഉണരുക. താങ്കളുടെ വേക്ക് അപ്പ് കാൾ ഒരു കാലഘട്ടത്തിന്റെ പ്രതീകമായ് തന്നെ‌ മാറണം.

കടപ്പാട്: മലയാളി ക്രിക്കറ്റ് സോൺ