കേരളത്തിന്റെ ബോളിംഗ് ഏറ്റില്ല, തന്ത്രങ്ങളെല്ലാം പിഴച്ചു ; മദ്ധ്യപ്രദേശ് കൂറ്റന്‍ സ്‌കോറിലേക്ക്

മദ്ധ്യപ്രദേശിനെതിരേയുള്ള രഞ്ജിട്രോഫി മത്സരത്തില്‍ കേരളത്തിന്റെ ബൗളിംഗ് തന്ത്രങ്ങള്‍ ഏറ്റില്ല. ഓപ്പണര്‍ യാഷ് ദുബേയുടേയും നാലാം നമ്പറില്‍ എത്തിയ രജത് പറ്റീദാറിന്റെയും ബാറ്റിംഗ്്് മികവില്‍ മദ്ധ്യപ്രദേശ് രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 218 റണ്‍സ് എടുത്തു. കേരളത്തിന്റെ ബൗളിംഗ് ഏശാതെ പോയ ആദ്യ ദിനത്തില്‍ ദുബേ സെഞ്ച്വറിയും പറ്റീദാര്‍ അര്‍ദ്ധശതകവും നേടി. ഓപ്പണര്‍ ഹിമാംശുവിന്റെയും വണ്‍ ഡൗണായി വന്ന ശുഭം ശര്‍മ്മയുടേയും വിക്കറ്റുകള്‍ മാത്രമാണ് വീണത്.

ടോസ് നേടിയ മദ്ധ്യപ്രദേശ് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. നല്ല തുടക്കം കിട്ടിയ ശേഷം ഹിമാംശു മന്ത്രി 23 റണ്‍സ് എടുത്തു നില്‍ക്കേ പുറത്തായി. 78 പന്തുകളില്‍ 23 റണ്‍സാണ് താരം എടുത്തത്. പിന്നാലെ വന്ന ശുഭം ശര്‍മ്മയെ 11 റണ്‍സില്‍ എത്തി നില്‍ക്കേ സിജോമോന്‍ ജോസഫ് വിഷ്ണുവിനോദിന്റെ കയ്യില്‍ എത്തിക്കുകയായിരുന്നു. ഇതിനു പിന്നാലെയായിരുന്നു യാഷ് ദുബേയും രജത് പറ്റീദാറും ഒന്നിച്ചത്. ദുബേ 264 പന്തുകളില്‍ 105 റണ്‍സ് എടുത്തു. പറ്റീദാര്‍ 183 പന്തില്‍ 75 റണ്‍സും എടുത്തു.

ഇരുവരും ചേര്‍ന്ന് 130 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഉണ്ടാക്കിയത്. ആദ്യ രണ്ടു മത്സരങ്ങളിലും വിജയം നേടിയ കേരളം ആദ്യ മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയ യുവ പേസ് ബൗളര്‍ ഏദന്‍ ആപ്പിള്‍ ടോമിന് പകരം എന്‍.പി. ബേസിലിനെയാണ് ടീമില്‍ ഉള്‍പ്പെടുത്തിയത്. കേരളവും മദ്ധ്യപ്രദേശും തമ്മില്‍ ഇതുവരെ ആറു തവണ ഏറ്റുമുട്ടിയതില്‍ മദ്ധ്യപ്രദേശ് മൂന്ന് മത്സരത്തില്‍ ജയിച്ചിട്ടുണ്ട്. കേരളം രണ്ടു മത്സരത്തിലും ജയിച്ചിട്ടുണ്ട്. ഇരു ടീമിനും ഇത് നിര്‍ണ്ണായക മത്സരമാണ്. 13 പോയിന്റ് വീതമുള്ള ഇരു ടീമിനും ജയം അത്യാവശ്യമാണ്. ജയിക്കുന്ന ടീമേ നോക്കൗ്ട് റൗണ്ടിലെത്തു. സമനിലയിലായാല്‍ ആദ്യ ഇന്നിംഗ്‌സിലെ ലീഡ് വിധി നിര്‍ണ്ണയിക്കുന്ന മത്സരമായി മാറുകയും ചെയ്യും.