ലങ്കന്‍ ടീമിലെ ഏറ്റവും വലിയ ഹിറ്റര്‍ ജയസൂര്യയല്ല, അത് ബബിള്‍ഗവും ചവച്ച് അധികം കുനിയാതെ ക്രീസില്‍ ബാറ്റും കുത്തി പാറ പോലെ നിന്നിരുന്ന അയാളായിരുന്നു

ഷമീല്‍ സലാഹ്

ഗൗരവമേറിയ മുഖഭാവത്തില്‍ ബബിള്‍ഗവും ചവച്ച് അധികം കുനിയാത്ത രീതിയില്‍ ക്രീസില്‍ ബാറ്റും കുത്തി പാറ പോലെ നിന്നിരുന്ന ഒരു ബിഗ് മാന്‍ ഒരിക്കല്‍ ശ്രീലങ്കന്‍ ടീമില്‍ ഉണ്ടായിരുന്നു.. പേര്, അസങ്ക ഗുരുസിന്‍ഹ..

ആ സമയത്ത് ടീമിന്റെ ആവശ്യപ്രകാരം ഒരു ആങ്കര്‍ റോളില്‍ മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്തിരുന്ന ഇദ്ദേഹം ഒരു ഹാര്‍ഡ് ഹിറ്റര്‍ ബാറ്റ്‌സ്മാന്‍ കൂടിയായിരുന്നു. അന്നത്തെ ലങ്കന്‍ ക്യാപ്റ്റനായിരുന്ന അര്‍ജുന രണതുംഗ പറഞ്ഞത് പ്രകാരം എന്റെ ടീമിലെ ഏറ്റവും വലിയ ഹിറ്റര്‍ ജയസൂര്യയല്ല, അത് അസങ്കയാണ് എന്നായിരുന്നു..

1996 ലോക കപ്പ് ഫൈനലില്‍ ഷെയിന്‍ വോണിന്റെ ഒരു ഗുഡ് ലെങ്ത് പന്ത് ബാക്ക് ഫൂട്ടില്‍ നിന്ന് സ്‌ട്രൈറ്റിലേക്ക് സിക്‌സറിന് അടിച്ചകറ്റിയത് കണ്ടാല്‍ തന്നെ അയാളുടെ കരുത്ത് കാണാന്‍ കഴിയും.. പൊതുവെ തന്റെ വ്യക്തിഗത ഇന്നിങ്ങ്‌സ് ഇഴഞ്ഞ് നീങ്ങുമ്പോഴും, ചിലപ്പോള്‍ മത്സരഗതിക്കനുസരിച്ച് ഒരു ക്ലീന്‍ സ്‌ട്രൈക്കറായി അറ്റാക്കിങ്ങ് മോഡിലേക്ക് ഗിയര്‍ മാറ്റാന്‍ കഴിവുണ്ടായിരുന്ന ഇദ്ദേഹം, ഒരു ലോകകപ്പ് മത്സരത്തില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ (1996 WC ,6 സിക്‌സറുകള്‍ vs സിംബാബ്വെ) നേടിയ റെക്കോര്‍ഡ് 2007 വരെ ഇദ്ദേഹത്തിന്റെ പേരില്‍ ഉണ്ടായിരുന്നു..

ഒടുവില്‍ തന്റെ 32-മത്തെ വയസ്സില്‍ ക്യാപ്റ്റന്‍ രണതുംഗയുമായുള്ള ചില അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് കളി മതിയാക്കുമ്പോഴും അദ്ദേഹം തന്റെ ഏറ്റവും മികച്ച ഫോമിലായിരുന്നു.. 1996 ലെ ലങ്കയുടെ ലോകകപ്പ് വിജയത്തിലെ unsung hero…. അസങ്ക ഗുരുസിന്‍ഹയുടെ 56 – മത് ജന്മദിനമായിരുന്നു ഇന്നലെ..

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍