മദ്ധ്യപ്രദേശിനെ വിടാതെ പിന്തുടര്‍ന്ന് കേരളവും ; വീണ്ടും കുതിക്കുന്നു, അര്‍ദ്ധശതകം പിന്നിട്ട് രോഹന്‍ കുന്നുമ്മേല്‍

രഞ്ജിട്രോഫിയില്‍ നോക്കൗട്ടില്‍ എത്താനുള്ള പോരാട്ടത്തില്‍ കരുത്തരായ മദ്ധ്യപ്രദേശിനെ വിടാതെ പിന്തുടര്‍ച്ച് കേരളം. എതിരാളികളുടെ ആദ്യ ഇന്നിംഗ്‌സ് സ്‌കോറായ 585 പിന്തുടരുന്ന കേരളം ആദ്യ ഇന്നിംഗ്‌സില്‍ വിക്കറ്റ് നഷ്ടം കൂടാതെ 114 റണ്‍സ് എടുത്ത നിലയിലാണ്. ഓപ്പണര്‍മാരില്‍ രോഹന്‍ കുന്നുമ്മേല്‍ ഇത്തവണയും അടിച്ചു തകര്‍ത്തപ്പോള്‍ മികച്ച കൂട്ടുകെട്ടുമായി ഒപ്പം നില്‍ക്കുകയാണ് പൊന്നം രാഹുല്‍.

കഴിഞ്ഞ രണ്ടു മത്സരങ്ങളില്‍ നിന്നും കളിച്ച മൂന്ന് ഇന്നിംഗ്‌സിലും സെഞ്ച്വറി നേടിയ രോഹന്‍ കുന്നുമ്മേല്‍ മൂന്നാം മത്സരത്തിലും സെഞ്ച്വറി ലക്ഷ്യമിട്ട് നീ്ങ്ങുകയാണ്. കളി ടീ ബ്രേക്കിനായി പിരിയുമ്പോള്‍ കുന്നുമ്മേല്‍ അര്‍ദ്ധശതകം പിന്നിട്ടു. 99 പന്തില്‍ 65 റണ്‍സ് നേടിയ താരം ഏഴു ബൗണ്ടറിയും പറത്തി. ഒപ്പം നില്‍ക്കുന്ന പൊന്നം രാഹുല്‍ 35 റണ്‍സായി. 118 പന്തുകളില്‍ അഞ്ചു ബൗണ്ടറിയോടെയാണ് താരം ഈ സ്‌കോറില്‍ എത്തി നില്‍ക്കുന്നത്.

ആദ്യ ഇന്നിംഗ്‌സ് ഒമ്പത് വിക്ക്റ്റ് നഷ്ടത്തില്‍ 585 ന് മദ്ധ്യപ്രദേശ് ഡിക്ലയര്‍ ചെയ്തിരുന്നു. 471 റണ്‍സ് പിന്നിലാണ് കേരളം. നേരത്തേ കേരള ബൗളര്‍മാര്‍ ഇരട്ട ശതകം നേടിയ യാഷ് ദുബേയെ ട്രിപ്പിള്‍ സെഞ്ച്വറി നേടാന്‍ അനുവദിച്ചിരുന്നില്ല. 591 പന്തില്‍ 289 റണ്‍സ് നേടിയ താരത്തെ ജലജ് സക്‌സേന വിക്കറ്റിന് മുന്നില്‍ കുരുക്കുകയായിരുന്നു. 35 ബൗണ്ടറികള്‍ പായിച്ച ദുബേ രണ്ടു സിക്‌സറും പറത്തി. രജത് പറ്റീദാര്‍ 142 റണ്‍സും വാലറ്റത്ത് അക്ഷത് രഘുവംശിയുടെ 50 റണ്‍സും നേടിയിരുന്നു.

മൂന്നാം ദിവസം ഉണര്‍ന്ന് ബൗള്‍ ചെയ്ത കേരളം മദ്ധ്യപ്രദേശിന്റെ വാലറ്റത്തെ എളുപ്പം മടക്കി അയച്ചിരുന്നു. മദ്ധ്യപ്രദേശിന്റെ സുദീര്‍ഘമായ ഇന്നിംഗ്‌സില്‍ കേരള ബൗളര്‍മാര്‍ എറിഞ്ഞു തളരേണ്ടി വരികയും ചെയ്തു. 51.3 ഓവറുകള്‍ എറിഞ്ഞ ജലജ് സക്‌സേന ആറ് വിക്കറ്റുകളാണ് വീഴ്ത്തിയത്. സിജോമോനും ബേസിലും ഓരോവിക്കറ്റും വീഴ്ത്തി. സിജോമോന് 52 ഓവറുകളാണ് എറിയേണ്ടി വന്നത്. നിധീഷിനും ബേസിലിനും 30 ഓവറുകള്‍ വീതവും എറിയേണ്ടി വന്നിരുന്നു.