കോഹ്ലി കംപ്ലീറ്റ് ടീം മാന്‍; വ്യാഖ്യാനങ്ങള്‍ പാഴ്ധ്വനികള്‍ മാത്രം

ഓസ്‌ട്രേലിയക്കെതിരായ സന്നാഹ മത്സരത്തില്‍ രോഹിത് ശര്‍മ്മയുടെ നായകത്വത്തിന് കീഴില്‍ ഫീല്‍ഡില്‍ ഇറങ്ങിയ വിരാട് കോഹ്ലി നല്‍കിയത് മാതൃകാപരമായ സന്ദേശം. സൂപ്പര്‍ താരങ്ങളല്ല ടീമാണ് വലുതെന്നും ആര്‍ക്കു കീഴില്‍ കളിക്കാനും ഏതു റോള്‍ കൈകാര്യം ചെയ്യാനും താന്‍ തയാറാണെന്നും വിമര്‍ശകരോട് പറയാതെ പറയുകയായിരുന്നു വിരാട്.

കോഹ്ലിയുടെ താന്‍പോരിമയാണ് മുന്‍ കോച്ച് അനില്‍ കുംബ്ലെയുടെ സ്ഥാന ചലനത്തിന് ഇടയാക്കിയതെന്ന വാര്‍ത്തകള്‍ നേരത്തെ പ്രചരിച്ചിരുന്നു. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ന്യൂസിലന്‍ഡിനോടേറ്റ തോല്‍വിക്കുശേഷം കോഹ്ലിയും ചില സീനിയര്‍ താരങ്ങളുമായുള്ള ബന്ധം വഷളായെന്ന റിപ്പോര്‍ട്ടുകളും വന്നു. കോഹ്ലിയുടെ വൈരാഗ്യബുദ്ധിയോടുള്ള പെരുമാറ്റം മുതിര്‍ന്ന കളിക്കാരില്‍ ചിലരെ ചൊടിപ്പിച്ചതായും പറയപ്പെട്ടു. ബിസിസിഐയും കോഹ്ലിയും തമ്മില്‍ അകലുകയും ചെയ്തു.

എന്നാല്‍ ക്യാപ്റ്റന്‍സി തനിക്ക് വലിയ കാര്യമല്ലെന്നും ബാറ്റര്‍ എന്ന നിലയില്‍ മഹത്തായ നേട്ടങ്ങളാണ് ഉന്നമിടുന്നതെന്നും കോഹ്ലിയുടെ സമീപകാല നിലപാടുകള്‍ അടിവരയിടുന്നു. രോഹിതിനെ നായകനായി അംഗീകരിക്കാന്‍ സങ്കോചമില്ലാത്ത കോഹ്ലിയെ നമുക്ക് ഇപ്പോള്‍ ദര്‍ശിക്കാം. തന്റെ സേവനം ടീമിന് ഏതു വിധത്തിലും ഉപയോഗിക്കാമെന്നും അത്യാവശ്യ ഘട്ടത്തില്‍ വേണമെങ്കില്‍ ബോളിംഗ് പരീക്ഷണത്തിന് തയാറാണെന്നും ഓസ്‌ട്രേലിയക്കെതിരായ സന്നാഹ മത്സരത്തിലൂടെ കോഹ്ലി അടിവരയിട്ടു.

Read more

ഈഗോയെ കുടഞ്ഞെറിയുന്ന വിരാട് ഇന്ത്യന്‍ ക്രിക്കറ്റിലെ ഗുണപരമായ മാറ്റമാണെന്ന് ക്രിക്കറ്റ് വിദഗ്ധര്‍ വിലയിരുത്തുന്നു. തുറന്ന മനസോടെ ഇടപഴകുന്ന വിരാടിലെ പ്രതിഭ ടീമിലെ യുവതാരങ്ങളുടെ കരിയറിനെ മുന്നോട്ട നയിക്കുമെന്നു കരുതുന്നവരും ചില്ലറയല്ല. ക്യാപ്റ്റന്‍സിയുടെ ഭാരം ഒഴിയുന്നതിലൂടെ കോഹ്ലിയിലെ പഴയ ബാറ്ററെ പൂര്‍ണമായി തിരിച്ചുകിട്ടിയാല്‍ ഇന്ത്യന്‍ ക്രിക്കറ്റിന് അതു വലിയ നേട്ടങ്ങള്‍ സമ്മാനിക്കുമെന്നതില്‍ സംശയമില്ല.