കോഹ്‌ലിയും ഗില്ലുമൊക്കെ ഇത് എന്ത് ഭാവിച്ചാണ്, യാതൊരു ഉത്തരവാദിത്വവും ഇല്ല ടോപ് ഓർഡറിന്; പണ്ടും ഈ കാഴ്ച്ച നിങ്ങൾ കണ്ടതല്ലേ; സൂപ്പർ താരങ്ങളെ കുറ്റപ്പെടുത്തി ഗൗതം ഗംഭീർ

ഏഷ്യാ കപ്പിൽ ശ്രീലങ്കയ്‌ക്കെതിരായ സൂപ്പർ ഫോർ മത്സരത്തിൽ ഇന്ത്യയ്ക്ക് 41 റൺസ് ജയം സ്വന്തമാക്കിയിരുന്നു. ഇന്ത്യ മുന്നോട്ടുവെച്ച 214 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ലങ്ക 41.3 ഓവറിൽ 172 റൺസിന് ഓൾഔട്ടായി. നാല് വിക്കറ്റ് വീഴ്ത്തിയ കുൽദീപ് യാദവാണ് ഇന്ത്യയ്ക്ക് വിജയം നേടിക്കൊടുത്തത്. ജയത്തോടെ ഇന്ത്യ ടൂർണമെൻറിൻറെ ഫൈനലിൽ കടന്നു. ബോളിംഗിലും പിന്നാലെ ബാറ്റിംഗിലും തിളങ്ങിയ 20 കാരൻ ദുനിത് വെല്ലാലഗെ മത്സരത്തിൽ ഇന്ത്യയെ വിറപ്പിച്ചു. 42* റൺസെടുത്ത ദുനിത് വെല്ലാലഗെയാണ് ലങ്കയുടെ ടോപ് സ്‌കോറർ. മത്സരത്തിൽ ബോളിംഗിലും താരം തിളങ്ങി. 10 ഓവറിൽ 40 റൺസ് വഴങ്ങി താരം അഞ്ച് വിക്കറ്റ് വീഴ്ത്തി.

ആദ്യം ബാറ്റ് ചെയ്യാൻ തിരഞ്ഞെടുത്ത ഇന്ത്യയ്ക്ക് മികച്ച തുടക്കം ലഭിച്ചെങ്കിലും പിന്നീട് ഇന്ത്യൻ ടോപ്പ് ഓർഡറിനെ കശക്കി എറിയുക ആയിരുന്നു ദുനിത് വെല്ലലഗെ. ഗിൽ, കോഹ്‌ലി തുടങ്ങിയവർ തീർത്തും നിരാശപെടുത്തിയപ്പോൾ രോഹിത് അർദ്ധ സെഞ്ച്വറി നേടി. മൂവരെയും പുറത്താക്കിയത് ദുനിത് തന്നെ ആയിരുന്നു. പന്ത് ഗ്രിപ് ചെയ്യാൻ തുടങ്ങുമ്പോൾ ഇന്ത്യൻ ബാറ്ററുമാർ നിരാശപ്പെടുത്തുന്ന കാഴ്ച പലതവണ കണ്ടിട്ടുണ്ടെന്നും യാതൊരു ഉത്തരവാദിത്വവും അവർ കാണിക്കുന്നില്ല എന്നും കുറ്റപ്പെടുത്തി എത്തിയിരിക്കുകയാണ് ഇപ്പോൾ ഗൗതം ഗംഭീർ.

“ഇത് ഒരു സ്ഥിരം കാഴ്ചയായി മാറുകയാണ്. ഓസ്‌ട്രേലിയയ്‌ക്കെതിരെ ചെന്നൈയിൽ നടന്ന ആ മത്സരത്തിൽ പന്ത് അൽപ്പം പിടിമുറുക്കിയപ്പോൾ, ആദം സാമ്പയെയും ആഷ്ടൺ അഗറെയും പോലുള്ള സ്പിന്നർമാർക്കെതിരെ ഇന്ത്യ 260 റൺ നേടാൻ ബുദ്ധിമുട്ടിയത് ഓർക്കുന്നില്ലേ. പന്ത് ഗ്രിപ് ചെയ്യുമ്പോൾ കാര്യങ്ങൾ ഇന്ത്യയുടെ കൈയിൽ നിന്നും കൈവിട്ട പോകുന്നു. ഇത് അപകടമാണ്, കോഹ്‌ലി, ഗിൽ, രോഹിത് ,രാഹുൽ എല്ലാവരും കൂടുതൽ ഉത്തരവാദിത്വം കാണിക്കണം ആയിരുന്നു. അവരിൽ നിന്ന് അത് എല്ലാവരും ആഗ്രഹിക്കുന്നു.” ഗംഭീർ പറഞ്ഞ് അവസാനിപ്പിച്ചു.

സെപ്റ്റംബർ 17 ന് കൊളംബോയിൽ നടക്കുന്ന ഏഷ്യാ കപ്പിന്റെ ഫൈനലിൽ ഇന്ത്യ പാകിസ്ഥാൻ- ശ്രീലങ്ക മത്സരത്തിലെ വിജയികളെ നേരിടും.