ഇന്ത്യന്‍ ടീമിന്റെ ഭാവിയിലെ മൂന്നാം നമ്പറാണ് ഇവന്‍ ; യുവതാരത്തെ കുറിച്ച് എം.എസ്.കെ പ്രസാദ്

അണ്ടര്‍ 19 ലോകകപ്പില്‍ അഞ്ചാം തവണയാണ് ഇന്ത്യ കപ്പുയര്‍ത്തിയത്. അതും ഒരു മത്സരം പോലും തോല്‍ക്കാതെ. കോവിഡ് ബാധിച്ച് പകുതി താരങ്ങള്‍ പുറത്തായിട്ടു പോലും ഇന്ത്യന്‍ ടീമിന്റെ പ്രകടനത്തെ അതൊന്നും ബാധിക്കാതെയായിരുന്നു ടീമിന്റെ ജൈത്രയാത്ര. ഇന്ത്യയുടെ മുന്നേറ്റത്തില്‍ നെടുന്തൂണായ പ്രകടനം നടത്തിയ ഉപനായകന്‍ ഷെയ്ഖ് റഷീദ് നന്നേ ചെറുപ്പത്തില്‍ തന്നെ താന്‍ ഭാവിയിലെ ഇന്ത്യന്‍ ടീമിന്റെ മൂന്നാം നമ്പര്‍ ബാറ്റ്‌സ്മാനാണെന്ന് തെളിയിക്കുന്ന പ്രകടനം നടത്തിയ ആളാണെന്ന് മുന്‍ സെലക്ടര്‍ എംഎസ്‌കെ പ്രസാദ്.

സെമിഫൈനലില്‍ ഓസ്‌ട്രേലിയയ്ക്ക് എതിരേ 94 റണ്‍സ് അടിച്ച ഷെയ്ഖ് റഷീദ് ഫൈനലില്‍ ഒുര ഹാഫ് സെഞ്ച്വറിയും നേടിയിരുന്നു. മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യാനിറങ്ങിയ താരം ടീമിന് ആവശ്യമുള്ളപ്പോള്‍ സ്‌കോറിംഗിന് വേഗം കൂട്ടുകയും കുറയ്‌ക്കേണ്ടി വരുമ്പോള്‍ നങ്കൂരമിട്ട് കളിക്കുകയും ചെയ്ത താരമാണ്. ഇന്ത്യന്‍ ടീമില്‍ കോവിഡ് പിടികൂടിയതിനെ തുടര്‍ന്ന് ഇയാള്‍ക്ക് ഏതാനും മത്സരങ്ങള്‍ നഷ്ടമാകുകയും ചെയ്തിരുന്നു. അണ്ടര്‍ 19 ല്‍ ആഭ്യന്തര ക്രിക്കറ്റിലും 17 കാരന്‍ റഷീദ് മികച്ച പ്രകടനം നടത്തിയിരുന്നു. ആന്ധ്രയില്‍ നടന്ന വിനു മങ്കാദ് ട്രോഫിയില്‍ ആറ്. ഇന്നിംഗ്‌സുകളിലായി അടിച്ചു കൂട്ടിയത് 376 റണ്‍സായിരുന്നു. അതുപോലെ ചലഞ്ചര്‍ ട്രോഫിയില്‍ 119 റണ്‍സും അടിച്ചിരുന്നു.

ഏഷ്യാക്കപ്പ് സെമിഫൈനലില്‍ ബംഗ്‌ളാദേശിനെതിരേ പുറത്താകാതെ 90 റണ്‍സ് നേടിയ റഷീദ് ലോകകപ്പിന് മുന്നോടിയായി ഓസ്‌ട്രേലിയയ്ക്ക് എതിരേയുള്ള സന്നാഹ മത്സരത്തില്‍ പുറത്താകാതെ 72 റണ്‍സും നേടിയിരുന്നു. യാഷ്് ധുള്‍ നയിച്ച ഇന്ത്യന്‍ ടീമിലെ കൗമാരതാരങ്ങള്‍ തകര്‍പ്പന്‍ പ്രകടനമായിരുന്നു ലോകകപ്പില്‍ നടത്തിയതെങ്കിലും റഷീദ് വ്യത്യസ്തനായിരുന്നെന്നും എംഎസ്.കെ പ്രസാദ് പറയുന്നു. പന്തുകൊണ്ട വിക്കി ഓസ്റ്റ്‌വാളും രവികുമാറും മികച്ച പ്രകടനമാണ് നടത്തിയത്.