രോഹിതിന്റെ വിക്കറ്റിനേക്കാള്‍ വില മതിക്കുന്നത് കെ.എല്‍. രാഹുലിന്റെ വിക്കറ്റ് ; കാരണം ഇതാണെന്ന് പാകിസ്ഥാന്‍ ബോളർ

കഴിഞ്ഞ ട്വന്റി20 ലോക കപ്പില്‍ ഇന്ത്യ പാകിസ്താന്‍ തോല്‍പ്പിച്ച മത്സരത്തില്‍ രോഹിത് ശര്‍മ്മയുടെ വിക്കറ്റിനേക്കാള്‍ താന്‍ മതിക്കുന്നത് കെ.എല്‍. രാഹുലിന്റെ വിക്കറ്റായിരുന്നു എന്ന് അന്ന് നിര്‍ണ്ണായക ബൗളിംഗ് പ്രകടനം നടത്തിയ പാകിസ്താന്‍ ബൗളര്‍ ഷഹീന്‍ അഫ്രീദി. ഈ മത്സരത്തില്‍ ഇന്ത്യന്‍ ഓപ്പണര്‍മാര്‍ രണ്ടു പേരെയും തുടര്‍ച്ചയായുള്ള രണ്ടു ഓവറുകളില്‍ മടക്കി അയച്ചയാളാണ് ഷഹീന്‍ അഫ്രീദി. ഒരു ലോകകപ്പ് മത്സരത്തില്‍ ആദ്യമായി പാകിസ്താന്‍ ഇന്ത്യയോട് ജയിക്കുകയും ചെയ്തു.

ഒരു പാകിസ്താന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഷഹീന്‍ ഇക്കാര്യം പറഞ്ഞത്. പവര്‍പ്‌ളേയില്‍ രോഹിതിന്റെ വിക്കറ്റായിരുന്നോ രാഹുലിന്റ വിക്കറ്റായിരുന്നോ കൂടുതല്‍ ഏറ്റവും ഇഷ്ടപ്പെട്ടത് എന്ന ചോദ്യത്തിന് രാഹുലിന്റെ വിക്കറ്റ് എന്നായിരുന്നു ഷഹീന്റെ മറുപടി. പിച്ച് ചയ്ത ശേഷം പ്രതീക്ഷിക്കാത്ത രീതിയിലായിരുന്നു പന്ത് നീ്ങ്ങിയത്. ആദ്യ രണ്ടു ഓവറുകളില്‍ പോയപോലെ ആയിരുന്നില്ല പിന്നീട് പന്ത് ചലിച്ചത്. പാകിസ്താന് വേണ്ടി ഏറ്റവും മികച്ചത് നല്‍കണമെന്നായിരുന്നു കരുതിയത്. ഭാഗ്യം കൊണ്ട് കാര്യങ്ങള്‍ ശരിയായ രീതിയില്‍ തന്നെ പോയി. പാകിസ്താന്‍ ജയിച്ച മത്സരത്തില്‍ 31 റണ്‍സിന് മൂന്ന് സുപ്രധാന വിക്കറ്റുകളായിരുന്നു അഫ്രീദി അന്ന് നേടിയത്.

കളിയില്‍ 57 റണ്‍സ് അടിച്ച വിരാട് കോഹ്ലി ഒഴികെ ആര്‍ക്കും ഈ തകര്‍ച്ചയില്‍ നിന്നും കരകയറാനും കഴിഞ്ഞില്ല. പിന്നാലെ വിരാട് കോ്ഹ്ലിയെ അഫ്രീദി തന്നെയായിരുന്നു മടക്കിയത്. കോഹ്ലിയുടെ ഇന്നിംഗ്‌സിന് പുറമേ ഋഷഭ് പന്തിന്റെ പ്രകടനമായിരുന്നു ടീമിനെ 150 കടക്കാന്‍ സഹായിച്ചത്. എന്നാല്‍ പാക് ഓപ്പണര്‍ ബാബര്‍ അസമും മൊഹമ്മദ് റിസ്വാനും ചേര്‍ന്ന് ഈ സ്‌കോര്‍ മറികടന്നു. ഒരു വിക്കറ്റ് പോലും നഷ്ടപ്പെടാതെ പാകിസ്താന്‍ ഇന്ത്യയുടെ 152 റണ്‍സ് മറികടക്കുകയും ചെയ്തു. തൊട്ടടുത്ത കളിയില്‍ ന്യൂസിലാന്റിനോടും തോറ്റ് ഇന്ത്യ പുറത്താകുകയും ചെയ്തു. വലിയ നാണക്കേടുമായിട്ടാണ് ഇന്ത്യ ഈ ലോകകപ്പ് പൂര്‍ത്തിയാക്കിയത്.