സഞ്ജു പറന്നെത്തി, കേരളത്തിന് തകര്‍പ്പന്‍ ജയം

തിരുവനന്തപുരം: സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തിന് തുടര്‍ച്ചയായ രണ്ടാം വിജയം. മണിപ്പൂരിനെ 75 റണ്‍സിനാണ് കേരളം തകര്‍ത്തത്. തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കേരളം നിശ്ചിത 20 ഓവറില്‍ ഒന്‍പതു വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സാണെടുത്തത്. മറുപടി ബാറ്റിങ്ങില്‍ മണിപ്പൂരിന് 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 74 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ.

തകര്‍പ്പന്‍ ബൗളിംഗ് പ്രകടനം പുറത്തെടുത്ത എം മിഥുനാണ് കേരളത്തിന് ഉജ്ജ്വല ജയം സമ്മാനിച്ചത്. നാല് ഓവറില്‍ ഒരു മെയ്ഡന്‍ സഹിതം അഞ്ചു റണ്‍സ് മാത്രം വഴങ്ങി നാലു വിക്കറ്റാണ് മിഥുന്‍ സ്വന്തമാക്കിയത്.

ഇന്ത്യന്‍ ടീമില്‍നിന്ന് മടങ്ങിയെത്തിയ സഞ്ജു സാംസണ്‍ കേരളത്തിനായി കളത്തിലിറങ്ങി. എന്നാല്‍ ബാറ്റിംഗില്‍ തിളങ്ങാനായില്ല. 14 പന്തില്‍ രണ്ട് ബൗണ്ടറി സഹിതം 14 റണ്‍സാണ് സഞ്ജു നേടിയത്. ബാറ്റിംഗില്‍ സച്ചിന്‍ ബേബിയുടെ പ്രകടനമാണ് ഇക്കുറിയും തുണയായത്. തുടര്‍ച്ചയായ രണ്ടാം അര്‍ദ്ധ സെഞ്ചുറിക്ക് തൊട്ടരികെ വീണുപോയെങ്കിലും സച്ചിന്‍ തന്നെ കേരളത്തിന്റെ ടോപ് സ്‌കോറര്‍. 35 പന്തില്‍ അഞ്ചു ഫോറും ഒരു സിക്‌സും സഹിതം 48 റണ്‍സാണ് സച്ചിന്റെ സമ്പാദ്യം.

വിഷ്ണു വിനോദ് (20 പന്തില്‍ 25), ക്യാപ്റ്റന്‍ റോബിന്‍ ഉത്തപ്പ (24 പന്തില്‍ 29), മുഹമ്മദ് അസ്ഹറുദ്ദീന്‍ (ഏഴു പന്തില്‍ 15) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. സച്ചിന്‍ ബേബി നാല് ഓവറില്‍ 21 റണ്‍സ് വഴങ്ങിയും ജലജ് സക്‌സേന നാല് ഓവറില്‍ ഒന്‍പതു റണ്‍സ് വഴങ്ങിയും ഓരോ വിക്കറ്റ് വീഴ്ത്തി.

മൂന്നു കളികളില്‍ നിന്ന് രണ്ടാം ജയം നേടിയ കേരളം എട്ടു പോയിന്റുമായി ഗ്രൂപ്പ് ബിയില്‍ മൂന്നാം സ്ഥാനത്തെത്തി. മൂന്നു മത്സരങ്ങളും ജയിച്ച വിദര്‍ഭയാണ് 12 പോയിന്റുമായി ഒന്നാമത്.