വിമർശനം കേൾക്കാതിരിക്കാനുള്ള കുരുട്ടുബുദ്ധി, ഹാര്ദിക്ക് കാണിച്ചത് ചതിയെന്ന് ജാഫർ; സംഭവം ഇങ്ങനെ

വ്യാഴാഴ്ച നടന്ന രണ്ടാം ടി20യിലെ ശ്രീലങ്കൻ ഇന്നിംഗ്‌സിനിടെ ക്യാപ്റ്റൻ ഹാർദിക് പാണ്ട്യ ടീമിനെ നയിച്ച രീതി ദയനീയം ആയിരുന്നു എന്ന് മുൻ ക്രിക്കറ്റ് താരം വസീം ജാഫർ കരുതുന്നു. ഇന്ത്യൻ ബോളറുമാരും മുൻനിര ബാറ്റ്‌സ്മാന്മാരും നിരാശപ്പെടുത്തിയ മത്സരത്തിൽ അവസാനം സൂര്യകുമാർ- അക്‌സർ പട്ടേൽ സഖ്യത്തിന്റെ പോരാട്ടവീര്യം കൊണ്ട് മാത്രമാണ് ഇന്ത്യ വലിയ തോൽവിയേറ്റ് വാങ്ങാതെ രക്ഷപെട്ടത്.

ദസുൻ ഷനകയും കൂട്ടരും മോശം ബൗളിംഗ് മുതലെടുത്ത് സ്‌കോർ ബോർഡിൽ 206/6 എന്ന കൂറ്റൻ സ്‌കോർ ഉയർത്തിയതോടെ ഇന്ത്യൻ പേസർമാർക്ക് മറക്കാനാകാത്ത ഒരു രാത്രിയായിരുന്നു. ഇന്ത്യ എറിഞ്ഞ 7 നോബോളുകളിൽ 5 എണ്ണം അർഷ്ദീപ് സിംഗിന്റെ രണ്ടോവറിൽ നിന്നാണ് എന്നുള്ളത് ശ്രദ്ധിക്കേണ്ട കാര്യമാണ്.

ശിവം മാവിക്ക് പകരം ഹാര്ദിക്ക് തന്നെ 20 ആം ഓവർ എറിയണം ആയിരുന്നു എന്നാണ് ജാഫർ പറയുന്ന കാര്യം. “അവസാന ഓവറിൽ മാവിക്ക് പകരം ഹാർദിക് പന്തെറിയുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നു. ഡെത്തിൽ നന്നായി ബൗൾ ചെയ്യാൻ ഹാർദിക്കിന് സാധിക്കുമായിരുന്നു.” ജാഫർ ESPNCricinfo-യോട് പറഞ്ഞു.

ആറാമത്തെയും ഏഴാമത്തെയും ബൗളിംഗ് ഓപ്ഷനായി ഹാർദിക്, ദീപക് ഹൂഡ എന്നിവർക്കൊപ്പം ഇലവനിൽ മൂന്ന് മുൻനിര പേസർമാരും രണ്ട് സ്പിന്നർമാരുമായാണ് ഇന്ത്യ കളിച്ചത്. മൂന്ന് വിക്കറ്റ് വീഴ്ത്തി ഉംറാൻ മാലിക് തിളങ്ങി എങ്കിലും അതിനായി അയാൾ 48 റൺസ് നൽകി. ഹാർദിക്കിനെ കൂടാതെ, മറ്റ് ഇന്ത്യൻ പേസർമാരും 12-ലധികം ഇക്കോണമി നിരക്കിലാണ് ഫിനിഷ് ചെയ്തത്.

കഴിഞ്ഞ മത്സരത്തിലും സമാനമായ രീതിയിൽ അവസാന ഓവറിൽ ചെറിയ റൺസ് മാത്രം എതിരാളിക്ക് വേണ്ട സമയത്ത് അക്‌സർ പട്ടേലിനെയാണ് ഹാര്ദിക്ക് ഉപയോഗിച്ചത്. ഇത്ര പരിചയസമ്പത്ത് ഉണ്ടായിട്ടും എന്തിനാണ് നിർണായക ഘട്ടത്തിൽ ബോള് എറിയാത്തത് എന്നാണ് ആരാധകർ ചോദിക്കുന്നത്. തോൽവിക്ക് പഴി കെട്ടാതെ ഒഴിവാകാനാണ് ഇങ്ങനെ ചെയ്യുന്നതെന്ന് ഒരു വിഭാഗത്തെ ആരാധകർ പറയുന്നു.