കെയ്ന്‍സിന്റെ നില ഗുരുതരം; കാലുകള്‍ തളര്‍ന്നെന്ന് അഭിഭാഷകന്‍

ഹൃദയശസ്ത്രക്രിയയ്ക്ക് വിധേയനായ ന്യൂസിലന്‍ഡ് മുന്‍ ക്രിക്കറ്റ് താരം ക്രിസ് കെയ്ന്‍സിന്റെ നില ഗുരുതരമായി തുടരുന്നു. കെയ്ന്‍സിന്റെ രണ്ടു കാലും തളര്‍ന്നതായി അഭിഭാഷകന്‍ ആരോണ്‍ ലോയിഡ് അറിയിച്ചു.

ഹൃദയധമനികള്‍ പൊട്ടി രക്തസ്രാവമുണ്ടായതിനെ തുടര്‍ന്ന് ഓഗസ്റ്റ് ആദ്യമാണ് കെയ്ന്‍സിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് സിഡ്‌നിയിലെ ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ശസ്ത്രക്രിയയ്ക്കിടെ നട്ടെല്ലിനുണ്ടായ സ്‌ട്രോക്കാണ് കെയ്ന്‍സിന്റെ കാലുകള്‍ തളരാന്‍ കാരണമായത്.

ഇപ്പോള്‍ ഓസ്‌ട്രേലിയന്‍ തലസ്ഥാനമായ കാന്‍ബറയിലെ വീട്ടിലുള്ള കെയ്ന്‍സിനെ നട്ടെല്ലിലെ പ്രശ്‌നങ്ങള്‍ക്ക് വിദഗ്ധ ചികിത്സ നല്‍കുന്ന ആശുപത്രിയില്‍ പ്രവേശിപ്പിക്കുമെന്നാണ് വിവരം. ഭാര്യ മലെയ്‌നും രണ്ടു മക്കളും കെയ്ന്‍സിനെ പരിചരിക്കാന്‍ ഒപ്പമുണ്ട്.