തോല്‍വി രോഹിത്തിന്, വിജയഭേരി മുഴക്കി കോഹ്ലി

മൊഹാലി: ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ രണ്ടാം ടി20യിലെ തകര്‍പ്പന്‍ പ്രകടനം കൊണ്ട് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി സ്വന്തമാക്കിയത് രോഹിത്ത് കണ്ണുവെച്ച റെക്കോഡ്. മത്സരത്തില്‍ അര്‍ദ്ധ സെഞ്ച്വറി നേടിയതോടെ കോഹ്ലി ടി20 റണ്‍വേട്ടയില്‍ ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ്മയെ മറികടന്നു.

2441 റണ്‍സാണ് കോഹ്ലിയുടെ നിലവിലുളള ടി20 സമ്പാദ്യം. രോഹിത്തിന്റെ പേരിലാകട്ടെ 2434 റണ്‍സാണ് ഉളളത്. ഇതോടെ വരും ടി20 മത്സരങ്ങളിലും ഇരുവര്‍ തമ്മിലുളള പോരാട്ടം കനക്കും.

ന്യൂസിലന്‍ഡ് ഓപ്പണര്‍ മാര്‍ട്ടിന്‍ ഗപ്റ്റിലാണ് മൂന്നാം സ്ഥാനത്ത്(2283), പാകിസ്ഥാന്‍ താരം ഷുഹൈബ് മാലിക്ക്(2263), കിവീസ് മുന്‍ നായകന്‍ ബ്രണ്ടന്‍ മക്കല്ലം(2140) എന്നിവരാണ് നാലും അഞ്ചും സ്ഥാനങ്ങളില്‍.

മൊഹാലിയില്‍ 52 പന്തില്‍ നാല് ഫോറും മൂന്ന് സിക്സും സഹിതം 72 റണ്‍സുമായി കോഹ്ലി നേടിയത്. കളിയിലെ താരവും കോഹ്ലിയായിരുന്നു. മത്സരം ഏഴ് വിക്കറ്റിന് ടീം ഇന്ത്യ വിജയിച്ചു. ദക്ഷിണാഫ്രിക്ക മുന്നോട്ടുവെച്ച 150 റണ്‍സ് വിജയലക്ഷ്യം ആറ് പന്ത് ബാക്കിനില്‍ക്കേ ഇന്ത്യ നേടി. ജയത്തോടെ പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലെത്തി.