'ഫാസ്റ്റ് ബോളർമാരിലെ ഉസ്മാൻ താരിഖാണ് ജസ്പ്രീത് ബുംറ'; പാകിസ്ഥാൻ സിലക്ടറിന്റെ വാക്കുകൾക്കെതിരെ വിമർശനം ശക്തം

2026 ടി20 ലോകകപ്പില്‍ ഇന്ത്യയുടെ ചരിത്രവിജയത്തില്‍ ബുംറ പങ്കുവഹിച്ച നിർണായക പ്രകടനം ഒരു ഇന്ത്യൻ ആരാധകനും മറക്കില്ല. 20 ഓവർ മത്സരത്തിൽ എതിർ ബാറ്റ്‌സ്മാന്മാർക്ക് കളിക്കാൻ കിട്ടുന്ന ഓവറുകൾ 16 ആണെന്ന് പല മുൻ താരങ്ങളും അഭിപ്രായപ്പെട്ടു, കാരണം ബുംറയുടെ പന്തുകളിൽ അവർ നിസഹായരാണ്. ഫൈനലിൽ ന്യുസിലാൻഡിനെതിരെ 4 വിക്കറ്റുകൾ നേടി ഇന്ത്യക്ക് മത്സരം അനുകൂലമാക്കി.

ഇപ്പോഴിതാ ജസ്പ്രീത് ബുംറയെയും പാകിസ്താന്‍ സ്പിന്നര്‍ ഉസ്മാന്‍ താരിഖിനെയും താരതമ്യം ചെയ്തിരിക്കുകയാണ് പാകിസ്ഥാൻ സെലക്ടര്‍ ആഖിബ് ജാവേദ്. ഫാസ്റ്റ് ബോളർമാരിലെ ഉസ്മാന്‍ താരിഖാണ് ബുംറയെന്നാണ് ജാവേദിന്റെ പരാമര്‍ശം.

‘ഈ ലോകകപ്പിലുടനീളം ബുംറയെപ്പോലൊരു മറ്റൊരു ബോളറും ഇല്ല. കാരണം അദ്ദേഹം വളരെ വ്യത്യസ്തനാണ്. ബുംറ ഒരു സാധാരണ ബൗളറല്ല, അദ്ദേഹത്തിന്റെ ആക്ഷന്‍ പോലും വ്യത്യസ്തമാണ്. ബാറ്റര്‍മാര്‍ക്ക് ഒരിക്കലും ബുംറയ്ക്കെതിരെ കൃത്യമായ താളം കണ്ടെത്താന്‍ കഴിയില്ല. ഫാസ്റ്റ് ബോളർമാരുടെ ഉസ്മാൻ താരിഖാണ് ജസ്പ്രീത് ബുംറയെന്ന് ഞാൻ എപ്പോഴും പറയാറുണ്ട്’, ജാവേദ് പറഞ്ഞു.